തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ നൽകി വ്യത്യസ്തമായ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ നിയാസ് ഭരതി. രാമ രാജ്യം എന്ന മഹത്തായ സങ്കല്പം പോലും ഖലീഫ ഉമറിന്റെ ഭരണം പോലെ മനോഹരമായ സങ്കല്പം ആണ്. പട്ടിണിയില്ലാത്ത, ജനക്ഷേമം മാത്രം ലക്ഷ്യം ആയുള്ള ആ ഭരണം ആണ് ഏതൊരു ഉത്തമ ഭരണാധികാരിയും ആഗ്രഹിക്കുന്നതെന്നും നിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
"പൊളിച്ച മസ്ജിദിനു പുരാവസ്തു പ്രാധാന്യം അല്ലതെ വേറൊരു പ്രാധാന്യവും ഇല്ല തന്നെ. അനുരന്ജനത്തിലൂടെ ആയിരുന്നു ആ വിഷയം പരിഹരിക്കേണ്ടത്. കൈയേറ്റം ആയിരുന്നു നടന്നത്. ശെരി. പക്ഷെ ക്ഷമിക്കാനും പൊറുക്കാനും, വിട്ടു വീഴ്ച ചെയ്യാനും നമുക്ക് കഴിയണം."- നിയാസ് പറയുന്നു.
ഫേസ്ബുക് പോസ്റ്റ് പൂർണരൂപത്തിൽ
നാളെ തുടങ്ങുകയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ആദ്യ ശിലയിടൽ. സ്കൂൾ ക്ലാസ്സുകളിൽ പഠിച്ച ശ്രീരാമൻ എന്റെയും ഹീറോ ആയിരുന്നു. മാതൃക പുരുഷൻ. സത്യത്തിന്റെയും, സ്നേഹത്തിന്റെയും, അനുകമ്പയുടെയും മൂർത്തിമദ് ഭാവം.
ജനഹിതവും, ജന ക്ഷേമവും പരമ പ്രധാനമായി കണ്ട മഹദ് ഭരണകർത്താവ് ആയ ശ്രീരാമൻ.
ആ ശ്രീരാമന്റെ പേരിൽ ഒരു തുള്ളി കണ്ണുനീരോ, ഒരു തുള്ളി രക്തമോ വീഴരുതായിരുന്നു.
രാമ രാജ്യം എന്ന മഹത്തായ സങ്കല്പം പോലും ഖലീഫ ഉമ്മറിന്റെ ഭരണം പോലെ മനോഹരമായ സങ്കല്പം ആണ്. പട്ടിണിയില്ലാത്ത, ജനക്ഷേമം മാത്രം ലക്ഷ്യം ആയുള്ള ആ ഭരണം ആണ് ഏതൊരു ഉത്തമ ഭരണാധികാരിയും ആഗ്രഹിക്കുക.
നാം ആഗ്രഹിക്കുന്നതും നമുക്കറിയാവുന്ന സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ,സഹജീവികളോട് അനുകമ്പയും നീതിബോധവുമുള്ള ശ്രീരാമചന്ദ്രനെ ആണ് .
ആ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനാണ് ശ്രീമതി പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളും ആശംസകൾ അറിയിച്ചത്. ഞാനും പിന്തുണ അറിയിക്കുന്നു .
വർഷങ്ങളായി നീണ്ടു നിന്ന ഒരു തർക്ക വിഷയം ആയിരുന്നു ശ്രീരാമ ജന്മ ഭൂമി-ബാബറി-മസ്ജിദ് തർക്കം .
1947 ൽ ഇന്ത്യ -പാകിസ്ഥാൻ വിഭജനം നടന്നിട്ട് പോലും ഇന്ത്യയിൽ വേരോടാതെ പോയ ഒന്നായിരുന്നു ഹിന്ദു വർഗീയത. അത് ആളിക്കത്തിക്കാനും ,ഇന്ന് അതിന്റെ ഏറ്റവും ഭീഭത്സ രൂപത്തിൽ എത്തിക്കാനും കഴിഞ്ഞതിന്റെ മൂല കേതുവും ഈ വിഷയം തന്നെയായിരുന്നു.
നൂറ്റാണ്ടുകൾ നീണ്ട വിഷയം ആയിരുന്നു ആ തർക്കം. ബ്രിട്ടീഷുകാരുടെ കാലത്തും നിലനിന്ന തർക്കം . അതിനു ശേഷവും കോടതിയുടെയും അനുരന്ജനത്തിലൂടെയും ഒക്കെ നീണ്ടു പോയ വിഷയം. അവസാനം ഇന്ത്യയിലെ പരമോന്നത നീതിപീഠം ഒരു വിധി പറഞ്ഞു. അതനുസരിച്ചു മുന്നോട്ടു പോകേണ്ട ബാധ്യത ഇൻഡ്യയുടെ ഭരണ ഘടനയും നിയമത്തെയും ബഹുമാനിക്കുന്ന ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണ്. അതനുസരിച്ചു കോൺഗ്രസ് എടുക്കേണ്ട നിലപാട് പ്രിയങ്ക ഗാന്ധിയുടെ നിലപാട് ആണ്.
ഇനി ഒരു മുതലെടുപ്പിന് വിഷയം ആകാൻ ഇതിനെ അനുവദിച്ചു കൂടാ. അതുകൊണ്ട് എല്ലാ ഇന്ത്യൻ പൗരന്റെയും അഭിമാന സ്തംഭമായി അതുയരട്ടെ.
ലോക മുസ്ലീംങ്ങൾക്ക് മക്കയോളവും മദീനയോളവും പരിപാവനമായ ഒരു പള്ളിയും ഇല്ല.
പൊളിച്ച മസ്ജിദിനു പുരാവസ്തു പ്രാധാന്യം അല്ലതെ വേറൊരു പ്രാധാന്യവും ഇല്ല തന്നെ. അനുരന്ജനത്തിലൂടെ ആ വിഷയം ആയിരുന്നു പരിഹരിക്കേണ്ടത്. കൈയേറ്റം ആയിരുന്നു നടന്നത്. ശെരി. പക്ഷെ ക്ഷമിക്കാനും പൊറുക്കാനും, വിട്ടു വീഴ്ച ചെയ്യാനും നമുക്ക് കഴിയണം.
സ്നേഹവും സഹിഷ്ണുതയും ,വിട്ടുകൊടുക്കലും ആയിരുന്നു ആയിരുന്നു നാം സ്വീകരിക്കേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടായില്ല. ഇനിയുള്ള മാർഗം മുതലെടുപ്പുകളെ തടയുക എന്നതാണ്. അതോർക്കുക.