സോമർസെറ്റ്: ബ്രിട്ടനിൽ വിവാദ വെളിപ്പെടുത്തലുകളുമായി ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ഹാരി രാജകുമാരന്റെ ‘സ്പെയർ’ എന്ന ആത്മകഥയിൽ രാജകുടുംബത്തിലെ ഉള്ളറക്കഥകളിലെ വിവാദ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. കുട്ടിക്കാലം മുതൽ കുടുംബത്തിൽ നേരിട്ട വിവേചനവും അവഗണനയും ഹാരി പുസ്തകത്തിൽ വിവരിക്കുന്നതായി പകർപ്പ് ലഭിച്ചെന്ന് അവകാശപ്പെട്ട ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ നടി മേഗൻ മാർക്കലിനെ ഹാരി വിവാഹം കഴിച്ചശേഷമാണ് ബ്രിട്ടീഷ് കൊട്ടാരത്തിലെ ഇളമുറക്കാരും സഹോദരങ്ങളുമായ വില്യമും ഹാരിയും തമ്മിലുള്ള ബന്ധം മുറിഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.
പിതാവും ഇപ്പോൾ രാജാവുമായ ചാൾസ്, കാമിലയെ വിവാഹം കഴിക്കുന്നതിലുള്ള എതിർപ്പ്, കൗമാരകാലത്തെ മയക്കുമരുന്ന് ഉപയോഗം, പ്രായമായ സ്ത്രീയുമായുള്ള ലൈംഗിക ബന്ധം, അഫ്ഗാനിസ്ഥാനിൽ 25 പേരെ വധിച്ചതായ അവകാശവാദം തുടങ്ങി നിരവധി കാര്യങ്ങൾ പുസ്തകത്തിൽ തുറന്നെഴുതിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അന്തരിച്ച എലിസബത്ത് രാജ്ഞിക്കു വേണ്ടി വിൻസർ കൊട്ടാരത്തിനു പുറത്തു ജനങ്ങൾ സമർപ്പിച്ച അനുശോചനസന്ദേശങ്ങളും പൂക്കളും കാണുന്ന വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ്, ഹാരി രാജകുമാരൻ, ഭാര്യ മേഗൻ. വില്യം– ഹാരി സഹോദരങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇരുവരും കുടുംബത്തോടൊപ്പം ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്.
ചാൾസ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മക്കളാണ് വില്യമും ഹാരിയും. ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്റെ കഥകൾ നേരത്തേ പുറത്തുവന്നതാണ്. എന്നാൽ, ഇത്രത്തോളം രൂക്ഷതയും വിശദാംശങ്ങളും ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോളാണ്. പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പ് പ്രകാശനത്തിന് മുമ്പ് തന്നെ വില്‍പനയ്ക്ക് എത്തിയതോടെയാണ് ഇക്കാര്യങ്ങൾ പ്രചരിക്കാനാരംഭിച്ചത്. സ്‌പെയിനിലെ പുസ്തശാലകളില്‍ നിന്ന് സ്‌പെയര്‍ ഉടനടി പിന്‍വലിക്കപ്പെട്ടെങ്കിലും പുസ്തകത്തിലെ ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചു. 50 % വിലക്കിഴിവോടെ 14 പൗണ്ടിനാണ് പുസ്തകം വിപണിയിലെത്തുന്നത്.
പുസ്തകത്തിലെ ചില പ്രധാന വെളിപ്പെടുത്തലുകൾ
വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് താലിബാനെതിരെയുള്ള രണ്ട് നീക്കങ്ങളിലായി 25 പേരെ കൊലപ്പെടുത്തിയതായും ഹാരി അവകാശപ്പെടുന്നു. 2007-2008, 2012-13 കാലങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങളെ സൂചിപ്പിച്ചാണ് ഹാരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചതുരംഗക്കളത്തിലെ കരുക്കളെ വെട്ടിമാറ്റുന്ന പോലെ 25 പേരുടെ ജീവനപഹിച്ചതില്‍ അഭിമാനമോ അപമാനമോ അനുഭവപ്പെടുന്നില്ലെന്നും ഹാരി പറയുന്നുണ്ട്. എന്നാൽ ഈ വെളിപ്പെടുത്തലുകൾ ഏറെ വിവാദമായിട്ടുണ്ട്.
പതിനേഴു വയസുള്ളപ്പോൾ കൊക്കെയ്ന്‍ ഉപയോഗിച്ചു നോക്കിയെന്നും തന്റെ പിതാവായ ചാള്‍സ് രാജാവ് ഇടപെട്ട് ആ ദുശീലം അവസാനിപ്പിച്ചതായും ഹാരി വെളിപ്പെടുത്തുന്നു. മയക്കുമരുന്നിന് അടിമകളായവരെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്കിലേക്ക് പിതാവ് തന്നെ കൂട്ടിക്കൊണ്ടു പോയതായും അവിടെ മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട നിരവധി ചെറുപ്പക്കാരെ കണ്ടതായും ഹാരി പറയുന്നു.
തിരക്കേറിയ ഒരു പബ്ബില്‍വെച്ച് മുതിര്‍ന്ന ഒരു സ്ത്രീയുമായുണ്ടായ ലൈംഗികബന്ധത്തിലൂടെ തന്റെ ‘കന്യകാത്വം’ നഷ്ടപ്പെട്ടതായും ഹാരി പറയുന്നുണ്ട്. ‘കുതിരകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരുവള്‍’ എന്നാണ് ഹാരി ആ സ്ത്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്. എങ്കിലും ‘ഏറെ ലജ്ജാവഹമായ സംഭവം’ എന്നാണ് ഹാരി ആ ബന്ധത്തെക്കുറിച്ച് പുസ്തകത്തിലൂടെ ഓര്‍മിക്കുന്നത്.