തിരുവനന്തപുരം: മലയാളി വിദ്യാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച ഡൽഹി സർവകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ 'മാർക് ജിഹാദ്' ആരോപണത്തെ കരുതാനാകൂ എന്ന് മന്ത്രി പ്രതികരിച്ചു.
മെറിറ്റ് അല്ലാതെയുള്ള കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ് എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്...
ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ "മാർക് ജിഹാദ്" ആരോപണത്തെ കരുതാനാകൂ. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്.
കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. 'മെറിറ്റേതര'കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്.