ന്യൂഡല്‍ഹി: 500 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാം ബോട്ടിലൂടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി മദര്‍ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പറുണ്ടെന്ന് സുരക്ഷാ സെക്യൂരിറ്റി അനലിസ്റ്റ് അലോണ്‍ ഗാല്‍ പറഞ്ഞു. ഇദ്ദേഹം തന്നെയാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്.
മദർബോർഡ് പറയുന്നതിനുസരിച്ച്, ഫോൺ നമ്പർ ഉണ്ടെങ്കിൽ, ടെലഗ്രാം ബോട്ടിന്റെ സഹായത്തോടെ അവർക്ക് ആ നമ്പറിലെ ഫെയ്സ്ബുക് ഉപയോക്തൃ ഐഡി കണ്ടെത്താനാകും. ഇതിലേക്ക് ആക്സസ് കിട്ടണമെങ്കിൽ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചയാൾക്കു പണം നൽകണം. ഒരു ഫോൺ നമ്പർ അഥവാ ഫെയ്സ്ബുക് ഐഡി 20 ഡോളറിനാണു വിൽക്കുന്നത്. ഇന്ത്യയിൽ ഏകദേശം 1460 രൂപ.
ഉപയോക്താക്കളുടെ ഡേറ്റ മൊത്തത്തിലും വിൽക്കുന്നുണ്ട്; 10,000 ക്രെഡിറ്റുകൾക്ക് 5,000 ഡോളർ (ഏകദേശം 3,65,160 രൂപ). സുരക്ഷിതമല്ലാത്ത സെർവറിൽ 419 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ കണ്ടെത്തിയതായി 2019 ൽ റിപ്പോർട്ടുണ്ടായിരുന്നു. ഇതു കമ്പനി സമ്മതിക്കുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു.