പോലീസ് അതിക്രൂരമായി ദളിതനായ ഒരു സാധു കർഷകതൊഴിലാളിയെ മർദ്ദിക്കുന്നു,അയാളെ രക്ഷിക്കാനെത്തുന്ന ഭാര്യയെയും തല്ലുന്നു ,കുഞ്ഞുങ്ങളെയും വെറുതെ വിട്ടില്ല, ഒടുവിൽ ആത്മഹത്യ ചെയ്യാനായി അയാൾ കീടനാശിനി കുടിക്കുന്നു. തളർന്നുവീണ പിതാവിനെ കെട്ടിപ്പിടിച്ചു വാവിട്ടുനിലവിളിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ...എത്ര നിർദ്ദയമാണ് ഈ പോലീസ് നടപടിയെന്ന് നോക്കുക.
ഈ സംഭവം ഇക്കഴിഞ്ഞ ചൊവ്വാഴ്ച (14/07/2020) മദ്ധ്യപ്രദേശിലെ ഗുണ നഗരത്തോടുചേർന്ന ജഗൻപൂർ എന്ന സ്ഥലത്തു നടന്നതാണ്. സയൻസ് കോളേജിനായി നൽകപ്പെട്ട സ്ഥലം കയ്യേറി കൃഷിയിറക്കിയതൊഴിപ്പി ക്കാൻ ചെന്ന അധികാരികളും പോലീസുമടങ്ങിയ ടീമിനുമുന്നിൽ രാജ്‌കുമാർ അഹിർവാർ എന്ന സാധുവും കുടുംബവും തൊഴുകൈയോടെയാണ് അപേക്ഷിച്ചത്.
താൻ ഭൂമി കയ്യേറിയിട്ടില്ലെന്നും ഈ സ്ഥലം പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭൂമിയാണെന്ന് തന്നെ തെറ്റിദ്ധ രിപ്പിച്ച് അദ്ദേഹം പാട്ടത്തിന് തന്നതാണെന്നും രണ്ടു ലക്ഷം രൂപ കടമെടുത്താണ് കൃഷിയിറക്കിയതെന്നും വിളവെടുത്തുകഴിഞ്ഞു ഭൂമി വിട്ടു നൽകാമെന്നും ഇതിന്റെ വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചറിയണമെന്നും അയാൾ അവരോട് താണുകേണപേക്ഷിച്ചു. കൃഷി നശിപ്പിച്ചാൽ തനിക്കാത്മഹത്യ ചെയ്യുകയേ മാർഗ്ഗമുള്ളുവെന്നും അയാൾ അവരോട് പറഞ്ഞു.
ഇതൊന്നും അധികാരികളുടെ മനസ്സിളക്കിയില്ല . അവർ ജെ.സി.ബി വച്ച് വിള നശിപ്പിക്കാൻ തുടങ്ങി. തടയാൻ ചെന്ന കർഷകനെയും ഭാര്യയേയും കുഞ്ഞുങ്ങളെയും പോലീസ് പൊതിരെ തലങ്ങും വിലങ്ങും തല്ലി,വലിച്ചിഴച്ചു, മനുഷ്യനെന്ന പരിഗണനപോലും നൽകാതെ ഒരു ദയയുമില്ലാതെ കാലുകൊണ്ട് തൊഴിച്ചു.വനിതാപൊലീസുകാർ വരെ തല്ലുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
സഹികെട്ട് ഇരുവരും ആത്മഹത്യചെയ്യാനായി പോലീസിനുമുന്നിൽവച്ചുതന്നെ കീടനാശിനികുടിച്ചു. തളർന്നുവീണ പിതാവിനെ കെട്ടിപ്പിടിച്ചു കുഞ്ഞുങ്ങൾ ചുറ്റുമിരുന്നു നിലവിളിച്ചു..
അപകടം മണത്തറിഞ്ഞ പോലീസ് ഒടുവിൽ ഇരുവരെയും ജില്ലാ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുവാൻ നിർബന്ധിതരാവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് മദ്ധ്യപ്രദേശ് രാഷ്ട്രീയം ഇളകിമറിഞ്ഞിരിക്കുകയാണ്.
ദളിത് തൊഴിലാളികുടുംബത്തോട് പോലീസ് കാട്ടിയ ഈ അമാനവീയ കൃത്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഗുണ ജില്ലയിലെ കലക്ടറേയും എസ്.പി യെയും നീക്കം ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവി ടുകയായിരുന്നു. ഒപ്പം സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവി ട്ടിട്ടുണ്ട്.
ഭരണവും മന്ത്രിമാരുമൊക്കെ മാറിമാറിവന്നാലും സാധുക്കളോടും ദളിതരോടുമുള്ള അധികാരികളുടെയും പോലീസിന്റെയും സമീപനത്തിൽ പല ഉത്തരേന്ത്യസംസ്ഥാനങ്ങളിലും ഇനിയും വലിയ മാറ്റമൊന്നും വന്നിട്ടില്ല.