പാരിസ്: ബാർസലോണയിൽ കളിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കികൊണ്ട് മൈതാനം വിട്ട അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഇനി കളിക്കുക യുഎസ് മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമി ക്ലബ്ബിനുവേണ്ടിയാണ്. സൗദി അറേബ്യൻ ക്ലബ് അൽ–ഹിലാലിൽനിന്നുള്ള വമ്പൻ ഓഫർ നിരസിച്ചാണ് മെസ്സി അമേരിക്കയിലേക്കു പോകുന്നത്. അതും യുഎസ് ലീഗ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള ക്ലബിലേക്ക് എന്നതും ശ്രദ്ധേയമാണ്.
തന്റെ ഇന്റർ മയാമിയിലേക്കുള്ള നീക്കം പണത്തിനു വേണ്ടിയല്ല എന്ന് ലയണൽ മെസ്സി ഇന്ന് തുറന്നു പറഞ്ഞു. പണത്തിനു വേണ്ടി ആയിരുന്നു എങ്കിൽ താൻ സൗദി അറേബ്യയിലേക്ക് പോകുമായിരുന്നെന്നും മെസ്സി പറയുന്നു. സൗദി ക്ലബായ അൽ ഹിലാൽ 500 മില്യൺ യൂറോയുടെ ഓഫർ വെച്ചിരുന്നു. അതുനിരസിച്ചാണ് മെസ്സി ഇന്റർ മയാമിയിലേക്ക് പോകുന്നത്. എന്നാൽ മെസ്സിക്ക് ഇന്റർ മയാമിയിൽ ലാഭവിഹിതം കിട്ടുന്ന തരത്തിലുള്ള കരാർ ആകും ഇന്റർ മയാമി നൽകുക എന്നാണ് റിപ്പോർട്ട്.
“പണത്തിന്റെ കാര്യമായിരുന്നെങ്കിൽ ഞാൻ അറേബ്യയിലേക്കോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു. എന്റെ തീരുമാനത്തിനു കാരണം വേറെയാണ്, പണമല്ല. ബാഴ്സലോണയിലേക്ക് മടങ്ങാൻ ആയിരുന്നു ആഗ്രഹിച്ചത്, പക്ഷെ ഒരിക്കൽ കൂടെ ഭാവി മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാൻ ആകില്ല”- മെസ്സി കൂട്ടിച്ചേർത്തു.
ജൂലൈ 22ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ഫ്ലോറിഡയിൽ വെച്ച് നടക്കുന്ന ക്രിസ് അസുലുമായുള്ള മത്സരമാകും ഇന്റർ മിയാമിയിലെ മെസ്സിയുടെ ആദ്യ മത്സരം. ഈ മത്സരത്തിന്റെ ടിക്കറ്റ് റേറ്റുകൾ ഇതിനകം തന്നെ റെക്കോർഡ് തുകയിലേക്ക് എത്തിയിട്ടുണ്ട്. മെസ്സിയുടെ അരങ്ങേറ്റം അന്ന് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ വർധനവ്. മോശം സീസണിലൂടെ കടന്നു പോകുന്ന ഇന്റർ മയാമിക്ക് മെസ്സിയുടെ വരവ് ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.