കാസർകോട് : എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ പ്രതി തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടി. രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാൻ പിന്നാലെ ചാടിയ എസ്ഐയെയും സീനിയർ സിവിൽ പൊലീസ് ഓഫിസറെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ ടൈൽസ് തൊഴിലാളി കുഡ്‍ലു കാളിയങ്കാട് സ്വദേശി കെ. മഹേഷ്(29)നെയാണ് പൊലീസ് തെളിവെടുപ്പിനായി കാസർകോട് കസബ മത്സ്യബന്ധന തുറമുഖം പുലിമുട്ടിനു സമീപത്തേക്ക് കൊണ്ടുവന്നത്. ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ പുലിമുട്ടിന്റെ കല്ലുകൾക്ക് ഇടയിൽ ഒളിപ്പിച്ചു എന്നായിരുന്നു മഹേഷിന്റെ മൊഴി. ഇതു കണ്ടെടുക്കാനാണ് പ്രതിയെയുംകൊണ്ട് പൊലീസ് എത്തിയത്.
ഫോൺ എടുക്കാനെന്ന വ്യാജേന നീങ്ങിയ മഹേഷ് പുലിമുട്ടിൽ നിന്നു പെട്ടെന്നു പൊലീസുദ്യോഗസ്ഥരെ തട്ടിമാറ്റി അഴിമുഖത്തു ചാടി. പുലിമുട്ടിൽ നിന്നു നാലു മീറ്റർ അകലെ മഹേഷ് പൊങ്ങിയത് കണ്ടതായി പറയുന്നു. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്.