തിരുവനന്തപുരം: രാഹുൽ ഗാന്ധി അധ്യക്ഷൻ ആകാൻ ചിന്തൻ ശിബിര വേദിയിൽ യാഗം നടന്നെന്ന വാര്‍ത്തയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എ.എ. റഹീം എംപി രംഗത്ത്. കോൺഗ്രസ്സ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണെന്ന് റഹീം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
"രാഹുൽ ഗാന്ധി അധ്യക്ഷൻ ആകാൻ ചിന്തൻ ശിബിര വേദിയിൽ യാഗം നടന്നതായി വാർത്ത.
യാഗം നേതാക്കളുടെ അനുമതിയോടെ, രാഹുൽ ഗാന്ധിക്ക് കരുത്ത് പകരാൻ പൂജ നടത്തുകയാണെന്ന് ജഗദീഷ് ശർമ്മ."
നെഹ്രുവിന്റെ കോൺഗ്രസ്സിന്റെ ഇന്നത്തെ സ്ഥിതിയാണ്. യോഗമല്ല യാഗമാണ് അവർക്ക് പരിഹാര മാർഗം. നിരാലംബരായ മനുഷ്യന്റെ സ്വപ്നങ്ങൾക്ക് മേൽ ബുൾഡോസർ കയറിയിറങ്ങുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്..
അന്ധവിശ്വാസങ്ങളും ശാസ്ത്ര വിരുദ്ധതയും ആയുധമാക്കിയാണ് സംഘപരിവാർ ഫാസിസ്റ്റ് വാഴ്ചയ്ക്ക് അരങ്ങൊരുക്കുന്നത്. വിശ്വാസത്തെ അവർ വെറും രാഷ്ട്രീയ ഇന്ധനമാക്കി.ശാസ്ത്ര വിരുദ്ധതയുടെ പ്രചാരകരായി. ചരിത്രത്തെ പൊളിച്ചെഴുതുന്നു.
കോൺഗ്രസ്സ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണ്. നെഹ്രുവല്ല,സവർക്കറും ഗോൾവൽക്കറുമാണ് അവിടെ അധ്യാപകർ. ഭരണഘടനയല്ല,മനുസ്മൃതിയാണ് ഇന്ന് അവരുടെ വഴികാട്ടി. എല്ലാ അർത്ഥത്തിലും ഔട്ട്ഡേറ്റഡാണ് തങ്ങളെന്ന് കോൺഗ്രസ്സ് ഓരോ നിമിഷവും തെളിയിക്കുന്നു. തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആൾക്കൂട്ടമായി കോൺഗ്രസ്സ് മാറി.