തൃപ്രയാർ : പ്രവാസികളുടെ മടങ്ങിവരവിന് തടസ്സമാകുന്ന ഭരണാധികാരികളെ വഴിനടക്കാൻ അനുവദിക്കാത്തവിധം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുസ്ലീം ലീഗ്
ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിലെ മലയാളി സഹോദരങ്ങളെ ജന്മദേശത്തേക്ക് കൊണ്ടുവരുന്നതിന് കെഎംസിസി പ്രത്യേക വിമാനങ്ങൾ ഏർപ്പാട് ചെയ്തപ്പോൾ അതിന് അനുമതി നിഷേധിക്കുന്ന പിണറായിയുടെ നടപടി സേച്ഛാധിപത്യവും പ്രതിഷേധാർഹവുമാണ്.
സംസ്ഥാനത്ത് ഇന്നു കാണുന്ന സകലമാന പുരോഗതികളുടെയും ചാലകശക്തിയായി വർത്തിച്ച പ്രവാസി സമൂഹത്തിന്റെ പിറന്ന മണ്ണിലേക്ക് വരുവാനുള്ള മൗലികമായ യാത്രാവകാശം പോലും നിഷേധിക്കുന്ന ഇടതു സർക്കാർ നടപടി ഭരണഘടനാ ലംഘനമാണ്.
പ്രവാസികൾക്ക് മുന്നിൽ കൊട്ടിയടയ്ക്കുന്ന വാതിലുകൾ തുറന്നു കൊടുക്കാൻ മുഴുവൻ ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം കൊടുക്കുമെന്നും മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
പ്രവാസി സമൂഹത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കെതിരെ പ്രവാസി ലീഗ് സംഘടിപ്പിച്ച ഇലയുണ്ട് സദ്യ ഇല്ല എന്ന പ്രതിഷേധ സമരം തൃപ്രയാറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് റഷീദ്. പ്രവാസി ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ.എം ഉമർഹാജി അധ്യക്ഷനായി.നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ ഷൗക്കത്തലി, കെ കെ ഇബ്രാഹിം,കെ എ ഖാലിദ്,
പി എച്ച് മുഹമ്മദ്, സി എ ഇബ്രാഹിം, എം കെ അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.