ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം അപ്രസക്തമായിരുന്നെങ്കിലും, ആരാധകര്‍ക്ക് ആ പോരാട്ടം മറക്കാനാകില്ല. കാരണം, 1019 ദിവസത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയത് ഈ മത്സരത്തിലാണ്. അതും കരിയറിലെ 71-ാം സെഞ്ചുറി. ട്വന്റി-20യിലെ ആദ്യത്തേതും.
കോഹ്ലിയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇത്തവണത്തെ ഏഷ്യാ കപ്പില്‍ നിന്ന് വിടവാങ്ങി. കോഹ്ലി ദുബായ് സ്‌റ്റേഡിയത്തില്‍ കാഴ്ചവച്ച ബാറ്റിംഗ് വിസ്മയം ആഘോഷമാക്കുകയാണ് ആരാധകര്‍. ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനിലും നിരവധി ആരാധകരാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുള്ളത്. അത്തരത്തില്‍ ഒരു ആരാധകന്‍ നടത്തിയ പ്രതികരണം വൈറലാണ്.
കോഹ്ലി ഒപ്പിട്ട് നല്‍കിയ ബാറ്റ് ലഭിച്ച ഒരു പാക് ആരാധകന്‍ അതീവ സന്തോഷത്തിലാണ്. ഒരു കോടി രൂപ കിട്ടിയാലും താന്‍ ഈ ബാറ്റ് ആര്‍ക്കും കൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ വിമല്‍കുമാര്‍ പുറത്തുവിട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോഹ്ലിയില്‍ നിന്ന് തനിക്ക് ഈ 'അമൂല്യ സമ്മാനം' എങ്ങനെ ലഭിച്ചുവെന്നടക്കം പാക് ആരാധകന്‍ വെളിപ്പെടുത്തുന്നുണ്ട്.
വിരാട് കോഹ്ലി 'ഭയ്യ' ഒപ്പിട്ട ബാറ്റ് സമ്മാനമായി ലഭിച്ചു. താന്‍ വളരെ ഭാഗ്യവാനാണ്. മത്സരത്തിന് ശേഷം അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചെയ്ത ബാറ്റ് നല്‍കുമോയെന്ന് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചു. 4000-5000 ദിര്‍ഹം നല്‍കിയാല്‍ ബാറ്റ് വില്‍ക്കുമോയെന്ന് ഇവിടെയുണ്ടായിരുന്ന ഒരു സഹോദരന്‍ തന്നോട് ചോദിച്ചു. താന്‍ ഇത് വില്‍ക്കില്ല. ആരെങ്കിലും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരു കോടി രൂപ) നല്‍കിയാലും ഇത് വില്‍ക്കില്ലെന്ന് പാക് ആരാധകന്‍ വ്യക്തമാക്കി.
ഏകദേശം 8-9 വർഷമായി താൻ ക്രിക്കറ്റ് താരങ്ങളുടെ ഓട്ടോഗ്രാഫ് ചെയ്ത ബാറ്റുകൾ ശേഖരിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകൻ പറഞ്ഞു. 150-ലധികം ബാറ്റുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇമ്രാൻ ഖാൻ, ഷാഹിദ് അഫ്രീദി, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ് തുടങ്ങിയ താരങ്ങളും ഓട്ടോഗ്രാഫ് ചെയ്ത ബാറ്റ് ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.