ന്യൂഡല്‍ഹി: 'നിര്‍ഭയ' കേസ് പ്രതികളുടെ വധശിക്ഷ ഇനിയും വൈകിയേക്കും. പ്രതികളിലൊരാളാ അക്ഷയ് സിംഗ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീം കോടതി ഇന്ന് അറിയിച്ചത്. ഉച്ചയ്ക്കു രണ്ടു മണിക്കു തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുക.
'നിര്‍ഭയ' കേസില്‍ വധശിക്ഷ ശരിവച്ച വിധിക്കെതിരേ മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി 2018 ജൂലൈയില്‍ തള്ളിയിരുന്നു. മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാ ഓടിക്കൊണ്ടിരുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്കുശേഷം പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറു പേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.
പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (22) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഈ വിധി ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ 2015 ഡിസംബറില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി.