അയോധ്യ: രാമക്ഷേത്രത്തിന്റെ ശിലാ സ്ഥാപന കർമത്തിനു മുന്നോടിയായി മോദി പാരിജാത തൈ നട്ടു. നരേന്ദ്ര മോദി രാം ലല്ല ക്ഷേത്രത്തിൽ ദർശനം നടത്തി. അയോധ്യയിൽ ഭൂമി പൂജ ആരംഭിച്ചു. ശിലാസ്ഥാപന കർമം അൽപസമയത്തിനകം നടക്കും. പൂജയ്ക്കു ശേഷം ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.
ഇതിനായി പ്രധാനമന്ത്രി ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ലക്നൗവിൽ എത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ അയോധ്യയിലും എത്തി.
ചടങ്ങുകൾ രാവിലെ 11.30ന് ആരംഭിച്ചു. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് തുടക്കമാകുന്നത്.
ആദ്യം ഹനുമാൻ ഗഡി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിൽ പൂജയ്ക്കും ദർശനത്തിനും ശേഷമാകും ഭൂമിപൂജയിൽ പങ്കുകൊള്ളുക.
വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരിക്കും.
135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. 175 പേർക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽനിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.