ദോഹ: ഖത്തറിൽ ആരോഗ്യമേഖലയിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ പല രോഗികളും നേരിടുന്ന കാലതാമസം ഇന്ന് ചേർന്ന ശുറാ കൌൺസിൽ യോഗം ചർച്ച ചെയ്തു. പല അംഗങ്ങളുടെയും നിർദ്ദേശപ്രകാരമാണ് വിഷയം ചർച്ച ചെയ്തത്.
ആരോഗ്യമേഖലയിൽ, പ്രത്യേകിച്ചും ഹമദ് ഹോസ്പിറ്റലിൽ, അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ പല രോഗികൾക്കും മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആരോഗ്യമേഖലയിൽ ഖത്തർ വൻപുരോഗതി കൈവരിച്ചതായും വികസിത രാജ്യങ്ങളിൽ ലഭ്യമാകുന്ന അതേ ഗുണനിലവാരത്തിലുള്ള ചികിത്സയും സേവനങ്ങളും ഇവിടെ ലഭ്യമാണെന്നും ശുറാ കൌൺസിൽ നിരീക്ഷിച്ചു. ഭരണകർത്താക്കളുടെ നേട്ടമാണിതെന്നും കൌൺസിൽ അഭിപ്രായപ്പെട്ടു.
അതേസമയം പലർക്കും അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ കാലതാമസം നേരിടേണ്ടിവരുന്നതായും ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായും തങ്ങളുടെ ശ്രദ്ധയിൽ പെട്ടതായി കൌൺസിൽ നിരീക്ഷിച്ചു.
ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അവർക്ക് ലഭിക്കുന്ന ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതായും അവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നതായും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പ്രശ്നം പരിഹരിക്കാൻ ആരോഗ്യ മന്ത്രാലയം തുടങ്ങിവെച്ച നടപടികളെ ശുറാ കൌൺസിൽ അംഗങ്ങൾ പ്രശംസിച്ചു. വിഷയത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പഠിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്ള ഖത്തറിലെ പാര്ലമെന്റ് ആണ് ശുറാ കൌൺസിൽ.