ന്യൂഡല്‍ഹി; അദാനി വിവാദത്തിൽ ആശങ്ക വേണ്ടെന്ന് ആർബിഐയുടെ വിശദീകരണം. നിലവിൽ ബാങ്കിംഗ് മേഖല സുസ്ഥിരവും സുരക്ഷിതവുമാണ്. വിവാദത്തിന് ശേഷം ആദ്യമായാണ് ആർബിഐ പ്രതികരിക്കുന്നത്. അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കുകളുടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ആർബിഐയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
ബാങ്കിംഗ് മേഖലയുടെ സ്ഥിരത നിരീക്ഷിക്കുകയാണെന്നും സാമ്പത്തിക സ്ഥിരത നിലനിർത്താൻ ബാങ്കിംഗ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർബിഐ അധികൃതർ വ്യക്തമാക്കുന്നു. ‘ഇന്ത്യൻ ബാങ്കുകൾ അദാനി ഗ്രൂപ്പുമായി സമ്പർക്കം പുലർത്തുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബാങ്കുകളുടെ റെഗുലേറ്ററും സൂപ്പർവൈസറും എന്ന നിലയിൽ, സാമ്പത്തിക സുസ്ഥിരത നിലനിർത്താൻ വ്യക്തിഗത ബാങ്കുകളിലും ബാങ്കിങ് മേഖലയിലും ആർബിഐ നിരന്തര ജാഗ്രത പുലർത്തുകയാണ്’. ആർബിഐ വ്യക്തമാക്കുന്നു. പ്രതിപക്ഷം അദാനി വിവാദം ഉന്നയിക്കുന്നതിനിടെ രാജ്യത്തെ വിപണികൾ നല്ല രീതിയിൽ നിയന്ത്രിക്കപ്പെടുകയാണെന്ന അഭിപ്രായപ്രകടന വുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് നിർമ്മല സീതാരാമന്റെ പ്രസ്‌താവന വന്നിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി കൃത്രിമം, നികുതി വെട്ടിപ്പ് എന്നിവ ആരോപിച്ച് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞത്. അദാനി ഗ്രൂപ്പിന്റെ കടം വർദ്ധിച്ചുവരുകയാണെന്നും ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു.