പൂനെ: പൂനെയിലെ ജഹാംഗീർ ആശുപത്രിയിലെ മലയാളി നഴ്സ്മാരുടെ തൊഴിൽ തർക്കം പരിഹരിക്കാൻ ഇടപെട്ട് ഉമ്മൻചാണ്ടി. കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ജഹാംഗീർ ആശുപത്രിയേയും ബാധിച്ചിരുന്നു. എന്നാൽ മലയാളി നഴ്സുമാർ തികച്ചു ആത്മാർത്ഥതയോടെയാണ് ജോലി ചെയ്തത്.
കൊവിഡിന്‍റെ സാഹചര്യത്തിൽ ജോലിചെയ്യുന്ന നഴ്സുമാർക്ക് അധിക ആനുകൂല്യം നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ ആശുപത്രികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ആനുകുല്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ നഴ്സുമാർ പ്രതിഷേധസൂചകമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം ആശുപത്രി അധികൃതർ ഇവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോയി. ഇതോടെ മലയാളി നഴ്സുമാർ പ്രതിസന്ധിയിലാകുകയായിരുന്നു. തുടർന്നാണ് മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ചാർജ് ഉണ്ടായിരുന്ന അഡ്വ. ജോഷി വഴി മലയാളി നഴ്‌സ്മാർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുന്നത്.
തുടർന്ന്, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസ്, മഹാരാഷ്ട്ര തൊഴിൽ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ വിഷയം ധരിപ്പിച്ചു. അതിനെതുടർന്ന്, ലേബർ കമ്മീഷണർ, എസ്.പി. എന്നിവർ ജഹാംഗീർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും നഴ്‌സുമാർക്ക് കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അധിക ആനുകൂല്യം നൽകാമെന്ന് ഉറപ്പുനൽകുകയും അതിനുവേണ്ട ഓർഡർ ഇറക്കുകയും ചെയ്തു.