ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പ്രധാന കോഴ്സിന് പുറമേ എഞ്ചിനീയറിംഗിന്റെ മറ്റ് ബ്രാഞ്ചുകളിലും പ്രവേശനം നേടാം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരം, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ലാറ്ററൽ എൻട്രി വഴി അധിക ബിടെക് കോഴ്സിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒരു നിർദ്ദേശം നൽകിയിട്ടുണ്ട്.
''നിര്‍ദ്ദേശം എഐസിടിഇ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. എഞ്ചിനീയറിംഗിന്റെ മറ്റൊരു വിഭാഗത്തില്‍/ബ്രാഞ്ചില്‍ ബിടെക് പ്രോഗ്രാമിന്റെ ഉചിതമായ തലത്തില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചുകൊണ്ട്, അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ബിടെക്/ബിഇ പ്രവേശനം സാധ്യമാക്കാന്‍ സാങ്കേതിക സര്‍വകലാശാലകള്‍ക്ക് കഴിയുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു''-എഐസിടിഇ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ ആദ്യ വിഷയത്തില്‍ പഠിച്ചുകഴിഞ്ഞ കോഴ്‌സുകള്‍ ആവര്‍ത്തിക്കേണ്ടതില്ല. ബിടെക് പ്രോഗ്രാമിന്റെ ആദ്യ വിഭാഗത്തില്‍ ഇതിനകം ചെയ്ത കോഴ്‌സുകള്‍ ഒഴിവാക്കുന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതായും അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത്തെ വിഭാഗത്തിലെ മറ്റ് ആവശ്യകതകള്‍ പൂര്‍ത്തിയാക്കാന്‍ ഉചിതമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും എഐസിടിഇ അറിയിച്ചു.
ഒരു പ്രാക്ടിക്കല്‍ ഘടകം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, വിദ്യാര്‍ത്ഥികള്‍ ഒരു 'റെഗുലര്‍ വിദ്യാര്‍ത്ഥി'യെന്ന നിലയില്‍ ഒരു കോളേജില്‍ പ്രവേശനം നേടേണ്ടതുണ്ടെന്നും, ബന്ധപ്പെട്ട സര്‍വകലാശാല ഇത് ഉറപ്പാക്കുകയും അതനുസരിച്ച് അവരുടെ ചട്ടങ്ങളില്‍ ആവശ്യമായ വ്യവസ്ഥകള്‍ നല്‍കുകയും ചെയ്യുമെന്നും എഐസിടിഇ വ്യക്തമാക്കി.
പ്രവേശന പ്രക്രിയയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് അധിക കോഴ്‌സുകള്‍ ഉറപ്പാക്കാനും സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.