പട്ന: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്ററിനെതിരെ പൊലീസിൽ പരാതി. രാഹുൽ ഗാന്ധി, ബീഹാർ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝാ ഉൾപ്പടെ ആറ് പേർക്കെതിരേയാണ് പട്ന സിവിൽ കോടതിയിൽ പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ബീഹാറിൽ കോൺഗ്രസിന്റെ മെഗാറാലിക്ക് മുന്നോടിയായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ശ്രീരാമന്റെ തലയുടെ സ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ തല പതിപ്പിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'അവർ രാമനാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകും' എന്നാണ് പോസ്റ്ററിലെ വാചകം. ഫെബ്രുവരി മൂന്നിനാണ് ബീഹാറിൽ സംഘടിപ്പിച്ചിരിക്കുന്ന മെഗാറാലി.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മന്‍മോഹന്‍സിംഗും ഉള്‍പ്പടെയുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പോസ്റ്ററിലുണ്ട്. പാര്‍ലമെന്റിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മുമ്പ് സമാനമായ പോസ്റ്റർ ഉത്തര്‍പ്രദേശിലും പുറത്തിറക്കിയിരുന്നു. അന്ന് രാമനായി രാഹുലും രാവണനായി മോദിയുമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ വിമർശനവുമായി ബീഹാർ ഭരണകക്ഷിയായ ജെഡിയുവും ബിജെപിയും രംഗത്തെത്തി.