കോഴിക്കോട് : കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. ജില്ലാ കളക്ടർ സാംബശിവ റാവുവിൻ്റെ സാന്നിധ്യത്തിലാണ് ഇന്നലെ വൈകിട്ട് ചുമതലയേറ്റത്. തിരുവനന്തപുരത്ത് രണ്ട് ആഴ്ച്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമായിരുന്നു സ്ഥാനമേറ്റത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ കേരളത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടിയ ആദ്യ വ്യക്തിയാണ്. കൊവിഡ് കാലത്ത് ചുമതലയേൽക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് ശ്രീധന്യ സുരേഷ് ചൂണ്ടിക്കാട്ടി.
'ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാര്‍ഥയോടെ അതൊക്കെ ചെയ്യും'
'2016 ല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങള്‍ വളര്‍ത്തിയത്. അദ്ദേഹത്തിന്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നത്', ശ്രീധന്യ വ്യക്തമാക്കി.
പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് പൊരുതി നേടിയ ശ്രീധന്യയുടെ വിജയത്തില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു പ്രതികരിച്ചു. എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐഎഎസ് നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ശ്രീധന്യ പഠനത്തിന് ശേഷമാണ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്.