ഓർക്കുന്നുവോ ഹോപ്പ് ( Hope) എന്ന ബാലനെ ? ലോകത്ത് ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് മൃതപ്രായനായ അവൻ അത്യാർത്തിയോടെ കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നത്.
നൈജീരിയയിലെ തെരുവിൽ സ്വന്തം വീട്ടുകാരും ബന്ധുക്കളും ചേർന്ന് ഉപേക്ഷിച്ച ബാലനെ കാണുന്നവരൊക്കെ ഉപദ്രവിക്കുകയും കല്ലെറിഞ്ഞോടിക്കുകയും ചെയ്യുക പതിവായിരുന്നു.
ദുർമന്ത്രവാദിയുടെ പ്രതിരൂപവും പിശാചും എന്ന് ഗോത്രം വരെ മുദ്രകുത്തിയതിനാലാണ് അവനെ ഉപേക്ഷിക്കാൻ രക്ഷിതാക്കൾ വരെ തയ്യറായത്.
പട്ടിണിയുടെ പേക്കോലമായി തെരുവിൽ മരണത്തെ മുന്നിൽക്കണ്ട് തളർന്നുവീണ ബാലനെ ഡെന്മാർക്കുകാരായ സാമൂഹ്യപ്രവർത്തക അഞ്ജ റിംഗ്ഗ്രെന്‍ ലോവനും ഭർത്താവ് ഡേവിഡും യാദൃച്ഛികമായാണ് കണ്ടുമുട്ടുന്നത്. ആഫ്രിക്കയിലെ അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്‍റ് ഫൗണ്ടേഷന്‍ (എസിഎഇഡിഎഫ്) ന്റെ സ്ഥാപകരാണ് അവർ ഇരുവരും.
2016 ജനുവരി 30 നാണ് 'ഹോപ്പ് ' തെരുവിൽ നിന്നും ദത്തെടുക്കപ്പെടുന്നത്. അന്നവന് മൂന്നുവയസ്സ് പ്രായം കണക്കാക്കിയിരുന്നു. കുട്ടിക്ക് ഹോപ്പ് (Hope) എന്ന പേര് നൽകിയതും അവരാണ്.
പിന്നീട് നടന്നതൊക്കെ ചരിത്രമാണ്. ഇപ്പോൾ 7 വർഷം കഴിഞ്ഞപ്പോൾ കൗമാരക്കാരനായ അവൻ ഒരു സ്റ്റൈൽ മന്നനായി മാറിക്കഴിഞ്ഞു. തീർത്തും അവിശ്വസനീയം....
ഇക്കഴിഞ്ഞ ജനുവരി 15 ന് അഞ്ജ റിംഗ്ഗ്രെന്‍ പോസ്റ്റ് ചെയ്ത ഹോപ്പിന്റെ ചിത്രങ്ങളാണ് അവസാനം നല്കിയിരിക്കുന്നവ. ടൈയും കോട്ടും ധരിച്ചു സ്റ്റൈലിഷായി തൻ്റെ അദ്ധ്യാപകന്റെ വിവാഹത്തിൽ പങ്കെടുത്ത ഹോപ്പിന്റെ ചിത്രങ്ങൾക്ക് താഴെ അഞ്ജ ഇങ്ങനെ എഴുതി.. "Hope just shined like a little star."