തൃശൂര്‍: സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനെക്കുറിച്ച് മലയാളിക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി സില്‍വര്‍ സ്റ്റോം ഇന്ന് മാറിക്കഴിഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായി സില്‍വര്‍ സ്‌റ്റോം മാറിയത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. ആ വിജയകഥയെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ തുറന്നു പറയുന്നു.
ഷാലിമാറിന്റെ വാക്കുകള്‍...
ഇലക്ട്രിക്കല്‍ എന്‍ജിയറിംഗ് ഡിപ്ലോമയ്ക്ക് ശേഷം ഉദ്യോഗമണ്ഡലിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ട്രെയിനിയായി കയറുമ്പോള്‍ 300 രൂപയായിരുന്നു എന്റെ ആദ്യ ശമ്പളം. പരിശീലനകലായളവിന് ശേഷം ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറായ ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്.
സംരംഭകത്വം എന്ന ആശയം എന്നിലേക്ക് പകര്‍ന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ചു. ആ സ്ഥാപനത്തിലെ പ്രവൃത്തിപരിചയവും പരിശീലനവുമാണ് എനിക്ക് വ്യാവസായിക മേഖലയില്‍ ഒരു കൈ നോക്കാന്‍ ആര്‍ജ്ജവം നല്‍കിയത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ആ തൊഴിലുടമയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ മരണത്തോളം തുടര്‍ന്നു.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നും അത് വ്യത്യസ്തമായിരിക്കണമെന്നും എനിക്ക് നിര്‍ബന്ധബുദ്ധിയുണ്ട് അങ്ങനെയാണ് 1994 ല്‍ സുഹൃത്തിനൊപ്പം ഞാനെന്റെ ആദ്യ സംരംഭം തുടങ്ങിയത്- ഗ്രീന്‍ വാലി റബര്‍ പ്രൈവറ്റ് ലിമിറ്റഡ്. വാഹനങ്ങളുടെ ടയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ് ക്രമ്പ് റബര്‍. പാലക്കാട് ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണയൂണിറ്റ് പാലക്കാട് റബര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് അറിയപ്പെട്ടിരുന്നത്.
ആദ്യ മാനേജിങ്ങ് ഡയറക്ടര്‍ ആയിരുന്ന എന്റെ വിയര്‍പ്പുതുള്ളികളാണ് ആ വ്യാവസായികസ്ഥാപനത്തിന്റെ ത്വരിതഗതിയിലുള്ള ഉയര്‍ച്ചയിലേക്ക് നയിച്ചത്. കമ്പനി ലാഭത്തിലായിരിക്കെ തന്നെ എന്റെ വ്യാവസായിക പങ്കാളിയുടെ ആവശ്യപ്രകാരം 1996ല്‍ അത് മറ്റൊരാള്‍ക്ക് വിറ്റു
സില്‍വര്‍ സ്റ്റോം എന്ന വ്യത്യസ്ത ആശയം..
ആദ്യ വ്യാവസായികോദ്യമത്തിന്റെ വിജയം എനിക്ക് നല്ല ആത്മവിശ്വാസം നല്‍കി, എല്ലാവരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്റെ ബിസിനസ് സംരംഭങ്ങളെന്ന് നിര്‍ബന്ധ ബുദ്ധി അന്നും ഇന്നും ഉണ്ട്. 2000ല്‍ എന്റെ രണ്ടാമത്തെ വ്യാവസായികോദ്യമത്തിന് തുടക്കം കുറിച്ചു. കേരളത്തിന്റെ അനന്തമായ ടൂറിസം സാധ്യതയെ ഉപയോഗപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ അതിരപ്പിള്ളിയില്‍ സില്‍വര്‍സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് ആരംഭിച്ചത് പ്രവാസികളായ സുഹൃത്തുക്കളുടെ കൂടി പങ്കാളിത്തത്തിലായിരുന്നു.
ചെറിയ പാര്‍ക്കായി ആരംഭിച്ച സില്‍വര്‍സ്റ്റോം, അമ്യൂസ്മെന്റ് പാര്‍ക്ക്, വാട്ടര്‍ തീം പാര്‍ക്ക്, സ്നോ പാര്‍ക്ക് റിസോട്ട് എന്നിങ്ങനെ വിവിധ വിനോദ സംവിധാനങ്ങള്‍ ഒരുക്കി 20 വര്‍ഷം കൊണ്ട് വിപണിയിലെ മുഖ്യ എതിരാളികളോട് കിടപിടിക്കും വിധം നവീകരിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായി ചുരുങ്ങിയ കാലം കൊണ്ടാണ് സില്‍വര്‍ സ്റ്റോം വളര്‍ന്നത്.
കേരളത്തിലെ ആദ്യത്തെ സ്നോ പാര്‍ക്കിന് തുടക്കമിടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ടൂറിസം മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഗോള്‍ഡന്‍ ഓണര്‍ പുരസ്കാരം 2003ല്‍ എന്നെ തേടിയെത്തി.2013ല്‍ മറ്റൊരു വ്യവസായം ആരംഭിച്ചു- ഗാല്‍വനൈസ്ഡ് പൈപ്പ് ഫാക്ടറി.
തുടക്കത്തില്‍ സുഹൃത്തക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും, അവരുടെ മറ്റ് സംരംഭങ്ങളിലുള്ള തിരക്കുകള്‍ മൂലം ഈ വ്യവസായത്തിന്റെ മുഴവന്‍ ഉത്തരവാദിത്വം എന്റെ ചുമലുകളിലായി. ഇവ കൂടാതെ എന്റെ നാടിനുള്ള സമ്മാനമായിട്ടാണ് കൊടുങ്ങല്ലൂരിലെ ഷോപ്പിങ്മാളില്‍ ഒരു പതിനായിരം ചതുരശ്രയടിയില്‍ സില്‍വര്‍സ്റ്റോം ഫണ്‍സിറ്റി എന്ന എന്റര്‍ടെയ്മെന്റ് സോണിന് തുടക്കമിട്ടു.
രണ്ട് റസ്റ്റൊറൻ്റുകളും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിന്റെ നടത്തിപ്പ്, പങ്കാളികളുമായി ചേര്‍ന്ന് ഭക്ഷ്യബിസിനസ് എന്നിവയും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നു*