ലണ്ടന്‍: അടിക്കടിയുണ്ടാകുന്ന മലയാളികളുടെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് യുകെയിലെ മലയാളി സമൂഹം. അങ്കമാലി സ്വദേശി പോളി മാഞ്ഞൂരാന്‍ (55), മാനന്തവാടി സ്വദേശി അനു മാര്‍ട്ടിന്‍ (37), തൊടുപുഴ സ്വദേശി കയല ജേക്കബ് (16), തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജ് (45) തുടങ്ങിയ മലയാളികളുടെ മരണവാര്‍ത്തയാണ് ഈ ഫെബ്രുവരി മാസത്തില്‍ യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തിയത്.
കഴിഞ്ഞ ദിവസവും രണ്ട് മലയാളി യുവതികളുടെ അപ്രതീക്ഷിത വിയോഗം ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ആതിര അനില്‍കുമാറും എറണാകുളം കൂത്താട്ടുകുളം സ്വദേശി നേഹ ജോര്‍ജുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. രണ്ട് പേര്‍ക്കും 25 വയസ് മാത്രമായിരുന്നു പ്രായം.
ലീഡ്‍സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ - ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ മരിച്ചത്.
ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. ഒരു മകളുണ്ട്. ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ ആതിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഒരുമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രൈറ്റണിൽ ദീര്‍ഘകാലമായി താമസിക്കുന്ന ജോര്‍ജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകളും യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുമായിരുന്ന നേഹ ജോര്‍ജ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാൻ ഇരിക്കവെയാണ് അന്ത്യം. 2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്.
ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാലാ സ്വദേശികളാണ്. ശനിയാഴ്ച ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുന്നോടിയായി യാത്രയ്ക്കുള്ള ഒരുക്കങ്ങളിലായിരുന്നു നേഹ ജോർജ്. സുഹൃത്തുക്കളെ കണ്ട് യാത്ര പറഞ്ഞ ശേഷം താമസസ്ഥലത്ത് മടങ്ങിയെത്തിയ നേഹ വീട്ടിൽവെച്ചാണ് കുഴഞ്ഞു വീണ് മരിച്ചത്.