ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് വിജയ് ചൗക്കിൽ ആരംഭിച്ചു. ആയിരം ഡ്രോണുകള്‍ അണിനിരന്ന ഡ്രോണ്‍ ഷോ ആയിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. യുകെ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം 1000 ഡ്രോണുകൾ ആകാശത്ത് പ്രകാശിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ ആദ്യമായി 1,000 ഡ്രോണുകൾ അണിനിരന്നുള്ള പ്രകടനം അഭിമാനകരമാണെന്നും യുകെ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പൂർവ വിദ്യാർഥികൾ ആറ് മാസത്തോളം ഇതിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബോട്ട്‌ലബ് ഡൈനാമിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെയും ഡല്‍ഹി ഐ.ഐ.ടിയുടെയും സഹകരണത്തോടെയാണ് ഡ്രോണ്‍ ഷോ സംഘടിപ്പിക്കപ്പെട്ടത്.
1000 ഡ്രോണുകൾ ഉൾപ്പെടുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള ഡ്രോൺ പ്രദർശനം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ (ആസാദി കാ അമൃത് മഹോത്സവ്) ഓർമ്മപ്പെടുത്തുന്നതാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ കീഴിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.