പാലാ: "അന്നാ പെസഹാ തിരുനാളിൽ.... തിരുനാമത്തിൽ ചേർന്നീടാം ..... ഒരുമയോടീ ബലി അർപ്പിക്കാം ........" അന്ത്യാളം പള്ളിയിലെ അൾത്താരയ്ക്കു മുന്നിൽ , നല്ലൊരു ഗായകനും സംഗീത സംവിധായകനും കൂടിയായ വികാരിയച്ചൻ ഫാ. ജയിംസ് വെണ്ണായിപ്പിള്ളിൽ പുലർച്ചെയുള്ള കുർബ്ബാന തുടങ്ങുകയാണ്. അത്യപൂർവ്വമായൊരു ദിവ്യബലി!
മുന്നിൽ വിശ്വാസികൾ ഇരിക്കേണ്ട നീണ്ട ബഞ്ചിലും കസേരകളിലും ആരുമില്ല. പക്ഷേ വെണ്ണായിപ്പിള്ളിലച്ചൻ കുർബ്ബാന മധ്യേ നിരത്തിയിട്ട ഓരോ ബഞ്ചുകൾക്കും കസേരകൾക്കും അടുത്തേയ്ക്ക് എത്തും. ബഞ്ചിലും കസേരയിലുമായി ഇടവകയിലെ 240 കുടുംബനാഥൻമാരുടെയും പേരുകൾ വെള്ള പേപ്പറിൽ എഴുതി ഒട്ടിച്ചിട്ടുണ്ട്. ഓരോ ഗൃഹനാഥനും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള പരിശുദ്ധ കുർബ്ബാനയുടെ പ്രാർത്ഥന ഈ പേപ്പറിൽ വലതുകരം തൊട്ട് അച്ചൻ അർപ്പിക്കും ; വീടുകളിലിരിക്കുന്ന വിശ്വാസികൾക്കു മേലെ ഒരു വൈദികന്റെ വിശിഷ്ട വാഴ് വ് !
കൊറോണയുടെ പശ്ചാത്തലത്തിൽ വിശ്വാസികളെത്താത്ത ആദ്യ ദിനം പള്ളിയിൽ തന്റെ ഇടവക ജനങ്ങൾക്കായി, ദിവ്യ ബലി അർപ്പിക്കുമ്പോൾ വെണ്ണായിപ്പിള്ളിലച്ചന്റെ മനസ്സു നൊന്തു; "കർത്താവെ, ' മത്തായി പുണ്യാളാ, പരിശുദ്ധ കുർബ്ബാനയിൽ ഇടവകജനമില്ലാത്തതിന്റെ വേദന മാറ്റിത്തരണേ..." പെട്ടെന്നാണ് ഒരാശയം അച്ചന്റെ മനസ്സിൽ അരൂപിയായി വന്നു നിറഞ്ഞത് ; ഇടവകയിലെ ഓരോ കുടുംബനാഥൻമാരുടെയും പേരുകളും കുടുംബത്തിന്റെ പേരും എഴുതി പള്ളിക്കുള്ളിലെ ബെഞ്ചിലും കസേരയിലും ഒട്ടിക്കുക.
അന്ന് തന്നെ അച്ചനിങ്ങനെ ചെയ്തു. പേരും കുടുംബവും കൊണ്ട് സാന്നിധ്യപ്പെടുത്തിയ വിശ്വാസികളുടെ നടുവിലാണ് പിറ്റേന്ന് മുതൽ ഫാ. ജയിംസ് കുർബ്ബാന അർപ്പിച്ചു പോരുന്നത്. തങ്ങൾക്ക് വേണ്ടി കടപ്പെട്ട വികാരിയച്ചന്റെ വ്യത്യസ്ത പ്രാർത്ഥനയെക്കുറിച്ച് അറിഞ്ഞപ്പോൾ വിശ്വാസ സമൂഹത്തിന്റെ മനസ്സിലും പ്രാർത്ഥനാ സ്ത്രോതങ്ങളുടെ ഇതൾ വിരിഞ്ഞു. വെണ്ണായിപ്പിള്ളി അച്ചൻ കുർബ്ബാന ചൊല്ലുന്ന വേളയിൽ വീടുകളിൽ ക്രൂശിത രൂപത്തിനു മുന്നിൽ മെഴുകുതിരികൾ തെളിഞ്ഞു. ; വലിയൊരു പ്രാർത്ഥനാ സമൂഹം അച്ചനു വേണ്ടിയും. ക്രൈസ്തവ സഭയുടെ മറ്റു ദേവാലയങ്ങളിലൊന്നും ഇങ്ങനെ ഇടവകാംഗങ്ങളുടെ പേരെഴുതി കുർബ്ബാന നടക്കുന്നില്ല.
" സമൂഹത്തോടു ചേർന്നു നിന്ന് അർപ്പിക്കേണ്ട ദിവ്യബലി, അവരില്ലാതെ നടത്തുന്നതിന്റെ വിഷമം കുടുംബനാഥൻമാരുടെ ഈ പേരുകൾ കാണുമ്പോൾ മാറുകയാണ്. ദേവാലയം ദൈവജനത്തിന്റെതാണ്. എന്റെ ഓരോ പ്രാർത്ഥനയും അവർക്കു വേണ്ടിയാണ്." അന്ത്യാളം പള്ളിയിലെ വിശുദ്ധ മത്തായിയുടെ തിരു രൂപത്തെ സാക്ഷി നിർത്തി ഫാ. ജയിംസ് വെണ്ണായിപ്പിള്ളി പറഞ്ഞു.
വെള്ളിലാപ്പിളളി ചിറകണ്ടം വെണ്ണായിപ്പിള്ളിൽ കുടുംബാംഗമായ ഫാ. ജയിംസ്, നേരത്തേ പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടറായിരുന്നു.