താമരശ്ശേരി: പീഡന കേസിൽ അറസ്റ്റിലായ കായിക അധ്യാപകൻ്റെ വലം കൈയായി അറിയപ്പെടുന്ന നെല്ലിപ്പൊയിൽ സ്വദേശിനിയായ സ്ത്രീയേയും, മറ്റു സഹായങ്ങൾ എല്ലാം ഒരുക്കി കൊടുത്ത ഒരു വിദ്യാർത്ഥിനിയേയും ചോദ്യം ചെയ്താൽ കൂടുതൽ പീഡനങ്ങളുടെ വിവരങ്ങൾ പുറത്തുവരുമെന്ന് രക്ഷിതാക്കൾ.
രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ കയറിവന്ന് അധ്യാപകൻ തൻ്റെ കാലും, തലയും വിദ്യാർത്ഥിനികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചിരുന്നതായും, രാത്രിയിൽ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുന്നത് ഇദ്ദേഹത്തിൻ്റെ സ്ഥിരം പരിപാടിയാണെന്നും, പരിശീലനത്തിനിടയിൽ ഇദ്ദേഹം വൃത്തികെട്ട തെറികൾ പറയാറുണ്ടെന്നും, കുട്ടികളെ ഒറ്റക്ക് കിട്ടുമ്പോൾ പ്രണയം നടിച്ചാണ് മുതലെടുപ്പ് നടത്തുന്നതെന്നും, നെല്ലിപ്പൊയിലിലുള്ള സ്ത്രീയുടെ വീട്ടിൽ വെച്ചാണ് പലരേയും ചൂഷണത്തിന് വിധേയമാക്കിയതെന്നും, ഭയം മൂലമാണ് ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും വിദ്യാർത്ഥിനി പറഞ്ഞു.
പാലക്കാട് സ്കൂളിൽ നിന്നും രണ്ടു വർഷം മുമ്പ് കട്ടിപ്പാറ സ്കൂളിലെത്തിയതാണ് പെൺകുട്ടി. മിനീഷിൽ നിന്നുണ്ടായ ദുരനുഭവം മൂലം പെൺകുട്ടി പിന്നീട് പരിശീലനം നിർത്തി പറഞ്ഞു.
നിലവിൽ പുറത്തു വന്ന കേസുകൾ നിസാരമാണെന്നും ഇതിനേക്കാൾ എത്രയോ വലിയ സംഭവങ്ങൾ പുറത്തു വരാനുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയാൽ മാത്രമേ എല്ലാവർക്കും നീതി ലഭ്യമാവുകയുള്ളൂവെന്നും, അന്വേഷണം ശരിയായ ദിശയിൽ പോയാൽ അറിയാവുന്ന കാര്യങ്ങൾ പോലീസിനു നൽകാൻ നിരവധി പേർ തയ്യാറായി മുന്നോട്ടു വരുമെന്നും ഒരു വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു.
പീഡനം മാത്രമല്ല സ്കൂളിൽ നിന്നും മുപ്പതോളം കിലോമീറ്റർ അകലെയുള്ള അധ്യാപകൻ്റെ കൃഷിയിടത്തിൽ നിന്നും, കപ്പയും, മറ്റു കാർഷിക വിളകളും വിദ്യാർത്ഥികളെ കൊണ്ട് ചുമടെടുപ്പിച്ച് വീട്ടിൽ എത്തിക്കുകയും, കപ്പ തൊലി കളഞ്ഞ് ഉണക്കുന്നതടക്കമുള്ള ജോലികൾ ചെയ്യിച്ചതായും രക്ഷിതാക്കൾ പറഞ്ഞു, നരകതുല്യമായ യാതനകളാണ് പല വിദ്യാർത്ഥിനികളും സഹിച്ചത്.
വിദ്യാർത്ഥികൾ പരസ്പപരം വിവരങ്ങൾ കൈമാറുന്നത് അധ്യാപകൻ വിലക്കിയിരുന്നു, അതിനാൽ തന്നെ ഓരോരുത്തരുടെയും അനുഭവങ്ങൾ മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. ഒന്നാം ഘട്ട ലോക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് പോലും കുട്ടികളെ വീട്ടിൽ പോകാൻ അനുവദിച്ചിരുന്നില്ലയെന്നും, സ്വകാര്യമായി വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പോലും സാധിച്ചിരുന്നില്ലയെന്നും വിദ്യാർത്ഥിനിയും, രക്ഷിതാവും വെളിപ്പെടുത്തി.
ചില വിദ്യാർത്ഥിനികളുടെ അമ്മമാരെ ഫോണിൽ വിളിച്ച് അവരുടെ നഗ്നദൃശ്യം ആവശ്യപ്പെടുന്ന അധ്യാപകൻ്റെ ശബ്ദ സന്ദേശവുംപുറത്ത് വന്നിട്ടുണ്ട്. സ്കൂൾ അധികൃതർ നിരവധി സംഭവങ്ങൾ മൂടിവെച്ചതായും, പരാതികൾ പൂഴ്ത്തിയതായും രക്ഷിതാക്കൾ ആരോപിച്ചു.