ന്യൂഡൽഹി: തുടർച്ചയായുള്ള ഓണ്‍ലൈൻ പണമിടപാട് അടുത്ത വർഷം മുതൽ ബുദ്ധിമുട്ടേറിയതാകും. ഇ– കൊമേഴ്സ് സ്ഥാപനങ്ങളടക്കം ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം റിസർവ് ബാങ്ക് നടപ്പാക്കും.
പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായിൽനിന്ന് ഡിസംബർവരെ സമയം നീട്ടിനൽകിയിരുന്നു. കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ഓരോവട്ടവും ഇനി 16 അക്ക നമ്പർ, കാർഡ് കാലാവധി തീരുന്ന തീയതി, സിവിവി എന്നിവ നല്‍കേണ്ടിവരും.
പകരമായി ടോക്കണൈസേഷനും ആർബിഐ മുന്നോട്ടുവയ്ക്കുന്നു. കാര്‍ഡ് വിവരങ്ങൾ രഹസ്യമാക്കിവച്ച് അതിനു പകരം ടോക്കണോ, കോഡോ നല്‍കിയാണ് ഇതു നടപ്പാക്കുക. വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നല്‍കുന്നത്.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ അക്കൗണ്ട്, കാർഡ് വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനുള്ള അനുമതി ആർബിഐ റദ്ദാക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങൾ ഉൾപ്പടെയുള്ളവ ചോരുന്നത് കണക്കിലെടുത്താണ് കർശനമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.