ഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ചുരുക്കുന്നതിന്റെ ഭാഗമായി ആരാധനാലങ്ങളും റെസ്‌റ്റോറന്റുകളും തുറക്കുന്നതിനായി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആരാധനാലയങ്ങളില്‍ പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ലെന്നും പരിശുദ്ധ ഗ്രന്ഥങ്ങളില്‍ തൊടാന്‍ പാടില്ലെന്നും പറയുന്നു.
കൂടാതെ ഒരുമിച്ച് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നും കൊവിഡ് ലക്ഷണമുളളവരെ ഒഴിവാക്കി നിര്‍ത്തണമെന്നും വ്യക്തമാക്കുന്നു. ആരാധനാലയങ്ങളിലും റെസ്റ്റോറന്റുകളിലും മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്. താപനില പരിശോധിക്കാന്‍ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
കൂടാതെ അണുവിമുക്തമാക്കുകയും കൃത്യമായ ഇടവേളകളില്‍ കഴുകുകയും വേണം. കൊവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കുകയും വേണം. ഹോട്ടലുകളിലെയും ഫുഡ് മാളുകളിലെയും സീറ്റുകളുടെ എണ്ണം അമ്പത് ശതമാനമായി കുറച്ച് സാമൂഹിക അകലം ഉറപ്പാക്കണമെന്നും ഹോട്ടലുകള്‍ പുറത്ത് നിന്നെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മെയ് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലെ അൺലോക്ക് ഒന്നിന്റെ ഭാഗമായി ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങളാണ് ഇപ്പോൾവന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
ആരാധനാലയങ്ങളിലെ വിഗ്രഹങ്ങളിലും, പരിശുദ്ധ ഗ്രന്ഥങ്ങളിലും തൊട്ടുളള പ്രാർത്ഥന ഒഴിവാക്കുക. ഇതിൽ തൊടാൻ ഭക്തരെ അനുവദിക്കരുത്
പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല
പ്രാർത്ഥനയ്ക്കായി എല്ലാവർക്കും ഇരിക്കാൻ ഒരു പാ ഉപയോഗിക്കരുത്. കൂട്ട പ്രാർത്ഥനകൾക്ക് വരുന്നവർ സ്വന്തമായി പാ കൊണ്ടുവരണം.
ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
ചെരുപ്പുകൾ കഴിവതും വാഹനങ്ങളിൽ തന്നെ വെക്കുക. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകം സൂക്ഷിക്കുക.
ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് ചെരുപ്പുകൾ വയ്ക്കാം.
സാമൂഹിക അകലം ഉറപ്പാക്കിയെ ക്യൂ നിർത്താൻ പാടുളളൂ. ഓരോരുത്തർക്കും ഇടയിൽ ആറടി അകലം വേണം.
ആരാധനാലയത്തിന് പുറത്ത് ഉള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം
ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം
വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്.
റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. ഇതിനായി തത്സമയ ചടങ്ങുകൾ അനുവദിക്കരുത്. ഉദാഹരണത്തിന് പളളിയിലെ ക്വയര്‍
ആരാധനാലയത്തിൽ വെച്ച് ആരെങ്കിലും അസുഖ ബാധിതർ ആയാൽ, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.
65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും ആരാധനാലയങ്ങൾ സന്ദർശിക്കാനായി എത്തരുത്. ഇവർ കഴിവതും വീടുകളിൽ തന്നെ കഴിയണം.
ആരാധനാലയങ്ങളുടെ മാനേജ്‌മെന്റുകൾ മാർഗനിർദേശങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കണം