പാലാ : പാലാ ഉപതെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരത്തിനു പകരം പ്രാദേശിക വികാരങ്ങളാണ് പ്രതിഫലിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ വിധിയെഴുത്തല്ല ഉണ്ടായതെന്നും വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ വിവിധ ഏജന്‍സികളും ഇടതു - വലതു മുന്നണികളും നടത്തിയ വിലയിരുത്തലുകളിലാണ് പ്രാദേശിക വികാരങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളത്.
യു ഡി എഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പും ചിഹ്നം അനുവദിക്കാതിരുന്നതും പാര്‍ട്ടിക്കുള്ളിലെ അനൈക്യവുമൊക്കെ നാലാം തവണ മത്സരിക്കുന്ന സ്ഥാനാര്‍ഥിയോടുള്ള അനുകമ്പ ആളിക്കത്തിക്കാന്‍ പ്രേരകമായ ഘടകങ്ങളായി മാറി.
ജനങ്ങളെ വിലകുറച്ച് കണ്ടപ്പോള്‍ ?
യു ഡി എഫിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് ഹിതകരമല്ലാത്ത അനുഭവങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും ആവര്‍ത്തിക്കപെട്ടപ്പോള്‍ അവര്‍ക്കൊരു തിരിച്ചടി നല്‍കണമെന്നും എങ്കില്‍പ്പിന്നെ നാലാം തവണ മത്സരിക്കുന്ന കാപ്പന് ഒന്നര വര്‍ഷത്തേയ്ക്ക് ഒരവസരം നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും ഉള്ള ചിന്ത അവര്‍ക്കിടയില്‍ ഉണ്ടാക്കി.
പാലാ ബിഷപ്പ് ഹൗസ് മുതല്‍ ആ വികാരം ഏറ്റെടുത്തപ്പോള്‍ അത് കാപ്പന് ഭാഗ്യമായി മാറി. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്നത് പാലായില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുമെന്ന ധാരണയും വ്യാപകമായി പ്രചരിക്കപെട്ടു. പാലാ രൂപതയ്ക്ക് ഉള്‍പ്പെടെ സര്‍ക്കാരിനെക്കൊണ്ട് ആവശ്യം ഉണ്ടായിരുന്നു എന്നത് ഇടതുപക്ഷം നന്നായി പ്രയോജനപ്പെടുത്തി.
പ്രചാരണവും പ്രകടനവും മാത്രം, കപ്പയും കറിയും ചിലവായത് മിച്ചം
യു ഡി എഫിന്‍റെ മുഴുവന്‍ നേതാക്കളും പാലായിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം ഉണ്ടാകുമെന്നായിരുന്നു യു ഡി എഫിന്‍റെ ധാരണ. പക്ഷെ ഒന്നും സംഭവിച്ചില്ല. ആ കാലം പോയ കാര്യം നേതാക്കള്‍ മറന്നു. കോട്ടയത്തുനിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ നിന്നെത്തിയ ജോഷി ഫിലിപ്പും കളം നയിച്ചപ്പോള്‍ പ്രചാരണ പരിപാടികള്‍ വര്‍ണ്ണാഭമായി. പക്ഷേ വോട്ട് മാത്രം വീണില്ല.
പാലാക്കാരായ മുന്‍ ഡി സി സി അധ്യക്ഷന്‍ ടോമി കല്ലാനിക്കും ജോസഫ് വാഴക്കനും പാലായില്‍ ഒരു റോളും ഉണ്ടായിരുന്നില്ലത്രെ ! അവരെ വിളിച്ച് സഹായിക്കണം എന്നൊരു വാക്കുപോലും ജോസ് കെ മാണി പറഞ്ഞിട്ടില്ലെന്നാണ് കേള്‍വി. പാലായില്‍ സ്വാധീനമുള്ളത് അവര്‍ക്കാണെന്ന കാര്യം മറന്നു. അതിനാല്‍ അവരെ ഏല്‍പ്പിച്ച കാര്യം മാത്രം ചെയ്ത് അവര്‍ മടങ്ങി.
യു ഡി എഫ് കുടുംബ സമ്മേളനങ്ങളും കോര്‍ണര്‍ മീറ്റിങ്ങുകളുമായി മുന്നൂറിലേറെ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതില്‍ പങ്കെടുത്തവരുടെ എണ്ണം മാത്രം വരും 50000 ത്തിലേറെ. അത്രയും കപ്പയും കറിയും ചിലവായിട്ടുണ്ട്. പക്ഷെ കിട്ടിയ വോട്ട് 51194 മാത്രം. കുടുംബ സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ എല്ലാം വോട്ടു ചെയ്തെന്നു വിശ്വസിച്ചാലും അവരുടെ കുടുംബാംഗങ്ങളുടെയും പങ്കെടുക്കാത്ത അനുഭാവികളുടെയും വോട്ടെവിടെ ?
യുഡിഎഫ് ഓളം വച്ചപ്പോള്‍ ഇടതുപക്ഷം നടത്തിയത് 'വോട്ടുപിടുത്തം'
അതേസമയം ഇടതുപക്ഷം നടത്തിയത് പ്രചരണവും പ്രകടനവും ആയിരുന്നില്ല, വോട്ട് ക്യാന്‍വാസി൦ങ്ങ് ആയിരുന്നു. ഓരോ വോട്ടിനും വേണ്ടി മന്ത്രിമാരെ വരെ വീടുകള്‍ കയറ്റി. വോട്ടു പോക്കറ്റുകളില്‍ ആരെ ഇറക്കിയാല്‍ വോട്ടു കിട്ടും എന്ന് നോക്കി പ്രമുഖരെ രംഗത്തിറക്കി. ജില്ലയ്ക്ക് പുറത്തുള്ള സിപിഎം , എന്‍ സി പി അനുഭാവികളെ പാലായിലെത്തിച്ച് അവരുടെ ബന്ധുക്കളില്‍ സ്വാധീനം ചെലുത്തി വോട്ടു മറിച്ചു.
പാലക്കാട്ടെ ഒരു എന്‍ സി പി നേതാവ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത പാലായിലെ 16 അധ്യാപകരുടെ വീടുകളില്‍ എത്തി വോട്ട് അഭ്യര്‍ഥിച്ചു. അതില്‍ 12 ഉം യു ഡി എഫ് വോട്ടുകളായിരുന്നു. പക്ഷേ പഴയ അധ്യാപക സുഹൃത്ത് ഇതിനായി മാത്രം പാലക്കാട്ട് നിന്നും വീട്ടിലെത്തിയതല്ലേ എന്ന് പറഞ്ഞ് അവര്‍ മുഴുവന്‍ കാപ്പനു കുത്തി.
അപ്പോഴും പാലക്കാട്ട് നിന്ന് വന്ന വനിതാ എംപി പാലായില്‍ പാട്ടു൦പാടി കൈയ്യടി നേടുകയായിരുന്നു ! വോട്ട് ആണ്‍കുട്ടികളും കൊണ്ടുപോയി !
അതിനിടയിലായിരുന്നു പിജെ ജോസഫിന്‍റെ നെറികേട്. എന്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതൊക്കെ തെരെഞ്ഞെടുപ്പാകുമ്പോള്‍ മാറ്റി വയ്ക്കുന്നതാണ് സകല രാഷ്ട്രീയ പാര്‍ട്ടികളുടെയും പതിവ് രീതി . പക്ഷെ പാലായില്‍ അതുണ്ടായില്ല .
പകരം തെരഞ്ഞെടുപ്പ് നോക്കി കഴുത്തിനു പിടിക്കാന്‍ ജോസഫ് കാത്തുനില്‍ക്കുകയായിരുന്നു. യു ഡി എഫ് നേതാക്കള്‍ ഒറ്റക്കെട്ടായി പറഞ്ഞിട്ടും കേട്ടില്ല. പ്രഖ്യാപിക്കപെട്ടു കഴിഞ്ഞാല്‍ സ്ഥാനാര്‍ഥി യു ഡി എഫിന്‍റെതാണ്. എന്നിട്ടും ചിഹ്നം അനുവദിക്കാതിരുന്ന നടപടി സമീപകാല കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നെറികേടായിരുന്നു. അത് പരിഹരിക്കാന്‍ കഴിഞ്ഞില്ല .
യു ഡി എഫിന് പറ്റിയത് അവര്‍ ഇനിയും ഇലക്ഷന്‍ പ്രവര്‍ത്തനം പഠിച്ചിട്ടില്ലെന്നതാണ് ? നാട്ടുകാര്‍ അറിഞ്ഞു ചെയ്‌താല്‍ ജയിച്ചുവന്ന് തമ്മില്‍ തല്ലും.. അല്ലെങ്കില്‍ തോറ്റുകിടന്ന് കൈകാല്‍ ഇട്ടടിക്കും .. അത്രതന്നെ !