ഹസ്സൻ തിക്കോടി
ഓപ്പറേഷൻ ഡിസേർട് എന്ന പേരിൽ അറിയപ്പെട്ട രണ്ടാം ഗൾഫ് യുദ്ധത്തിന് ശേഷമാണു തൃക്കോട്ടൂർ പെരുമയുടെ കഥാകാരൻ എന്റെ അഥിതിയായി കുവൈറ്റിൽ എത്തുന്നത്. ഞങ്ങളോടപ്പം താമസിച്ച ആ പത്തുദിവസങ്ങളിൽ പറഞ്ഞതിലധികവും രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനത്തിന്റെ അനുഭാവങ്ങളായിരുന്നു .
ഏഴുവയസ്സുകാരനെ തോളിലേറ്റി ഐരാവതി നദീതീരത്തുനിന്നും കാൽനടയായി കൊയിലാണ്ടിയിലേക്കു പാലായനം ചെയ്ത ഒരു ഉപ്പയുടെയും മകന്റെയും തീഷ്ണമായ അനുഭവങ്ങൾ. ഈ പാലായനത്തിന്റെ കഥകൾ അയവിറക്കാൻ കാരണമായത് ഇറാഖികൾ കുവൈറ്റിലേക്ക് അധിനിവേശം നടത്തിയതിനെ തുടർന്നുണ്ടായ യുദ്ധവും പിന്നീട് നിൽക്കക്കള്ളിയില്ലാതെ സ്വദേശീയരും വിദേശീയരും കുവൈറ്റിൽ നിന്നും പലായനം ചെയ്ത ആധുനികരീതിയെക്കുറിച്ചുമായിരുന്നു. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. പതിനാലുദിവസം ഇറാഖികൾ എന്നെ ബന്ദിയാക്കിയശേഷം ആദ്യം അമ്മാൻ വഴിയും , പിന്നീട് ബസറ, തക്രീത്, ബാഗ്ദാദ് വഴി തുർക്കിയുടെ മണ്ണിലൂടെ നാട്ടിലെത്തിയ എന്റെ പാലായനത്തിന്റെ അനുഭവങ്ങൾ പങ്കിട്ടുകയായിരുന്നു ഞങ്ങൾ കുവൈറ്റിലെ രാവുകളിലധികവും.
ഖാദർക്കയെ ആദ്യമായി കാണുന്നത് തിക്കോടിയിൽ വെച്ചായിരുന്നു. എന്റെ കല്യാണത്തിനു ശേഷം ഒരുനാൾ തിക്കോടി ബസാറിലെ നാണു വൈദ്യരുടെ വൈദ്യശാലക്കുമുമ്പിൽ ബസ്സുകാത്തുനിൽക്കുകയായിരുന്നു ഞങ്ങൾ. അവിടേക്കു പതിയെ നടന്നുവരുന്ന ഒരസാധാരണ മനുഷ്യനെ ഞാൻ ഏറെ നേരം നോക്കിനിന്നു. പതിഞ്ഞ മൂക്കും, ഇറുകിയ കണ്ണുകളുമുള്ള ഒരു വെളുത്ത മനുഷ്യൻ, കൂടെ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. തുണിയുടുത്ത ഒരു ബർമക്കാരനെ ആദ്യമായാണ് ഞാൻ കാണുന്നത്. അന്ന് ഞങ്ങൾ ഒരേ ബസ്സിലാണ് കയറിയത്. അദ്ദേഹം കൊയിലാണ്ടിയിൽ ഇറങ്ങും മുമ്പ് കൗതുകം മാറാതെ ഞാൻ അപരിചിതനായ ആ മനുഷ്യനെ പരിചയപ്പെട്ടു. വിനയത്തോടെ അതിലേറെ ഭവ്യതയോടെ ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
വീട്ടിലേക്കു വരാൻ ക്ഷണിച്ചു. പിന്നീട് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ബാപ്പയുടെ ജന്മസ്ഥലമായ കൊയിലാണ്ടിയിലെ ഉസ്സങ്ങന്റകത്തും എന്റെ ബാപ്പയുടെ തറവാടായ അമ്പക്കാന്റവിടവും അടുത്തടുത്തായിരുന്നു. ഖാദർക്ക താമസിച്ച അമേത്തുവീട്ടിലും ചെറുപ്പത്തിൽ ചട്ടിപ്പത്തിരി തിന്നാൻ ഞാൻ പോകാറുണ്ടായിരുന്നു.
തിക്കോടിയിലെ വൈദ്യന്മാരുടെ ചരിത്രങ്ങൾ പരസ്പരം പങ്കുവെച്ചു. തിക്കോടിയിലെ ആവിക്കലിൽ പൊങ്ങുന്ന അജ്ഞാത മൃതദേഹങ്ങളുടെ കാണാപ്പുറകഥകൾ വിവരിച്ചു തന്നു. ആദ്യമൊന്നും ഖാദർക്കയുടെ കഥകളുടെയും കഥാപാത്രങ്ങളുടെയും പൊരുൾ എനിക്ക് മനസ്സിലായിരുന്നില്ല. കാരണം മലയാള ഭാഷയിൽ ഒരു വടക്കൻ കഥാഖ്യാനരീതിയോട് പൊരുത്തപ്പെടാൻ ഇത്തിരി പ്രയാസമായിരുന്നു. മലബാറിന്റെ കഥകളാണേറെയും. മലബാറിലെ പ്രത്യേകിച്ച് വടക്കൻ മലബാറിലെ വാക്കുകളും വചനങ്ങളും പ്രതിഭാശാലിയായ ഖറദാറിന് പക്ഷെ മറ്റാർക്കും അവകാശപ്പെടാനാവാത്ത സ്വന്തമായ ഒരു ശൈലി ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
“കളിപ്പലകയും കരുക്കളും പണ്ടുള്ളവർ ഇട്ടേച്ചുപോയ കോപ്പുകൾ. മെനിക്കണ്ടപ്പനായലഞ്ഞതോ, പൂർവികർ ചുവടുറപ്പിചങ്കം വെട്ടിയും, ചുരിക ചുഴറ്റിചവിട്ടിയും ചുവപ്പിച്ച കരളിമുറ്റങ്ങളിൽ, ദൈവക്കരുത്തുടയ വീരന്മാരുടെ അഞ്ചടിപ്പാട്ടുകൾ മുഴങ്ങും ഗ്രാമപ്പച്ചപ്പുകളിലെ കാവുംകണ്ടങ്ങളിൽ തീണ്ടി നടന്നാളവാനും ആശിച്ചു. ഉണ്മയുടെ ഊറ്റം കൂടി വാണുറയും തട്ടകം ഇവനെയണച്ചു പൂട്ടി. അതിനാലിവൻ എഴുതുന്നതെല്ലാം പണ്ടു പാണനാർ കൊട്ടിപ്പാടിപറഞ്ഞു പൊലിപ്പിച്ച പഴങ്കഥപ്പെരുമകൾ. ഇവന്റെ നിയോഗം ജന്മകർമ്മ സംയോഗം. ശിവോഹം.” യൂ .എ .ഖാദർ ഒരു നോവൽ സംഹാരത്തിന്റെ തുടക്കത്തിൽ കുറിച്ച് വെച്ച വാക്കുകൾ.
“ ഇതാണ് ഖാദർക്കയുടെ ആഖ്യാനശൈലി. മലയാള സാഹിത്യത്തിൽ മറ്റാർക്കും അനുകരിക്കാനാവാത്ത സ്വയം തീർത്ത വടക്കൻമലബാറിലെ “ ഖാദർശൈലി”. വൈക്കം മുഹമ്മദ് ബഷീറിന് മാത്രമേ മലയാള ഭാഷയിൽ “ബഷീറിയൻ” ശൈലി ഉണ്ടായിട്ടുള്ളൂ. എം.ടി.യും തകഴിയും, എം. മുകുന്ദനും വേറിട്ട മറ്റൊരു ശൈലിയുടെ ഉടമകളാണ്. പക്ഷെ ബഷീറും , ഖാദറും മറ്റാർക്കും അനുകരിക്കാനാവാത്തവിധം മലയാള സാഹിത്യത്തിൽ പടർന്നു പന്തലിച്ച ഉപമയില്ലാത്ത ശൈലിയുടെ വ്യക്തിത്വങ്ങളാണ്.
കുവൈറ്റിൽ ചെലവഴിച്ച പത്തുദിവസങ്ങളിൽ അദ്ദേഹം ഒരു പാട് സാഹിത്യ സദസ്സുകളിൽ പങ്കെടുത്തിരുന്നു. കുവൈറ്റിലെ “കല” യുടെ ആദരം ഏറ്റുവാങ്ങി. അധിനിവേശവും യുദ്ധവും മുറിവേൽപ്പിക്കപ്പെട്ട കുവൈറ്റിലൂടെ, മരുഭൂമിയുടെ പെരുമകൾ വിവരിച്ചുകൊണ്ട് ഞങ്ങൾ എന്നും ചുറ്റിക്കറങ്ങി. യുദ്ധകാലത്തിന്റെ അവശിഷ്ടങ്ങൾ അതേപടി സൂക്ഷിച്ച, 600-ലധികം എണ്ണകിണറുകൾ കത്തിച്ച ചിത്രങ്ങൾ പതിപ്പിച്ച കുവൈറ്റ് ഓയിൽ കമ്പനിയിലെ മ്യൂസിയത്തിൽ ഖാദർക്കയെ കൊണ്ടുപോയിരുന്നു.
കെ.ജി.ഓ സി യുടെ അന്നത്തെ ചെയർമാനായ ഹാഷിം അൽ-രിഫായി അദ്ദേഹത്തിന് അവിടെ കുവൈറ്റിന്റെ പരമ്പരാഗത വിരുന്നൊരുക്കി സൽക്കരിച്ചു. കുഞ്ഞുമനസ്സിൽ പതിഞ്ഞ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മകൾ അദ്ദേഹം കണ്ട ചിത്രങ്ങളിൽ പതിഞ്ഞതായി പിന്നീട് എന്നോട് പറഞ്ഞു. എല്ലാ യുദ്ധവും വേദനകളാണ്, കഷ്ടങ്ങളും വേർപാടുകളും യാതനകളുമാണ് മനുഷ്യരാശിക്ക് സമ്മാനിക്കുന്നത്.
ഏഴാം വയസ്സിൽ ഒരു വലിയ യുദ്ധത്തെ നേരിൽ കണ്ട ഒരു കുട്ടിയുടെ ദീനരോധനങ്ങൾ എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഖാദറിനെ പ്രസവിച്ച മൂന്നാം നാൾ അമ്മയായ മാമൈഥി മരിക്കുന്നു, മുലപ്പാൽ പോലും കടമായിരുന്നു, ഉമ്മയുടെ അനിയത്തിയുടെ തണലിലാണ് ഏഴുവയസ്സുവരെ ജീവിച്ചത്. ബർമ്മയിൽ ഘോരയുദ്ധം തുടങ്ങിയപ്പോൾ സ്വന്തം കുഞ്ഞിനെ തോളിലേറ്റി ഉടുതുണിക്ക് മറുതുണിയില്ലാതെ റംഗൂണിൽനിന്നും ഉസ്സങ്ങാന്റകത്തെ മൊയ്ദീൻകുട്ടി നടത്തം ആരംഭിച്ചു. ലക്ഷ്യം മകനെ നാട്ടിൽ എത്തിക്കുകയായിരുന്നു.
കുവൈറ്റിൽ എന്നോടൊപ്പം ചെലവഴിച്ച നാളുകൾ ഹൃദ്യമായിരുന്നു. നാടോടിക്കഥകൾ പറയുന്ന ചാരുതിയോടെ അദ്ദേഹം ഒരു പാട് അനുഭവങ്ങൾ ഞാനുമായി പങ്കിട്ടു. കൊയിലാണ്ടിയിലെ എന്റെ കുട്ടിക്കാലവും, തിക്കോടിയിലെ ബാല്യകൗമാരവും, തൃക്കോട്ടൂർ തട്ടകവും, പറശ്ശിനിക്കടവുമുതൽ കോരപ്പുഴവരെയുള്ള നാട്ടുകാരുടെ സങ്കൽപ്പ ചരിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു.
കോവിഡ് കാലത്തു അമേരിക്കയിൽ അകപ്പെട്ടുപോയ എന്നെ അദ്ദേഹം ഓർത്തിരുന്നു. വാട്സാപ്പിലൂടെ അമേരിക്കയിലെ കോവിഡ് വിശേഷങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും അദ്ദേഹം ചോദിച്ചറിഞ്ഞു. “കോവിഡ് കാലത്തേ അമേരിക്കൻ ജീവിതം” എഴുതാനുള്ള പ്രേരകശക്തി ഖാദർക്കയായിരുന്നു. എഴുത്തിലൂടെ അവിടത്തെ നിത്യ സംഭവങ്ങൾ മലയാളികളെ അറിയിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചിരുന്നു. ഈ നവംബറിൽ ലിപി പ്രസിദ്ധീകരിച്ച “കോവിഡ് കാലത്തേ അമേരിക്കൻ ഓർമ്മകൾ” എന്ന പുസ്തകം അദ്ദേഹത്തിന് നൽകി അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു. ഞാനും ഭാര്യ ഫാത്തിമയും “അക്ഷരം” വീട്ടിൽ പോവാനും തീരുമാനിച്ചിരുന്നു. കൊറോണ കാലമായതുകൊണ്ടു അതും നീണ്ടുപോയി. തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ വൈകുന്നേരം മരണവാർത്ത കേൾക്കുന്നത്. ഒരു ജേഷ്ട്ടസഹോദരന്റെ വിയോഗംപോലെ മനസ്സ് അസ്വസ്ഥമാക്കുന്നു.