കോട്ടയം; ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആയിരുന്ന എസ്.സുരേഷ്‌കുമാർ പ്രമോഷനോടെയാണ് ഇടുക്കിക്ക് വണ്ടി കയറുന്നത്; കയ്യിൽ മികവിൻ്റെ ഒരു പാടു മെഡലുകളുമായുള്ള മല കയറ്റം. ജന്മദേശം പെരുമ്പാവൂരാണെങ്കിലും പതിറ്റാണ്ടുകളായി ഇദ്ദേഹം പാലാ മേവടയിലാണ് കുടുംബ സമേതം താമസം.
അണിയുന്ന യൂണിഫോമിൽ ഒരുപാടു മെഡലുകളുടെ തിളക്കമുള്ള സുരേഷ് കുമാറിന് ഒടുവിൽ ലഭിച്ചത് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലാണ്.
1995 ല്‍ സബ് ഇന്‍സ്‌പെക്ടറായിട്ടാണ് പൊലീസ് സേനയിലെത്തുന്നത്. 2004ല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായും 2010ല്‍ ,ഡി.വൈ.എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു.
2013ല്‍ സുസ്ത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍, 159 ഗുഡ് സര്‍വീസ് എന്‍ട്രികള്‍, അഞ്ച് കമന്റേഷന്‍, 2013,2014, 2015, 2018 വര്‍ഷങ്ങളിലായി നാല് ബാഡ്ജ് ഓഫ് ഓണര്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
രണ്ടു തവണ ലോ ആന്‍ഡ് ഓര്‍ഡറിലും, രണ്ടു തവണ വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ ഭാഗമായി ഇരുന്നപ്പോഴുമാണ് ബാഡ്ജ് ഓഫ് ഓണര്‍ നേടിയത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ആയിരിക്കെ പാമ്പാടിയില്‍ മിമിക്രി കലാകാരന്‍ ലെനീഷിന്റെ കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് ആദ്യമായി ഇദ്ദേഹത്തെ തേടി ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം എത്തുന്നത്. പൊലീസ് നടത്തിയ തന്ത്രപരമായ ഇടപെടലിനെ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ മൃതദേഹം തിരിച്ചറിയുകയും, പ്രതിയെ കണ്ടെത്തുകയും ചെയ്തു. ഈ കേസിലെ അന്വേഷണ മികവ് പരിഗണിച്ചാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചത്.
തുടര്‍ന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ആയിരിക്കെയും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ രഹസ്യനീക്കങ്ങളിലൂടെ കുടുക്കിയതിനും, അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.സംസ്ഥാനം മുഴുവന്‍ കേന്ദ്രീകരിച്ച് നടന്ന എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനു തലപ്പത്തു നിന്നതിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.
പെരുമ്പാവൂര്‍ മഴുവന്നൂര്‍ കുളങ്ങരാക്കല്‍ വീട്ടില്‍ പരേതനായ ശങ്കരകൈമളുടെയും ശാരദാമ്മയുടെയും മകനാണ്. ഭാര്യ മഞ്ജു എസ്. ബി. ഐ. കരിങ്കുന്നം ശാഖയിൽ ഡെപ്യൂട്ടി മാനേജരാണ്. മക്കള്‍-അപര്‍ണാ സുരേഷ്, അര്‍ച്ചന സുരേഷ്. ഇന്നലെ ചങ്ങനാശ്ശേരി ഡിവൈ.എസ്. പി. സ്ഥാനമൊഴിഞ്ഞ സുരേഷ് കുമാർ രണ്ടു ദിവസത്തിനുള്ളിൽ ഇടുക്കി അഡീഷണൽ എസ്.പി. ആയി ചുമതലയേൽക്കും.