തന്റെ നാലുമക്കളും സിവിൽ സർവീസ് നേടിയതിനെക്കുറിച്ചുള്ള അപൂർവ വാർത്തയെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞ് യുപിയിലെ ലാൽഗഞ്ചിലെ അനിൽ മിശ്ര എന്ന അച്ഛൻ.
എന്തു വില കൊടുത്തും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകും എന്ന ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന്റെ വാശിക്ക് മക്കൾ നാലുപേരും മറുപടി നൽകിയത് സിവിൽ സർവീസ് പരീക്ഷ വിജയിച്ചുകൊണ്ടാണ്.
അനിൽ മിശ്രയുടെ നാലു മക്കളും പല വർഷങ്ങളിലായി സിവിൽ സർവീസ് പരീക്ഷ ജയിച്ചവരാണ്. മൂന്നു പേർ ഐഎഎസ് തിരഞ്ഞെടുത്തപ്പോൾ ഒരാൾ തിരഞ്ഞെടുത്തത് ഐപിഎസ് ആണ്.
അനിൽ മിശ്രയുടെ ആദ്യത്തെ മകന്റെ പേര് യോഗേഷ് മിശ്രയെന്നാണ്. അദ്ദേഹം ഇപ്പോൾ ഒരു ഐഎഎസ് ഓഫിസറാണ്. ലാൽഗഞ്ചിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം നോയിഡയിൽ ജോലിക്കു ചേർന്നുകൊണ്ടാണ് സിവിൽ സർവീസ് പരിശീലനം നടത്തിയത്. 2013 ലാണ് യോഗേഷ് മിശ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്.
യോഗേഷിനു തൊട്ടു താഴെയുള്ള സഹോദരി ക്ഷമ മിശ്രയും സിവിൽ സർവീസ് പരിശീലനം നടത്തിയിരുന്നെങ്കിലും ആദ്യത്തെ മൂന്നു വട്ടം വിജയം അവളോടു മുഖം തിരിച്ചു നിന്നു. നാലാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ച ക്ഷമ ഇപ്പോൾ ഐപിഎസ് ഓഫിസറായി ജോലി ചെയ്യുകയാണ്.
യോഗേഷിന്റെ രണ്ടാമത്തെ സഹോദരി മാധുരി മിശ്ര ലാൽഗഞ്ചിലെ കോളജിൽ നിന്ന് ബിരുദവും അലഹബാദിലെ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. 2014ലാണ് മാധുരി മിശ്ര സിവിൽ സർവീസ് പരീക്ഷ വിജയിച്ചത്. ജാർഖണ്ഡ് കേഡറിൽ ഐഎഎസ് ഓഫിസറായി ജോലിചെയ്യുകയാണ് മാധുരി മിശ്ര.
യോഗേഷ് മിശ്രയുടെ ഏറ്റവും ഇളയ സഹോദരൻ ലോകേഷ് മിശ്ര 2015 ൽ 44–ാം റാങ്കോടെയാണ് സിവിൽ സർവീസ് വിജയിച്ചത്. ബിഹാർ കേഡറിലെ ഐഎഎസ് ഓഫിസറാണ് അദ്ദേഹമിപ്പോൾ.