തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റു ചെയ്യാന്‍ സാധ്യത. അറസ്റ്റു ചെയ്തതിന് ശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് മാറ്റുമെന്നാണ് സൂചന. രാത്രിയില്‍ തന്നെ ശിവശങ്കറെ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന.
എം.ശിവശങ്കറിനെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യുന്നത് മണിക്കൂറുകൾ പിന്നിട്ടു. വൈകീട്ട് തുടങ്ങിയ ചോദ്യംചെയ്യല്‍ ചോദ്യം ചെയ്യല്‍ അര്‍ധരാത്രിയിലും തുടരുകയാണ്. നാലരയോടെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്‍് കമ്മിഷണര്‍ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്.
കേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിനു ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകൾ പുറത്തുവന്നിരുന്നു. ഒന്നാംപ്രതി സരിത്തിനെ ഏപ്രില്‍, മേയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ വിളിച്ചിരിക്കുന്നത്.
അതിനിടെ, സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് എതിര്‍വശത്തെ ഹോട്ടലിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.