ഡല്‍ഹി: ചൈനയ്‌ക്കെതിരെയുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ ആദ്യഘട്ടം അവസാനദിവസത്തിലേക്ക്.
മൂന്ന് ദിവസമായി നടക്കുന്ന ആദ്യഘട്ടത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപമാണ് നാവികാഭ്യാസം.
കഴിഞ്ഞ ആറുമാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, മലബാര്‍ നാവികാഭ്യാസത്തെ ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് പുറമേ ചൈനയുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന മറ്റുരാജ്യങ്ങള്‍.
അമേരിക്ക, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന നാലാമത്തെ രാജ്യം. പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസമാണിത്. അതിനിടെ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും യുദ്ധക്കപ്പലുകളില്‍ നിന്ന് ഷെല്ലുകള്‍ വര്‍ഷിക്കുന്ന വീഡിയോ പുറത്തുവിട്ടു.
ആദ്യഘട്ടത്തില്‍ ഉപരിതല, അന്തര്‍വാഹിനി, വ്യോമ പ്രതിരോധ മാര്‍ഗങ്ങളാണ് പരീക്ഷിച്ചത്. രണ്ടാം ഘട്ടം നവംബര്‍ 17മുതല്‍ 20 വരെ അറബി കടലിലാണ്.