ലഖ്‌നൗ: ലഖിംപുർ ഖേരി സംഘർഷത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് യു.പി പൊലീസ് സമന്‍സ് അയച്ചു. ലഖിംപുരിലേക്ക് പോകാൻ ശ്രമിച്ച പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിനെയും മൂന്ന് പഞ്ചാബ് മന്ത്രിമാരെയും സഹറൻപുരിൽ കസ്റ്റഡിയിലെടുത്തു.
ലഖിംപുര്‍ ഖേരി കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് വേഗത്തില്‍ നടപടികള്‍ ആരംഭിച്ചത്.
ആർക്കൊക്കെ എതിരെയാണ് കേസ്, ആരെയെങ്കിലും അറസ്റ്റ് ചെയ്തോ തുടങ്ങിയ കാര്യങ്ങൾ അറിയിക്കണമെന്ന് യുപി സർക്കാരിന് കോടതി നിർദ്ദേശം നൽകി. കോടതി ഇടപെടലിന് പിന്നാലെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിൽ രണ്ട്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് സൂചന. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്കിനെക്കുറിച്ച് ഇവർ മൊഴി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.