തിരുവനന്തപുരം: സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) മാറ്റാന്‍ സാധ്യത.
സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് പിഡബ്ല്യുസി നല്‍കിയ വിശദീകരണത്തില്‍ കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) അതൃപ്തി രേഖപ്പെടുത്തി. പിഡബ്ല്യുസിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെഎസ്‌ഐടിഐഎല്‍ വ്യക്തമാക്കുന്നത്.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് നീക്കുന്നതിന് മുന്നോടിയായി കെഎസ്ഐടിഐഎൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് നോട്ടിസയച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കെഎസ്ഐടിഐഎല്ലിന് നഷ്ടപരിഹാരം നൽകേണ്ടിവരും.
നേരത്തെ കെഎസ്‌ഐടിഐഎല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് സ്വപ്‌ന സുരേഷിനെതിരെയും നിയമനവുമായി ബന്ധപ്പെട്ട് പിഡബ്ല്യുസിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയിലേക്കു നിർദേശിച്ചതു കൺസൽറ്റന്റായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ആണെന്ന് സ്പേസ് പാർക്ക് അധികൃതർ പറഞ്ഞിരുന്നു.