ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സില്‍ (സിഎപിഎഫ്) നിലവിലുള്ള 84,405 ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ അറിയിച്ചു. 2023 ഡിസംബറോടെ ഒഴിവുകള്‍ നികത്തുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
25,271 കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് ഇതിനകം പരീക്ഷ നടത്തിയതായി ബിജെപി എംപി അനിൽ അഗർവാളിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അസം റൈഫിൾസ് (9,659), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (19,254), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (10,918), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (29,985), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (3,187), സശസ്ത്ര സീമ ബല്‍ (11,402) എന്നിവ ഉള്‍പ്പെടെ 84,405 ഒഴിവുകളാണ് സിഎപിഎഫിലുള്ളത്.
സിഎപിഎഫുകളിലെ ഒഴിവുകൾ വേഗത്തിൽ നികത്താൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കുള്ള വാർഷിക റിക്രൂട്ട്‌മെന്റിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി (എസ്‌എസ്‌സി) ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), സബ് ഇൻസ്പെക്ടർ (ജിഡി) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്), അസിസ്റ്റന്റ് കമാൻഡന്റ് (ജനറൽ ഡ്യൂട്ടി) എന്നിങ്ങനെയുള്ള ജനറൽ ഡ്യൂട്ടി തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏകോപിപ്പിക്കുന്നതിന് ഓരോ നോഡൽ ഫോഴ്‌സിനെയും ദീർഘകാലാടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
നോൺ ജനറൽ ഡ്യൂട്ടി കേഡറുകളിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സമയബന്ധിതമായി നടപ്പാക്കാന്‍ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിനും അസം റൈഫിൾസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.