വിവിധ രാജ്യങ്ങളിലെ പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനോളം വരില്ല നാട്ടിലെ അവസ്ഥ എന്നൊന്നും പറയുന്നില്ല. എന്നാലും സത്യം പറയാതിരിക്കാൻ കഴിയില്ല. വിദേശ രാജ്യങ്ങളിൽ (ഗൾഫ് രാജ്യങ്ങളിൽ) ഏകദേശം ഒരു മാസത്തോളമായി പലരും റൂമുകളിൽ ഒറ്റപ്പെട്ട് ജീവിക്കുന്നു.
കൂട്ടമായി ജീവിക്കുന്നവരും ഒറ്റപ്പെട്ട് ജീവിക്കുന്നവരും കുടുംബമായി ജീവിക്കുന്നവരും എല്ലാം ഉണ്ട് ഇക്കൂട്ടത്തിൽ. ഇവരിൽ മിക്ക ആളുകളും ശേഖരിച്ച് വെച്ച ഭക്ഷണ സാധനങ്ങൾ തീർന്നു തുടങ്ങി. പലരുടെ കയ്യിലും ഉള്ള പൈസ കഴിഞ്ഞു തുടങ്ങി. ജോലി ഇല്ല. ശമ്പളം ഇല്ല.
ഗൾഫ് നാടുകളിൽ പല ഇടത്തും ജോലിക്കാരെ കുറക്കാനും ആവശ്യമെങ്കിൽ ശമ്പളം വെട്ടിക്കുറക്കാനും ഉള്ള നിർദ്ദേശങ്ങൾ നൽകി തുടങ്ങി. പല കമ്പനികളും നഷ്ടത്തിൽ ആണ്. ഇക്കോണമിയെ തന്നെ നന്നായി ബാധിച്ചു തുടങ്ങി. അതിനിടക്ക് ലക്ഷങ്ങൾ വരുന്ന ജോലിക്കാർക്ക് ശമ്പളം കൂടി നൽകാൻ ഇവർ ബുദ്ധിമുട്ടുന്നു എന്ന വാർത്തകളും കേൾക്കുന്നു.
ഗൾഫ് രാജ്യങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കൂടി കൂടി വരുന്നു. പല രാജ്യങ്ങളിലും നിന്നുള്ള പല സ്വഭാവക്കാർ ആയ ആളുകൾ ആണ് ഇവിടെ ഉള്ളത്. അവർ എവിടെ പോകുന്നു എന്നോ, എന്താണ് ചെയ്യുന്നത് എന്നോ മിക്ക ആളുകൾക്കും അറിയില്ല. ചിലപ്പോൾ ഈ പുറത്ത് പോകുന്നവർ താമസിക്കുന്നത് പ്രവാസികൾ താമസിക്കുന്ന ഇടങ്ങളിൽ തന്നെ ആയിരിക്കാം.
പല വിദേശ രാജ്യങ്ങളിലും കൊറോണ രോഗിയെ കണ്ടെത്തിയ കെട്ടിടങ്ങൾ പൂട്ടി സീൽ ചെയ്യുകയാണ്. അവിടെ താമസിച്ചിരുന്നവർക്ക് ചിലപ്പോൾ അധികൃതർ വേറെ താമസ സൗകര്യം ഒരിക്കിയിട്ടുണ്ടാകാം. ചില ആളുകൾ അവർക്ക് വേണ്ടപ്പെട്ട ആളുകളുടെ കൂടെ മാറി താമസിക്കുന്നുണ്ടാകാം.
എല്ലാവരും പേടിയോടെ ആണ് ജീവിക്കുന്നത് എന്ന് പറയാതെ വയ്യ. ഇന്ത്യക്കാർ അല്ലേൽ മലയാളികൾ ആയ രോഗികളുടെ എണ്ണം കൂട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് ആർക്കും അറിയില്ല. കാരണം വ്യക്തമായ വിവരങ്ങൾ അധികൃതർ പുറത്ത് വിടാറില്ല എന്നത് തന്നെ ആണ് വിഷയം.
കുറച്ചു ദിവസം മുന്നേ മരണപ്പെട്ട ആളുകളിൽ പലരും. കൊറോണ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് പോലും വ്യക്തത വരാതെ ആണ് ആശുപത്രികൾ കയറി ഇറങ്ങിയത് എന്നാണ് അറിയുവാൻ കഴിഞ്ഞത്. അവസാന ഘട്ടത്തിൽ ആണ് കൊറോണ സ്ഥിരീകരിച്ചത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു.
പ്രവാസികൾക്കും ഉണ്ടാകില്ലേ മാനസിക പ്രയാസങ്ങൾ ശാരീരിക ബുദ്ധിമുട്ടുകൾ. ചെറിയ പനിയോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ആശുപത്രികളിൽ പോകാൻ പോലും പേടിയാണ്. ഇനി പോകാനായി ഇറങ്ങിയാൽ തന്നെ പല ഇടങ്ങളിൽ ആയി കർശന പരിശോധനകൾ. ഇതിനിടക്ക് വെറുതെ ഓരോ പ്രശ്‌നങ്ങൾ വലിച്ച് കയറ്റി തലയിൽ വെക്കേണ്ട എന്ന് കരുതി റൂമിൽ തന്നെ ഒതുങ്ങി കൂടുകയാണ് പലരും.
തൊട്ടടുത്ത ബക്കാലകൾ (സാധനങ്ങൾ വിൽക്കുന്ന കടകൾ) തുറന്നിരിക്കുന്നുണ്ട് എങ്കിലും അവിടെ ഇനി അങ്ങോട്ട് സാധനങ്ങൾ കുറയില്ല എന്ന് ഉറപ്പൊന്നും ആർക്കും പറയുവാൻ കഴിയില്ല. കുടുംബമായി ജീവിക്കുന്നവർക്ക് അതിന്റെതായ ബുദ്ധിമുട്ടുകൾ വേറെയും.
എല്ലാ പ്രവാസികൾക്കും ജോലി ഇല്ല എന്നല്ല. അവശ്യ വസ്തുക്കളുടെ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോഴും ജോലി ഉണ്ട്. പക്ഷെ അവർക്ക് അതിന്റെതായ ബുദ്ധിമുട്ടുകളും ഉണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവർ, കുറഞ്ഞ ശമ്പളത്തിൽ തനിക്ക് കിട്ടുന്ന കുറഞ്ഞ സൗകര്യത്തിൽ ജീവിക്കുന്നവർ ഒക്കെ പതിയെ പതിയെ കഷ്ടപ്പാടിലേക്ക് വീണു തുടങ്ങുന്നു.
പ്രവാസികളിൽ ബാച്ചിലർ ആയി ജീവിക്കുന്ന ഒരു കൂട്ടം ആളുകൾ ദിവസവും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നവർ ആണ്. അവർ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കുക ആണോ അതോ ഭക്ഷണം പാർസൽ വാങ്ങി കൊണ്ടു പോവുക ആണോ എന്നറിയില്ല. ഇനി പാർസൽ വാങ്ങി കൊണ്ടു പോകുന്നവർ ആണേൽ ഇപ്പോൾ പല ഇടത്തും കർശന നിർദ്ദേശങ്ങൾ വന്നു തുടങ്ങി.
ഇവർക്ക് ഭക്ഷണം വാങ്ങാൻ പോകുവാനും വരാനും ബുദ്ധിമുട്ട് നേരിട്ട് തുടങ്ങും എന്ന കാര്യത്തിൽ സംശയം ഇല്ല. പോലീസും പട്ടാളവും അവരുടെ ജോലി കൃത്യമായി നിർവ്വഹിക്കുന്നു. നിരത്തുകളിൽ അനാവശ്യമായി വാഹനങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അവരുടെ കടമ ആണ്.
ഈ സമയത്ത് ഇന്ത്യാ ഗവണ്മെന്റ് എടുക്കേണ്ട തീരുമാനം സുപ്രീംകോടതി അല്ല പറയേണ്ടത്. പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടണം. കൊറോണ ലോകത്ത് പടർന്നു തുടങ്ങിയ ഘട്ടത്തിൽ വിദേശ രാജ്യങ്ങൾ പലരും അവരവരുടെ പൗരന്മാരെ സ്വന്തം നാട്ടിൽ എത്തിക്കാൻ പ്രയത്നിച്ചിരുന്നു. അതിന് പ്രത്യേകം സമയം നൽകുകയും പ്രത്യേകം വിമാനങ്ങൾ വരെ ഏർപ്പാട് ചെയ്തിരുന്നു.
പ്രവാസ ലോകത്ത് ഉള്ളവർക്ക് ഇത് വരെ ഭക്ഷ്യ ക്ഷാമം നേരിട്ടിട്ടില്ല. സർക്കാരുകൾ കർശന നിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ചരക്കു ഗതാഗതം പഴയതിലും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇനി അങ്ങോട്ട് എങ്ങിനെ ആണ് എന്ന് ആർക്കും അറിയില്ല. ഇന്ത്യയുടെയും കേരളത്തിന്റെ നെടുംതൂണ് ആയിരുന്ന പ്രവാസ സമൂഹത്തിന്റെ സങ്കടങ്ങളിൽ ഇപ്പോഴല്ലാതെ എപ്പോൾ ആണ് സർക്കാരുകൾക്ക് ഇടപെടുവാൻ കഴിയുക ?
പ്രവാസ സമൂഹത്തിന്റെ വേദനകളും സങ്കടങ്ങളും പലരും നാട്ടിൽ അറിയിക്കാറില്ല. കാരണം എന്ത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കാൻ ഉള്ള മനസ്സ് പ്രവാസികൾ സ്വായത്തമാക്കിയിട്ടുണ്ട്. പ്രവാസ ലോകത്തെ ബുദ്ധിമുട്ട് വീട്ടുകാരെ അറിയിച്ചിരുന്നു എങ്കിൽ നാട്ടിൽ പ്രവാസികൾക്ക് വേണ്ടി അവരുടെ കുടുംബങ്ങളിൽ നിന്ന് ആദ്യം മുറവിളികൾ ഉയർന്നേനെ....
കാര്യക്ഷമമായി തന്റെ ജന്മനാട്ടിലെ സർക്കാരുകൾ ഇടപെടുമെന്ന പ്രതീക്ഷയോടെ പ്രവാസികൾ....
കുറിപ്പ് - ആഷിഖ് റഹ്‌മാൻ അഴിക്കലകം (പൊന്നാനി)