സ്‌പെയിനിലെ കൊറോണയുടെ ഹോട്ട് സ്പോട്ടായ ആരഗണ്‍ പ്രവിശ്യയിലുള്ള ഒരു ഫാമിൽ 92,700 നീർനായ്ക്കളെ ( Mink) കൊല്ലാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഇതിൽ 87 % ത്തിനും കോവിഡ് ബാധിച്ചതാണ് കൊല്ലാനുള്ള കാരണം.
ആരഗൻ നഗരത്തിൽനിന്നും 200 കി.മീറ്റർ ദൂരെയുള്ള ഈ ഫാം ഒരു സ്വകാര്യ വ്യക്തിയുടേതാണ്. അയാൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് കോവിഡ് വൈറസ് പകരുന്നതിനു തെളിവില്ലെങ്കിലും ഈ നീർനായ്ക്ക ളിലേക്ക് കോവിഡ് പടർന്നത് ഫാം ജോലിക്കാരുടെ അശ്രദ്ധമൂലമാണെന്നാണ് വിലയിരുത്തൽ. കോവിഡ് ബാധിതരാണെന്ന് കണ്ടെത്തിയ ഏഴോളം ജീവനക്കാർ ഫാമിൽ ഇവയുമായി ഇടപഴകിയതാണ് നീർനായ്ക്കൾക്ക് രോഗം പകരാൻ കാരണമായത്.
നീർനായ്ക്കളെ രണ്ടുതവണ കോവിഡ് ടെസ്റ്റിന് വിധേയനരാക്കിയിരുന്നു.ഇക്കഴിഞ്ഞ ജൂലൈ 13 നു നടത്തിയ അവസാന ടെസ്റ്റിലാണ് 87% ത്തിനും രോഗബാധ സ്ഥിരീകരിച്ചത്. ഈ നീർനായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള സർക്കാർ അനുമതി ലഭിച്ചു. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഇവയെ കൊല്ലാതെ മറ്റു വഴികളില്ലെന്നാണ് അരോഗണിലെ കൃഷിമന്ത്രി 'ജാവോക്കിൻ ഒലോണ' പറഞ്ഞത്.
നീർനായ്ക്കളെ വളർത്തുന്നത് മാംസത്തിനും അതിൻ്റെ തോലിനും രോമത്തിനും വേണ്ടിയാണ്. മിങ്ക് നീർനായ്ക്കളുടെ രോമം തണുപ്പുകാലത്ത് മനുഷ്യശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങൾ നിർമ്മിക്കാനാ ണുപയോഗിക്കുന്നത്.
ഇതേ രീതിയിൽ കഴിഞ്ഞമാസം ഡെന്മാർക്കിലും നെതർലാൻഡ്സിലും പതിനായിരക്കണക്കിന് നീർനായ്ക്കളെ കോവിഡ് സംക്രമണഭീതിയിൽ കൊല്ലുകയുണ്ടായി.
സ്‌പെയിനിൽ ആരഗൻ പോലെത്തന്നെ കറ്റലേനിയ ,മാഡ്രിഡ് എന്നീ നഗരങ്ങളും കോവിഡ് ഹോട്സ്പോട്ടുക ളാണ്. സ്‌പെയിനിൽ ഇതുവരെ 28000 ത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചത്.