ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി (എലിസബത്ത് II) മരിച്ചാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രതിപാദിക്കുന്ന 'ഓപ്പറേഷന്‍ ലണ്ടന്‍ ബ്രിഡ്ജ്' എന്ന് പേരിട്ടിരിക്കുന്ന രഹസ്യരേഖ പുറത്ത്. പൊളിറ്റിക്കോ എന്ന മാധ്യമമാണ് ഇത് പുറത്തുവിട്ടത്. രാജ്ഞി അന്തരിക്കുന്ന ദിവസത്തെ 'ഡി ഡേ' എന്നായിരിക്കും ഉദ്യോഗസ്ഥര്‍ വിളിക്കേണ്ടതെന്ന് രഹസ്യരേഖയില്‍ പറയുന്നു.
രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പെട്ടി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകും. 3 ദിവസത്തേക്കു 23 മണിക്കൂർ വീതം പൊതുദർശനം. ആളുകള്‍ തടിച്ചുകൂടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള സുരക്ഷാ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നും രഹസ്യരേഖയില്‍ പറയുന്നുണ്ട്. അന്തരിച്ചതിന് ശേഷം 10 ദിവസം കഴിഞ്ഞായിരിക്കും സംസ്‌കാരം.
മരിച്ചു എന്നു പറയുന്നതിനു പകരം ‘ലണ്ടൻ ബ്രിജ് ഈസ് ഡൗൺ’ എന്ന സന്ദേശമാണ് പ്രധാനമന്ത്രിക്കു നൽകേണ്ടത്. 10 മിനിറ്റിനുള്ളിൽ പതാക പകുതി താഴ്ത്തിക്കെട്ടണം. സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. . ദുഖാചരണത്തിന്റെ ഭാഗമായി സർക്കാർ വെബ്സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും കറുത്ത ബാനറായിരിക്കും.
95 വയസ്സായ രാജ്ഞിക്ക് ആരോഗ്യ പ്രശ്നമൊന്നുമില്ലെങ്കിലും നടപടിക്രമങ്ങളെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. എന്നാല്‍, രഹസ്യരേഖ ചോര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ വിസമ്മതിച്ചു.