Advertisment

ശബരിമല മേല്‍ശാന്തിയുടെ അനുഗ്രഹം വാങ്ങാന്‍ പോയ പാലക്കാട്ടെ എല്‍ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് വിവാദത്തില്‍. കേരളത്തില്‍ ഏറ്റവും അധികം അയ്യപ്പഭക്തരുള്ള പാലക്കാട് അടിയൊഴുക്കുകള്‍ ശക്തം. വിശ്വാസ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് ഇറക്കാതിരുന്ന ബിജെപിക്ക് എതിരായ വിശ്വാസികളുടെ അമര്‍ഷവും ശക്തം. ഒതുക്കത്തില്‍ ശ്രീകണ്ഠന്‍ കളം പിടിക്കുമോ എന്ന്‍ ആശങ്ക ?

New Update

publive-image

Advertisment

പാലക്കാട് : തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് ശബരിമല പ്രേമം തലയ്ക്ക് പിടിച്ചു. പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് പിന്നാലെ പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷും ആദര്‍ശവും യുക്തിയും ഒക്കെ മാറ്റിവച്ച് ഇപ്പോള്‍ ശബരിമല വിരോധം പരമാവധി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ ശക്തമായി അവതരിപ്പിച്ച എം ബി രാജേഷ് ശബരിമല മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചെര്‍പ്പുളശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതാണ് പുതിയ വിവാദം. സംഭാരവും അടയും അപ്പവുമായാണ് രാജേഷിനെ നമ്പൂതിരി സ്വീകരിച്ചത്.

publive-image

പൊന്നാടക്ക് പുറമേ ഒരു മുണ്ടും ഒരുകൈക്കുമ്പിള്‍ നിറയെ നാണയത്തുട്ടുകളും വിഷുക്കൈനീട്ടമായി സമ്മാനിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ അദ്ദേഹത്തിന് വിഷുക്കൈനീട്ടം തിരികെ നല്‍കാനായില്ല എന്നാണ് രാജേഷിന്റെ വിശദീകരണം.

ചെര്‍പ്പളശ്ശേരിക്കടുത്ത് കാറല്‍മണ്ണയിലാണ് തന്റ അമ്മ വീടെന്നും മോല്‍ശാന്തിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് രാജേഷ് ഫേസ്ബുക്കില്‍ ന്യായീകരിക്കുന്നു.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കാറുള്ളതാണ്. ഔദ്യോഗികമായ സന്ദര്‍ശന പരിപാടികള്‍ ഇന്നില്ലാത്തതിനാല്‍ ഈ ദിവസം അതിനായി മാറ്റിവെക്കുകയായിരുന്നു. സംഭാരവും അടയും അപ്പവുമായാണ് അദ്ദേഹം സ്വീകരിച്ചത്.

പൊന്നാടക്ക് പുറമേ ഒരു മുണ്ടും ഒരുകൈക്കുമ്പിള്‍ നിറയെ നാണയത്തുട്ടുകളും എനിക്ക് വിഷുക്കൈനീട്ടമായി അദ്ദേഹം സമ്മാനിച്ചു.പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ അദ്ദേഹത്തിന് വിഷുക്കൈനീട്ടം നല്‍കാനായില്ല- എന്നാണ് രാജേഷിന്റെ വിശദീകരണം.

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ് പന്തളത്ത് എത്തി രാജകുടുംബത്തെ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. തോല്‍വി ഭയമുള്ള ഇടതു സ്ഥാനാര്‍ത്ഥികള്‍ ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാജേഷിന്റേത്.

publive-image

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ അട്ടിമറി നടത്തുമെന്ന വിലയിരുത്തലുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതിയ നീക്കം . ഏറ്റവും കൂടുതല്‍ ശബരിമല ഭക്തരുള്ള പാലക്കാട്ടെ സ്ഥിതി മറ്റൊന്നാണ്.

തമിഴ്‌നാട്ടില്‍ നിന്ന് അവസാനം കേരളത്തോട് ചേര്‍ന്ന പാലക്കാട്ടെ ശബരിമല വികാരം ശക്തമാണ് . അതേസമയം ബിജെപി ശബരിമല വോട്ടാക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്കും വിശ്വാസികള്‍ എതിരാണ്. എന്‍എസ്എസ് യുഡിഎഫിന് അനുകൂലമായ നിലപാടിലുമാണ്.

ശബരിമല മേല്‍ശാന്തിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും അതിന്റെ ചിത്രം സ്വന്തം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത എം.ബി രാജേഷിനോട് സിപിഐഎം വിശദീകരണം ചോദിക്കാനും സാധ്യതയുമുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ഇന്നലെയും മുഖ്യമന്ത്രി ഉറച്ചു നിന്നു സംസാരിച്ചപ്പോഴാണ് രാജേഷിന്റെ നയംമാറ്റം.

പാലക്കാട് ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത്ര വോട്ടുകള്‍ ഇത്തവണ നിലനിര്‍ത്താന്‍ പറ്റുന്ന കാര്യം സംശയമാണ് . ശബരിമലയും വിശ്വാസവും സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വിശ്വാസികള്‍ക്ക് അമര്‍ഷമുണ്ട് .

ഇത് ബിജെപിയ്ക്ക് തിരിച്ചടിയാകും എന്ന സൂചനകളാണ് സര്‍വ്വേ വിലയിരുത്തലുകളിലും ഉള്ളത്. അത് വി.കെ ശ്രീകണ്ഠന് ഗുണകരമായി മാറുമെന്ന സംശയം ശക്തമാണ്. ഇതാണ് പാലക്കാട് അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന സംശയം ബലപ്പെടുന്നത്.

publive-image

കഴിഞ്ഞ തവണ മോദി വികസന മുദ്രാവാക്യം ഉയര്‍ത്തുകയും വീരേന്ദ്രകുമാറിനെ പോലെ ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥി വരികയും ചെയ്തപ്പോഴാണ് ശോഭ സുരേന്ദ്രന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. സ്ത്രീയെന്ന പരിഗണനയും മോഡി തരംഗവും ശോഭയ്ക്ക് നേട്ടമായി. ഇന്ന് തരംഗം കേരളത്തില്‍ നേരെ തിരിച്ചാണ് .

ഒപ്പം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ ഒഴുക്കും ഉണ്ടാകും . അത് ശ്രീകണ്ഠന് ഗുണം ചെയ്തേക്കാം .

കോച്ചു ഫാക്ടറി കൊണ്ടുവന്നത് താനാണെന്ന പേരിലാണ് കഴിഞ്ഞ തവണ രാജേഷ് വോട്ടു പിടിച്ചത്. എന്നാല്‍ കോച്ച് ഫാക്ടറി ഇനിയും യാഥാര്‍ത്ഥ്യമായില്ല. അക്കാര്യമടക്കമുള്ള വികസന പ്രവര്‍ത്തനം രാജേഷ് മിണ്ടുന്നില്ല. ശശി തരൂര്‍ കൊണ്ടുവന്ന ഐഐടിയുടെ പേരിലുയര്‍ത്തിയ അവകാശവാദവും പൊളിഞ്ഞു.

publive-image

സ്വാധീനിക്കപ്പെടാവുന്ന സര്‍വ്വേകളിലെ മുന്‍തൂക്കത്തിന്റെ പുകമറ കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് പാലക്കാട് സിപിഐ എം കണക്കു കൂട്ടുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക കണക്കനുസരിച്ച് എല്‍ഡിഎഫ് പാലക്കാട് 8000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണുള്ളത്.

വി.കെ ശ്രീകണ്ഠന്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് മണ്ഡലത്തില്‍ ജനങ്ങളില്‍ വേരുറപ്പിച്ച നേതാവാണ്. അഖിലേന്ത്യാ തലത്തിലേയ്ക്ക് വളര്‍ന്ന ശ്രീകണ്ഠന്‍ 19 വര്‍ഷമായി തുടര്‍ച്ചയായി ഷൊര്‍ണൂര്‍ നഗരസഭ അംഗവുമാണ്.

Advertisment