Advertisment

തിരക്കേറിയ ജീവിതത്തിലെ ബന്ധങ്ങളിലെ വിള്ളലുകള്‍, തൊഴില്‍ പരമായ അനിശ്ചിതത്വം, മദ്യപാനം, തെറ്റായ ജീവിതശൈലി, ലഹരിമരുന്നുകളുടെ ഉപയോഗം; ലോകം മാനസികാരോഗ്യ ദിനത്തിലേക്ക് കടക്കുമ്പോള്‍ അറിയാം മനസിന്റെ വിഘാതങ്ങളും പ്രതിവിധികളും

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

പഠനങ്ങള്‍ പറയുന്നത് ലോകത്തിലെ 8 മുതല്‍ 10 വരെ ശതമാനം പുരുഷന്മാരും 1020 ശതമാനം സ്ത്രീകളും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദത്തിലൂടെ കടന്നു പോയിട്ടുള്ളവരാണെന്നാണ്. വൈദ്യശാസ്ത്ര രംഗത്ത് ഇത്രയും പുരോഗതി ഉണ്ടായിട്ടും, അസുഖം ബാധിക്കുന്നവരില്‍ ഒരു ശതമാനം രോഗികള്‍ പോലും മനഃശാസ്ത്രജ്ഞന്റെ അരികില്‍ നിന്ന് ചികിത്സ തേടുന്നില്ല എന്നതാണ് വസ്തുത.

തിരക്കേറിയ ജീവിതത്തിലെ ബന്ധങ്ങളിലെ വിള്ളലുകള്‍, തൊഴില്‍ പരമായ അനിശ്ചിതത്വം, മദ്യപാനം, തെറ്റായ ജീവിതശൈലി, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവയ്ക്കും വിഷാദരോഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അതില്‍ നിന്നുണ്ടാകുന്ന അപമാനഭീതിയുമാണ് വിഷാദരോഗത്തെ രോഗമായി കണ്ട് അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. പലപ്പോഴും വ്യക്തിയുടെ സ്വഭാവ വൈകല്യങ്ങളോ ബാഹ്യ സമ്മര്‍ദങ്ങളോ ആണ് വിഷാദ രോഗം ഉണ്ടാവാന്‍ കാരണം എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍, വിഷാദം തലച്ചോറിനെ ബാധിക്കുന്ന രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്.

ഹൃദയാഘാതം, പ്രമേഹം എന്നതുപോലെ ഒരു രോഗാവസ്ഥ തന്നെയാണ് വിഷാദവും. വിഷാദരോഗത്തിന് രോഗി കാരണക്കാരനല്ല എന്നത് വീട്ടുകാരും സുഹൃത്തുക്കളും മനസ്സിലാക്കണം. രോഗിയെ അലസന്‍, അധീരന്‍ എന്നിങ്ങനെ മുദ്രകുത്തി അവഗണിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനൊന്നും ചികിത്സ ആവശ്യമില്ല, തനിയേ മാറിക്കോളും എന്നാണ് പൊതുവേയുള്ള മിഥ്യാധാരണ.

വിഷാദരോഗം തുടക്കത്തിലേ കണ്ടുപിടിച്ച് യോജിച്ച ചികിത്സ നല്‍കണം. അതിന് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നീക്കങ്ങളുണ്ടാവണം. കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ വിഷാദ രോഗമുണ്ടെന്നു തോന്നിയാല്‍ അവരെ ഒറ്റപ്പെടുത്താതെ ചികിത്സ നേടാന്‍ പ്രേരിപ്പിക്കാം. സമൂഹം ഒറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും രോഗാവസ്ഥ കൂടുതല്‍ വഷളാവുകയേ ഉള്ളൂ.

വിഷാദ രോഗം തുറന്നു പറയുക വഴി വലിയൊരു അളവു വരെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതു പോലെ പ്രശസ്തരായവര്‍ തങ്ങളുടെ രോഗവിവരങ്ങള്‍ തുറന്നു പറയുന്നതുപോലെ സാധാരണക്കാരും തുറന്ന മനസ്സോടെ ഈയവസ്ഥയെ നേരിടാന്‍ തയ്യാറാകണം.ഒപ്പം വേണ്ട ചികിത്സ നേടാനും എല്ലാവര്‍ക്കും കഴിയണം.

ലക്ഷണങ്ങള്‍

ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത

അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ

വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം

അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്

വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍

ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക

കൂടുതലായോ കുറവായോ ഉറങ്ങുക

ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക. തുടക്കത്തിലേ തന്നെ നല്ല മനോരോഗ വിദഗ്ധനെ കണ്ട് മരുന്നുകള്‍ കൃത്യമായി കഴിക്കുക. അസുഖം പൂര്‍ണമായും ഭേദമാകും. മറച്ചു വെക്കാന്‍ ശ്രമിക്കുന്നതോ അവഗണിക്കുന്നതോ രോഗം കൂടുതല്‍ വഷളാക്കുവാനേ കാരണമാകൂ.

വിവരങ്ങള്‍:

ഡോ. ടി.ആര്‍. ജോണ്‍

അസോസിയേറ്റ് പ്രൊഫസര്‍ സൈക്യാട്രി,

എം.ഒ.എസ്.സി.എം.എം. മെഡിക്കല്‍ കോളേജ്,

കോലഞ്ചേരി.

മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്കരോഗങ്ങള്‍ക്കും ശാരീരികവും മാനസികവുമായ രണ്ട് മാനങ്ങളുണ്ട്. ശാരീരികമായ ചികിത്സയ്ക്കാണ് ഡോക്ടര്‍മാരും രോഗികളും പ്രാധാന്യം നല്‍കുന്നത്.

പ്രഷറും ആസ്ത്മയും തടയാന്‍ ബ്രീത്തിങ് എക്‌സര്‍സൈസ് ചെയ്യാമെന്നുപറഞ്ഞാല്‍ അതൊക്കെ നടക്കുന്ന കാര്യമാണോ എന്ന രീതിയിലാണ് നാം പ്രതികരിക്കുക. എന്നാല്‍, എത്രദൂരം യാത്രചെയ്തും വിദഗ്ധ ഡോക്ടറെ കണ്ട് എത്ര വിലകൂടിയ മരുന്നും കഴിക്കാനുള്ള ക്ഷമയും വിശ്വാസവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍തന്നെ രോഗങ്ങളുടെ മാനസിക തലങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ശ്രമിക്കാറില്ല.

രോഗങ്ങളുണ്ട് എന്ന തോന്നല്‍, പലപ്പോഴും അതിഗുരുതരമായ ഒരു രോഗമാവാറുണ്ട്. സൈക്കോസൊമാറ്റിക് രോഗങ്ങള്‍ എന്ന ഗണത്തിലാണ് ഇതിനെ കണക്കാക്കാറുള്ളത്. മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം കൗണ്‍സലിങ്ങും ബിഹേവിയര്‍ തെറാപ്പിയുമാണ് ഇത്തരം രോഗങ്ങള്‍ക്കുള്ള പരിഹാരം. മറ്റു മാനസികരോഗങ്ങളെ അപേക്ഷിച്ച് സൈക്കോസൊമാറ്റിക് രോഗങ്ങള്‍ക്ക് കൗണ്‍സലിങ് വളരെ ഫലപ്രദമാണ്. വയറിലോ നെഞ്ചിലോ തലയിലോ എന്തോ കാര്യമായ രോഗങ്ങളുണ്ടെന്ന തോന്നല്‍ കൂടിക്കൂടി നിത്യരോഗികളായിത്തീരുന്ന എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്.

മെഡിക്കല്‍ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍, ഉത്കണ്ഠയകറ്റാനുള്ള ചില മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിന് പകരം വിദഗ്ധ മനഃശാസ്ത്ര വിശകലനം നടത്തിയാല്‍ വളരെ ഫലപ്രദമായി ഇവ മാറ്റിയെടുക്കാവുന്നതാണ്.

അടുത്തിടെ എനിക്ക് വിഷമമുണ്ടാക്കിയ ഒരു കേസ് ഞാനിവിടെ കുറിക്കുന്നു. ഏകദേശം 35 വയസ്സുമുതല്‍ ഒരു സ്ത്രീ വയറുവേദനയ്ക്കും തലവേദനയ്ക്കും കിഡ്‌നിരോഗങ്ങള്‍ക്കുമായി നൂറിലധികം തവണ വിദഗ്ധ ഡോക്ടര്‍മാരെ ചികിത്സയ്ക്കുവേണ്ടി സമീപിച്ചു.

എല്ലാ പരിശോധനകളിലും ഒരു രോഗവുമില്ലെന്ന് വിധിയെഴുതി ഏകദേശം 30 വര്‍ഷത്തോളം അവര്‍ ഒരു മാറാരോഗിയായി ജീവിച്ചു. ഏകമകന്‍ ആയുഷ്‌കാലം മുഴുവന്‍ ഉള്ള സ്വത്തുമുഴുവന്‍ വിറ്റുപെറുക്കി അമ്മയുമായി വിവിധ ആസ്പത്രികളില്‍ കയറിയിറങ്ങി. ഇതൊന്നും വിശ്വാസമാവാതെ എനിക്കെന്തോ മാരകരോഗമുണ്ടെന്ന് ഉറച്ചുവിശ്വസിച്ച് അവര്‍ ഒരുദിവസം സ്വയം ജീവനൊടുക്കി.

മരണത്തെ നമുക്ക് തടുത്തു നിര്‍ത്താനാവില്ലെങ്കിലും തുടക്കത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദഗ്ധമായ മനഃശാസ്ത്ര വിശകലനവും ബിഹേവിയര്‍ ചികിത്സയും കിട്ടിയിരുന്നെങ്കില്‍ അവരുടെ ജീവിതം എത്രയോ മെച്ചപ്പെടുമായിരുന്നു എന്നെനിക്കു തോന്നി.

ഇവിടെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്‌നം. മെഡിക്കല്‍ ഡോക്ടര്‍മാര്‍ മനഃശാസ്ത്രത്തില്‍ പരിശീലനം നേടിയിട്ടില്ല. സൈക്കോളജിസ്റ്റുകള്‍ മെഡിക്കല്‍ സയന്‍സിലും പരിശീലനം നേടിയിട്ടില്ല.

പത്രക്കാര്‍ക്കും സംഘടനകള്‍ക്കും ഇത്തരം വിഷയങ്ങള്‍ വൈകാരികമായി ചര്‍ച്ചചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും ഇത് പരിഹരിക്കാന്‍ പാശ്ചാത്യ മോഡല്‍, സൈക്കോളജിയും സൈക്യാട്രിയും മെഡിസിനും 'സ്വത്വ' ബോധമില്ലാതെ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഈ മേഖലയില്‍ എട്ടുവര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന എനിക്കില്ല.

മനഃശാസ്ത്ര ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ശാരീരിക രോഗങ്ങളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ബിഹേവിയറല്‍ മെഡിസിന്‍ എന്ന പുതിയൊരു ശാസ്ത്രശാഖ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു രീതിക്ക് കാര്യമായി പ്രചാരമില്ല.

മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പ്രഥമശുശ്രൂഷ

ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും ആധുനിക വൈദ്യശാസ്ത്രം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കെന്ന പോലെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പരിചരണം ആവശ്യമാണ്. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് പിന്തുണ നല്‍കുക സഹജീവികളുടെ ധര്‍മമാണ്. ഇത്തരത്തിലുള്ള സഹായം നല്‍കുന്നതിനുള്ള ശാസ്ത്രീയ രീതിയാണ് മാനസിക പ്രഥമശുശ്രൂഷ (Psychological First Aid).

അപകടങ്ങള്‍, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍, ലൈംഗിക പീഡനമോ കവര്‍ച്ചയോ പോലുള്ള വ്യക്തികള്‍ക്കേല്‍ക്കുന്ന അതിക്രമങ്ങള്‍, ഉറ്റവരുടെ മരണം തുടങ്ങിയ കടുത്ത മാനസിക വിക്ഷോഭമുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന് പ്രാധാന്യമുള്ളത്. മാനസികമായ പ്രഥമ ശുശ്രൂഷ നല്‍കാന്‍ നിങ്ങള്‍ ഒരു മനശ്ശാസ്ത്രജ്ഞനോ മനശ്ശാസ്ത്ര മേഖലയില്‍ വലിയ അവഗവാഹമുള്ള ആളോ ആവേണ്ടതില്ല. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സും എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന വിവേചന ബോധവും മാത്രം മതി. അപകടത്തില്‍ പെടുകയോ ദുരന്തങ്ങള്‍ നേരിടേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കി പ്രായോഗിക സഹായങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ആവശ്യമായി വരിക. അപകടത്തിന്റെയോ ദുരന്തത്തിന്റെയോ തോതനുസരിച്ച് ഒരു വ്യക്തിയോ കുടുംബമോ ഒരു സമൂഹം തന്നെയോ ആകാം ഇരകള്‍. ഇത്തരം സന്ദര്‍ഭങ്ങളോട് ഓരോരുതളതരും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കുകയും ചെയ്യും. ചിലര്‍ തികച്ചും മൂകരായി പോകുമ്പോള്‍ മറ്റു ചിലര്‍ മാനസിക വിഭ്രാന്തിയിലെന്ന പോലെ പെരുമാറിയേക്കാം. പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനാവുക എന്നതാണ് പ്രധാനം.

സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നാല്‍ ഒരു തരത്തിലും ഒരു മാനസികാപഗ്രഥനമല്ല. ഒരു കാരണവശാലും അപകടത്തില്‍ പെട്ടയാളെ സംസാരിക്കാന്‍ ന്ധിക്കരുതനിര്‍ബ്. അവര്‍ക്ക് ഇതാണ് നല്ലതെന്നു കരുതി ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമരുത്. അത് വിപരീത ഫലം ചെയ്‌തേക്കും. അവര്‍ക്ക് പറയാനുള്ളത് പറയാനനുവദിക്കുക. സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിക്കുകയോ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്യരുത്. നിശ്ശബ്ദരായിരിക്കുകയാണെങ്കില്‍ അങ്ങനെ തുടരാനനുവദിക്കുക. ഓര്‍ക്കുക, ഓരോ വ്യക്തിക്കും പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ അവരുടേതായ രീതികളുണ്ട്.

പ്രാഥമിക പരിചണത്തിന് മുതിരും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ദുരന്തത്തിന് ഇരയായ വ്യക്തി/വ്യക്തികള്‍ നിങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുണ്ടോ എന്നതാണ്. നിങ്ങളുടെ സഹായം ആവശ്യമില്ലാത്തിടത്ത് കൂടുതല്‍ ഇടപെടലുകള്‍ക്ക് മുതിരരുത്. ആവശ്യങ്ങള്‍ മനസ്സിലാക്കുക എന്നതാണ് പിന്നീടു വരുന്ന പ്രധാനകാര്യം. ഇരകള്‍ക്ക് സാഹചര്യമായി പൊരുത്തപ്പെടാനും ശാന്തരായിരിക്കാനുമുള്ള അവസരമുണ്ടാക്കുക, കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ദുരന്തത്തില്‍ പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കേണ്ടതും ആവശ്യമാണ്. ഭക്ഷണം, വെള്ളം എന്നിവയ്‌ക്കൊപ്പം വൈദ്യസഹായം, താമസ സൗകര്യം എന്നിവയ്ക്കുള്ള സാഹചര്യങ്ങളും ഉണ്ടാകണം. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നവരുമായി ബന്ധപ്പെടുത്തി കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആംബുലന്‍സ് വിളിക്കുക, പോലീസില്‍ വിവരമറിയിക്കുക, ബന്ധുക്കളുമായോ സന്നദ്ധ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുത്തുക, അഭയാര്‍ത്ഥി ക്യാമ്പിലെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇരകള്‍ക്ക് വേണ്ടി ചെയ്യാനാകുന്ന വലിയ സഹായമായിരിക്കും.

മറ്റുള്ളവരെ വിവരമറിയിക്കുക എന്നതിനൊപ്പം ഇരകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്നതും പ്രധാനമാണ്. ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ നല്‍കരുത്. അതുപോലെ തന്നെ താല്‍ക്കാലികമായി ആശ്വസം പകരുന്നതാണെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് പാലിക്കാനാകാത്ത വാഗ്ദാനങ്ങളോ ഉറപ്പുകളോ നല്‍കരുത്. സഹായം നല്‍കുന്നതു പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തു തന്നെ അത് അവസാനിപ്പിക്കുക എന്നതും. നിങ്ങളുടെ റോള്‍ അവസാനിച്ചാലുടന്‍ പിന്‍വാങ്ങുക. ഒരിക്കലും നിങ്ങളുടെ സഹായം അവര്‍ക്കൊരു ഭാരമാകരുത്.

കടപ്പാട്: ഡബ്ല്യുഎച്ച്ഒ

കുട്ടികളിലെ ലഹരി ഉപയോഗം മുളയിലേ നുള്ളാം!

ആഴ്ചയില്‍ പത്തോ പതിനഞ്ചോ കുട്ടികളാണ് ലഹരി ഉപയോഗത്തില്‍ നിന്ന് കരകയറുന്നതിനായി ചികിത്സ തേടി എന്റെ അരികില്‍ എത്തുന്നത്. ഒരു ഡോക്ടറുടെ അടുത്ത് ഇത്രയും കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ അത് വളരെ ഭീകരമായ ഒരു അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.' എറണാകുളം റിനൈ മെഡി സിറ്റിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിവേക് പറയുന്നു.

'ജോജോ ആന്‍ഡ് സെറ്റ്', 'ജോയിന്റ്', 'മരിജു', 'ഇല', 'സ്റ്റഫ്', 'സാധനം' എന്നൊക്കെ കുട്ടികള്‍ കോഡുഭാഷയില്‍ വിളിക്കുന്ന മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിയില്‍ വളരെ വ്യാപകമാവുകയാണ്. തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും.

പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല

ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍... എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കും.

ആണ്‍കുട്ടികള്‍ മാത്രമല്ല

നമ്മുടെ പെണ്‍കുട്ടികളും ഒട്ടും സുരക്ഷിതരല്ല. ഗേള്‍സ് ഹോസ്റ്റലുകളില്‍ ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്ത് ലഹരി മരുന്നുകള്‍ എത്തിക്കുന്ന സംഘങ്ങളുണ്ട്. 2030 രൂപ കൂടുതല്‍ കൊടുത്താല്‍ സാധനം ഹോസ്റ്റലിനുള്ളില്‍ കിട്ടുമെന്നാണ് കൗണ്‍സലിങ്ങിനെത്തിയ ചില പെണ്‍കുട്ടികള്‍ ഡോക്ടറോട് പറഞ്ഞത്.സോഷ്യല്‍ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ പെട്ടാല്‍ അവര്‍ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാല്‍ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കുന്നു. മയക്കുമരുന്നിന്റെ 'കിക്കി'നെക്കുറിച്ചും താന്‍ പരീക്ഷിച്ച പുതിയ 'സ്റ്റഫു' കളെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത് മറ്റു സമപ്രായക്കാര്‍ക്കിടില്‍ ഹീറോ പരിവേഷം നല്‍കുമെന്ന് ചിലരെങ്കിലും കരുതുന്നു.

റാക്കറ്റുകള്‍

സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സ്‌കൂള്‍ യൂണിഫോമിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ പേരില്‍ ബ്ലാക്‌മെയില്‍ ചെയ്ത് കൂട്ടുകാരെക്കൂടി സംഘത്തില്‍ പെടുത്താന്‍ നിര്‍ബന്ധിക്കും. വലയില്‍ പെട്ടു പോകുന്ന കുട്ടി, ആരോടും പറയാന്‍ കഴിയാതെ അനുസരിക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍

സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക.

ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.

മുറിയില്‍ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്‌സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാട്ടുക.

ചികിത്സ

മരുന്നുകളും കൗണ്‍സലിങ്ങും ഒപ്പം കൊണ്ടുപോകണം. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശാരീരിക പ്രശ്‌നങ്ങള്‍ നേരിടാനും മരുന്ന് കൂടിയേ തീരൂ. ഒറ്റയടിക്ക് സ്വയം തീരുമാനിച്ച് മാറ്റാന്‍ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷന്‍. ഒരുതവണ ട്രീറ്റ്‌മെന്റ് എടുത്ത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും അവ ഉപയാഗിക്കാന്‍ സാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞാല്‍ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. മരുന്നും കൗണ്‍സലിങ്ങും വഴി പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികള്‍ക്ക് നല്‍കരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്.

ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.

ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

ചികിത്സ തുടങ്ങിയാല്‍ പൂര്‍ണമായും അത് പിന്തുടരണം. പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം.

ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തില്‍ സഹായത്തിന് വിളിക്കാം.

ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് നല്‍കുക. സംരക്ഷിക്കാനും സ്‌നേഹിക്കാനും ഒരു പ്രശ്‌നം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാന്‍ കുട്ടിയെ സ്വയം പ്രേരിപ്പിക്കും.

(ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം സംഘടിപ്പിച്ച ശില്പശാലയില്‍ നിന്ന്)

മരുന്ന് വേണം മനസ്സിന്‌

ശരീരത്തിന് രോഗം വന്നാല്‍ ചികിത്സ തേടാന്‍ മടിയില്ല. മനസ്സിന് വ്യാധി വന്നാല്‍ ശാസ്ത്രീയ സഹായം സ്വീകരിക്കാന്‍ വിമുഖതയാണ്. സമനില തെറ്റി അമ്പരപ്പിക്കുന്ന പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു നേരിയ ശതമാനത്തിന്റെ ചിത്രമാകും അപ്പോള്‍ മനസ്സില്‍ തെളിയുക. നോര്‍മലല്ലെന്ന് സമൂഹം കരുതുന്ന പലരെക്കാളും പാവങ്ങളാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ഉന്മാദരോഗമുള്ള ഇവര്‍. മനോരോഗത്തെ മോശപ്പെട്ട തട്ടിലാക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ കൂടി അറിയണം. അതിരുകടന്ന വിഷാദവും ഉത്കണ്ഠയും ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാതെ വരുമ്പോഴുള്ള ആധികളുമൊക്കെയാണ് സര്‍വസാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. 15 ശതമാനത്തോളം കുട്ടികള്‍ക്കുമുണ്ട് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍. എല്ലാവരും വിദഗ്ദ്ധസഹായം വേണ്ടവര്‍ തന്നെ. വട്ടനെന്നും ഭ്രാന്തനെന്നുമുള്ള പേര് കേള്‍ക്കേണ്ടിവരുമെന്നുള്ള ഭീതിമൂലം ഇവരില്‍ നല്ലൊരുപങ്കും സഹായം തേടില്ല. അസ്വസ്ഥതകള്‍ ഉള്ളില്‍ കടിച്ചമര്‍ത്തി ശരീരത്തിന്റെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരവും താഴോട്ടാക്കും.

ഹൃദയം ക്ലിയര്‍, മനസ്സ് കലുഷിതം

മാനസിക ആരോഗ്യം ഇല്ലെങ്കില്‍ ആരോഗ്യമേയില്ലെന്നതാണ് വസ്തുത. 45 വയസ്സുള്ള ഒരാള്‍ക്ക് ഹൃദ്രോഗം വന്നു. പേരുകേട്ട ഹൃദയരോഗ വിദഗ്ദ്ധന്‍ അടഞ്ഞ കൊറോണറി ധമനികളില്‍ സ്‌റ്റെന്റ് ഇട്ട് രക്തയോട്ടം മെച്ചപ്പെടുത്തി. എല്ലാം ഭദ്രം. പക്ഷേ, കക്ഷിയുടെ മനസ്സ് വിഷാദമൂകം. തുടങ്ങിവെച്ച ഒരു ബിസിനസ് ഉയരത്തിന്റെ പടവിലെത്തിയ വേളയിലാണ് ഈ അസുഖം. ഇതെനിക്ക് വന്നല്ലോയെന്ന ആകുലത. ജീവിതം തകര്‍ന്നല്ലോയെന്ന അകാരണമായ കുണ്ഠിതം. വല്ലാത്ത നൈരാശ്യം. ഊണില്ല ഉറക്കവുമില്ല, പഴയ പ്രസരിപ്പില്ല.

ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ കാര്‍ഡിയോളജിസ്റ്റ് കിണഞ്ഞ് പരിശ്രമിച്ചു. ഒരു ഫലവുമില്ല. ഇതൊരു സ്വാഭാവിക പ്രതികരണമെന്ന മട്ടില്‍ വീട്ടുകാര്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി. ഇത് ചില വ്യക്തികളില്‍ ഹൃദ്രോഗാനന്തരം ഉണ്ടാകുന്ന വിഷാദരോഗമായിരുന്നു. വിഷാദരോഗ നിവാരണ ഔഷധങ്ങള്‍ നല്‍കട്ടെയെന്ന നിര്‍ദേശത്തോട് എല്ലാവരും മുഖംതിരിച്ചു. ശാസ്ത്രീയമായ മാനസികാരോഗ്യ ഇടപെടല്‍ ഇല്ലാതെ, കടുത്ത വിഷാദവും പേറി അയാള്‍ ജീവിച്ചു.

മനസ്സ് പ്രസാദാത്മകമല്ലെങ്കില്‍ വീണ്ടുമുള്ള ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. അതുതന്നെ സംഭവിച്ചു. രണ്ടുവര്‍ഷം തികയും മുമ്പേ ഇദ്ദേഹത്തിന് വീണ്ടും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. മിക്കവാറും എല്ലാ ശാരീരിക രോഗാവസ്ഥകളിലും രോഗത്തിനടിമപ്പെട്ട വ്യക്തി കൈക്കൊള്ളുന്ന വൈകാരിക പ്രതികരണമാണ് രോഗശാന്തിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം. പൊരുത്തപ്പെടാതെ, മാനസികാരോഗ്യ തകര്‍ച്ചയില്‍ പെട്ടുപോകുന്നവരുടെ രോഗം സങ്കീര്‍ണമാകുമെന്നത് ശാസ്ത്രീയ നിരീക്ഷണങ്ങളാണ്. ആകുലതകള്‍ അടക്കി, ആത്മവിശ്വാസത്തോടെ നേരിട്ട്, കാന്‍സറിനെ കീഴടക്കിയ എത്രയോ പേര്‍ ഉണ്ട് നമുക്കിടയില്‍. പക്ഷേ, വിഷാദത്തിന്റെയും നിഷേധ വികാരത്തിന്റെയും പിടിയിലമര്‍ന്ന് രോഗാവസ്ഥകളെ സങ്കീര്‍ണമാക്കിയവരും കുറവല്ല.



മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിമനസ്സിനെയോ?

ആത്മഹത്യാ നിരക്കുകള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിഷം കഴിച്ചും കൈ മുറിച്ചുമൊക്കെ ആസ്പത്രികളെ അഭയം പ്രാപിക്കുന്നവര്‍ ധാരാളമാണ്. ചെടിക്ക് തളിക്കാന്‍ വെച്ചിരുന്ന വിഷം കഴിച്ചും ഒപ്പം കൈമുറിച്ചും മരണം ഉറപ്പാക്കാന്‍ ശ്രമിച്ച ഒരു വയോധികന്‍ ആസ്പത്രിയിലായി. തീവ്രപരിചരണങ്ങളും ശസ്ത്രക്രിയയുമൊക്കെ വേണ്ടിവന്നു. നല്ലൊരു കാശ്‌ െചലവായി. കഥാപാത്രം രക്ഷപ്പെട്ടു. സ്വയമില്ലാതാക്കാന്‍ ശ്രമിച്ച ഒരു ശരീരമെന്ന നിലയില്‍ ഈ മുതിര്‍ന്ന പൗരനെ കണക്കാക്കിയാല്‍ ഈ ചികിത്സ പൂര്‍ണം.

പക്ഷേ, അത് മതിയോ? ഇയാളുടെ മനസ്സിന് എന്ത് സംഭവിച്ചു എന്നുകൂടി വിശകലനം േെചേയ്യണ്ട? ഇദ്ദേഹം എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വീട്ടുകാര്‍ക്കറിയില്ല. തികഞ്ഞ സന്തോഷത്തില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. അടുത്തകാലത്തായി ഒരു ഉള്‍വലിയല്‍ ഉണ്ടായിരുന്നു. മാനസികാരോഗ്യ വിശകലനത്തിനെത്തിയപ്പോഴാണ് വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന ഒരു മനോരോഗം ഇയാളെ ബാധിച്ചിരുന്നു എന്ന് വ്യക്തമായത്. കുറ്റം പറയുന്ന അശരീരികള്‍ ഇയാളെ അലട്ടുകയായിരുന്നു. 'പോയി മരിക്കൂ' എന്നൊക്കെ ഈ മിഥ്യാശബ്ദങ്ങള്‍ കല്‍പ്പിക്കുമായിരുന്നു.

ചികിത്സ ലഭിച്ചതോടെ ഈ വ്യക്തി പ്രസരിപ്പ് വീണ്ടെടുത്തു. മനുഷ്യന്റെ മനസ്സ് കാണാതെ ആത്മഹത്യാ ശ്രമം കുറ്റകര മെന്ന് എഴുതിവെച്ചിട്ടുള്ള നിയമത്തെ മാപ്പാക്കാം. മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന വ്യക്തികളെ നല്ല ചികിത്സ കൊടുത്ത് രക്ഷപ്പെടുത്തിയിട്ട് മാനസികാരോഗ്യ സഹായം നല്‍കാതെ പറഞ്ഞു വിടുന്ന ആതുര സേവനത്തിന് എങ്ങനെ മാപ്പു നല്‍കും? അത് ചെയ്താലല്ലേ വൈദ്യശാസ്ത്ര ഇടപെടലുകള്‍ പൂര്‍ണമാകൂ?

കൊല്ലുന്ന സ്‌ട്രെസ്

ആധുനിക ജീവിതം സംഘര്‍ഷഭരിതമാണ്. തൊഴില്‍, വീട്, വ്യക്തിജീവിതം... ഇങ്ങനെ പലഭാഗങ്ങളില്‍ നിന്ന് പലതരം സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവരാം. സ്‌ട്രെസിന് അടിമപ്പെടുന്നവര്‍ ധാരാളം. നേരിടാനും ശാന്തമായി കൈകാര്യം ചെയ്യുവാനുമുള്ള വൈഭവം ഇല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. തലച്ചോറിന്റെ ജൈവപ്രകൃതത്തെ മാറ്റിമറിച്ച് തടി കേടാക്കുകയും ചെയ്യും. ഉത്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാനുള്ള, ടാര്‍ഗറ്റുകള്‍ നേടിയെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ 35 വയസ്സുകാരന്‍.

മിടുക്കനായതുകൊണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുത്തു. കമ്പനി ഓരോ മാസവും ടാര്‍ഗറ്റുകള്‍ ഉയര്‍ത്തി. വിശ്രമിക്കുവാന്‍ നേരമില്ലാതെ ഓടിനടന്ന് ഇയാള്‍ ജോലി ചെയ്തു. ബാങ്ക് ബാലന്‍സ് കുത്തനെ ഉയര്‍ന്നു. പക്ഷെ ആ പണം ഉപയോഗിച്ച് ഉല്ലസിക്കാന്‍ നേരമില്ല. സ്വസ്ഥമായിരുന്ന് ഉണ്ണാനാകുന്നില്ല. മൊബൈലില്‍ ചെവി വെച്ചാണ് തീറ്റ.

ടാര്‍ഗറ്റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉറക്കം പോകും. പേശികള്‍ വലിഞ്ഞു മുറുകുന്നതു പോലെയുള്ള സ്ഥിതി. തലവേദനയുമായി അയാള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു. ടെന്‍ഷന്‍ തലവേദനയെന്ന് എല്ലാവരും വിധിയെഴുതി. സ്‌ട്രെസ് മൂത്ത് ഇങ്ങനെ ആധിയും വ്യാധിയുമൊക്കെ ഉണ്ടാക്കിയെടുക്കുന്നത് മാനസികാരോഗ്യ പ്രശ്‌നം തന്നെയാണ്.

. നിഷേധ വികാരങ്ങളും വിചാരങ്ങളും കത്തിക്കയറാന്‍ തുടങ്ങുമ്പോള്‍ ധ്യാനമുറകള്‍ ശീലിക്കാം. ശ്വസന വ്യായാമം ചെയ്യാം. ഊര്‍ജം ഉണര്‍ത്താനും മനസ്സിനെ ശാന്തതയിലേക്ക് നയിക്കാനുമൊക്കെ വേണ്ടി ഉല്ലാസവേളകള്‍ ഇടയ്‌ക്കൊക്കെ സൃഷ്ടിക്കാം. പിന്തുണയ്ക്കായി സ്‌നേഹിക്കുന്നവരുമൊത്ത് ആഹ്ലാദവേളകള്‍ പങ്കിടാം. സ്‌ട്രെസ് മൊത്തമായി വിഴുങ്ങാത്ത മട്ടില്‍ നല്ലൊരു ദിനചര്യ ഉണ്ടാക്കാം.

പിടിവിട്ടു പോകുമെന്നു തോന്നുമ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടുകയുമാകാം. പുതിയ ലോകത്തിലെ വേഗമേറിയ ജീവിത സാഹചര്യങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പൊട്ടിമുളയ്ക്കുക സ്വഭാവികമാണ്. ചിലതില്‍ ജനിതക ജൈവ സ്വാധീനങ്ങളുണ്ടാകാം, വിശപ്പ് നഷ്ടമാകാം, ഉറക്കം പോകാം, ലൈംഗിക താത്പര്യം നഷ്ടമാകാം, ദൈനംദിന ജീവിതം ദുസ്സഹമാകാം... ഇതിനൊക്കെ വേണ്ടത് ശാസ്ത്രീയമായ മാനസികാരോഗ്യ ഇടപെടലുകളാണ്.

അമിത കോപം നിയന്ത്രിക്കാം

എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവമാണോ നിങ്ങള്‍ക്ക്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അല്പം ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ തന്നെയാണ്. അമിത കോപത്തിന് പല കാരണങ്ങള്‍ ഉണ്ട്. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ട, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ അവയില്‍ ചിലത് മാത്രം. പരിഹാരം കാണാതെ പല പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.

നാവിനെ അടക്കുക

തൊടുത്ത അമ്പ് പോലെയാണ് പറഞ്ഞുപോയ വാക്ക് എന്ന് പറയുന്നത് സത്യം തന്നെയാണ്. കോപിക്കുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്‌നം കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നാളിതുവരെയുള്ള സ്‌നേഹത്തിനു യാതൊരു പ്രാധാന്യവും കൊടുക്കതെയാവും പലപ്പോഴും പലതും പറയുക. ബന്ധങ്ങള്‍ ശിഥിലമാകാന്‍ ഇതിനേക്കാള്‍ കൂടുതല്‍ മറ്റെന്തു വേണം? അതുകൊണ്ട് നാവിനെ നിയന്ത്രിക്കാന്‍ പഠിക്കുക.

ശീലിക്കണം മനസ്സടക്കം

മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

സ്വയം ഒരു അവലോകനം

എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്നതാണ്.

ശരീര ഭാഷ ശ്രദ്ധിക്കാം

എല്ലാം മനസ്സിലൊതുക്കി ഒന്നും മിണ്ടാതെയിരുന്നാലും നിങ്ങളുടെ അടവുകള്‍ വിജയിക്കണമെന്നില്ല. ശരീരഭാഷ ചിലപ്പോള്‍ നിങ്ങളെ ചതിച്ചേക്കാം. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ ചെയ്‌തേക്കാം. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് മിടുക്ക്. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയും ചെയ്‌തോളു.

സന്തോഷം കണ്ടെത്തുക

മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്‌പ്പെടുത്തുവാന്‍ സാധിക്കും. ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്.ഗുരുതരമായ പ്രശ്‌നങ്ങളെ പോലും ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്‍പം ദേഷ്യം തോന്നിയാലും അത് വളര്‍ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതെയിരിക്കാന്‍ സന്തോഷമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക.

പരിഹാരം കണ്ടെത്തുക

ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല്‍ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്‌നം പരിഹരിക്കുക.

വിദഗ്‌ധോപദേശം തേടുക

കഴിയാവുന്ന മാര്‍ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്‌ധോപദേശം തേടുന്നത് സഹായകമായിരിക്കും. ഒരു കൌണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്‌നങ്ങളേ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവൂ. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നും മോചനം നേടാനുള്ള ചികിത്സകളും സ്വീകരിക്കാവുന്നതാണ്.

ഓര്‍ക്കുക, മുന്‍കോപം ഒന്നിനും പരിഹാരമാകുന്നില്ല. അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്

കൗമാരക്കാര്‍ക്ക് നല്‍കാം വ്യക്തിത്വ വികസന പാഠങ്ങള്‍

വെക്കേഷന്‍ എത്തിയതോടെ നൂറായിരം ക്ലാസ്സുകളും ക്യാമ്പുകളുമായി കുട്ടികള്‍ തിരക്കിലാണ്. ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന 'റിബല്‍' സംഘവുമുണ്ട്. ക്യാമ്പോ ക്ലാസ്സോ ഒന്നും ഇല്ലാതെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ചിലതുണ്ട്. മൂല്യങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുെമല്ലാം കുട്ടികളില്‍ വളര്‍ത്താന്‍ വീടും വീട്ടിലെ അന്തരീക്ഷവും തന്നെ ധാരാളമാണ്.

ഇപ്പോഴത്തെ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് പ്രശ്നങ്ങള്‍ ധാരാളമാണ്. 'പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍' എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാര കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിയുമല്ല, യുവാവുമല്ല എന്ന അവസ്ഥ. സമൂഹത്തിലും കുടുംബത്തിലും 'കുഴപ്പം പിടിച്ച പ്രായം' എന്ന മുറുമുറുപ്പ് കൂടിയാവുമ്പോള്‍ സ്ട്രെസ്സും സ്ട്രെയിനും കൂടുകയേയുള്ളൂ. ശരിയാം വിധം വഴികാട്ടിയാല്‍ ഏറ്റവും നല്ല പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കാന്‍ കഴിയുന്ന പ്രായമാണിത്.

കൂട്ടു കുടുംബങ്ങളായിരുന്നപ്പോള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മുതിര്‍ന്നവരുടെയും അരികില്‍ നിന്ന് അറിഞ്ഞും അറിയാതെയും കിട്ടിയിരുന്ന മൂല്യങ്ങളും ജീവിത പാഠങ്ങളും ഇന്ന് കുട്ടികള്‍ക്കു കിട്ടുന്നില്ല. അതിനൊരു ശ്രമമുണ്ടാക്കിയാല്‍ നമ്മുടെ കുമാരന്മാരും കുമാരികളും വഴിതെറ്റില്ല എന്നുറപ്പ്. ഈ വെക്കേഷന് കുട്ടികളില്‍ ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാം.

ഡിസിഷന്‍ മേക്കിങ്

സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതിന്റെ വരുംവരായ്കകള്‍ നേരിടാനുമുള്ള കഴിവ് കുട്ടികളില്‍ ഉണ്ടാക്കാം. ഇന്നെന്തു ഡ്രസ് ഇടണം, ഏതു കോഴ്സ് പഠിക്കണം, ആരെ സുഹൃത്തുക്കളാക്കണം, ഏതു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം കുട്ടിക്ക് നല്‍കാം. വീട്ടിലെ കാര്യങ്ങളിലും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് നല്‍കാം. എന്നു കരുതി, എവിടെയും എന്തും പറയാനുള്ള ലൈസന്‍സ് ആവരുത്. അവന്റെ അഭിപ്രായങ്ങള്‍ ശരിയല്ലെങ്കില്‍ കാര്യകാരണ സഹിതം മനസ്സിലാക്കി കൊടുക്കുക. കണ്ണും പൂട്ടി വിമര്‍ശിക്കരുത്.

ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍

നന്നായി ആശയവിനിമയം നടത്താനുള്ള അടിത്തറ വീട്ടില്‍ നിന്ന് കുട്ടിക്ക് നല്‍കാം. കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിശേഷങ്ങള്‍ പങ്കുവെക്കാം. സുഹൃത്തുക്കളെക്കുറിച്ചും സിനിമ, സ്പോര്‍ട്സ്, സമകാലീന സംഭവങ്ങള്‍, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും വീട്ടില്‍ എല്ലാവരും തുറന്ന് സംസാരിച്ചാല്‍ ആശയവിനിമയം കുട്ടി സ്വായത്തമാക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് അംഗീകാരം നല്‍കാനും തനിക്ക് വിയോജിപ്പുണ്ടെങ്കിലും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കാനുമുള്ള വിവേകം ഉണ്ടാവുന്നതും വളരെ വലിയൊരു കാര്യം തന്നെയാണ്.

ക്രിട്ടിക്കല്‍ തിങ്കിങ്

ഒരു കാര്യത്തിന്റെ നല്ലതും ചീത്തയും വിശകലനം ചെയ്ത് ശരിയേത് തെറ്റേത് എന്നു മനസ്സിലാക്കാനുള്ള കഴിവാണ് ക്രിട്ടിക്കല്‍ തിങ്കിങ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വീട്ടില്‍ സംസാരിക്കാം. വികാരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിവേകപൂര്‍വം ചിന്തിക്കാനും സ്വയം വിമര്‍ശനം നടത്തി തെറ്റുകള്‍ അംഗീകരിക്കാനുമുള്ള മനസ്സ് മുതിര്‍ന്നവരെ മാതൃകയാക്കിയേ കുട്ടികള്‍ മനസ്സിലാക്കൂ.

എംപതി

മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കു ചേരുവാനും അവര്‍ക്കായി സമയം ചെലവഴിക്കാനും കുട്ടികള്‍ക്ക് മാതൃകയാവാം. കൂട്ടുകാരനെ ആരെങ്കിലും തല്ലിയാല്‍ അവനെപ്പോയി തിരിച്ചു തല്ലുന്നതല്ല എംപതി. അവര്‍ക്കൊരു വിഷമം വന്നാല്‍ അവരെ ഒറ്റപ്പെടുത്താതെ കൂടെ ചേര്‍ത്ത് നല്ലവഴിക്ക് നീങ്ങാനുള്ള മനസ്സുണ്ടാവണം.

ക്രിയാത്മകതയും പ്രശ്ന പരിഹാരവും

പാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച് മാര്‍ക്ക് നേടുന്നതല്ല ജീവിതം. സ്വന്തമായുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ വേണ്ടുംവിധത്തില്‍ പോളിഷ് ചെയ്ത് എടുക്കണം. സ്വതന്ത്രമായും ക്രിയേറ്റീവ് ആയും ചിന്തിച്ച് ചെയ്യാനുള്ള കഴിവ് ജീവിതത്തില്‍ വളരെയധികം സഹായകരമാവും. പുതിയ സാഹചര്യങ്ങളുമായി ഇഴുകിച്ചേരാനുള്ള ബുദ്ധിമുട്ട് ഇന്ന് പല കുട്ടികള്‍ക്കുമുണ്ട്. വീട്ടില്‍ എന്തും ചോദിക്കുന്നതിനു മുമ്പ് തന്നെ കിട്ടി ശീലിച്ചിട്ടുള്ള 'അമൂല്‍ ബേബി'മാര്‍ക്ക് മറ്റൊരു സാഹചാര്യത്തില്‍ സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ ബുദ്ധിമുട്ടാവും. പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ കുറുക്കുവഴികള്‍ തേടും. പ്രശ്നങ്ങളെ നേരിടാനും മാറുന്ന സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കാനും കുട്ടികള്‍ക്ക് മനസ്സുറപ്പ് നല്‍കാം. ഒരുമിച്ച് യാത്രകള്‍ പോയും മറ്റു സാഹചര്യങ്ങളില്‍ ജീവിച്ചും വീട്ടിലെ പ്രശ്നങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കാണാനും ഉള്‍പ്പെടുത്തിയും കുട്ടികളില്‍ ഈ കഴിവുകള്‍ വികസിപ്പിക്കാം.

സെല്‍ഫ് അവയര്‍നെസ്

സ്വന്തം സ്ഥാനം മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാം. അധികം സാമ്പത്തിക സ്ഥിതി ഇല്ലാത്ത കുടുംബത്തിലെ കുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി മാത്രം ആര്‍ഭാട ജീവിതം നയിക്കുന്ന കാഴ്ച ഇന്ന് നഗരങ്ങളില്‍ പുതുമയല്ല. സ്വന്തം വീട്ടിലെ നിലയും വിലയുമറിഞ്ഞ് ജീവിക്കാം. ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും നൈമിഷികമാണെന്നും പിന്നീട് കുറ്റബോധം തോന്നുമെന്നും കുട്ടികള്‍ക്ക് അനുഭവങ്ങളിലൂടെ പറഞ്ഞു കൊടുക്കാം. വെറുതെ പിടിച്ചിരുത്തി ഉപദേശിച്ചിട്ട് കാര്യമില്ല.

അസര്‍ടീവ്നെസ്

സമ്മര്‍ദ്ദങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അടിമപ്പെട്ടു പോകുന്ന പ്രായമാണിത്. വേണ്ടാത്ത കാര്യം വേണ്ട എന്നു കര്‍ശനമായി പറയാനും അതില്‍ ഉറച്ചു നില്‍ക്കാനും കുട്ടികള്‍ക്ക് ധൈര്യം നല്‍കാം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണ് വ്യക്തിത്വം, സാഹചര്യങ്ങള്‍ക്കടിമപ്പെട്ടും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നത് വ്യക്തിത്വമില്ലാത്തവരാണെന്നും അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുമെന്നും മനസ്സിലാക്കി കൊടുക്കുക.

വികാരങ്ങളെ മനസ്സിലാക്കാം

സ്വന്തം സ്ഥാനവും വ്യക്തിത്വവും തേടുന്ന പ്രായമാണ് കൗമാരം. ഹോര്‍മോണുകളുെട ഇടപെടല്‍ മൂലവും ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ മൂലവും വികാരങ്ങള്‍ക്ക് പെട്ടെന്നടിപ്പെടും. ദേഷ്യം, നിരാശ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ വളരെപ്പെട്ടെന്ന് ഇവരില്‍ കാണാം. തിരിച്ചു ദേഷ്യപ്പെടാതെ അവര്‍ ശാന്തരാകുന്നതു വരെ ക്ഷമിക്കുക. അതിനുശേഷം ക്ഷമയോടെ പ്രശ്നങ്ങള്‍ ചോദിക്കുക. സപ്പോര്‍ട്ട് ചെയ്യാന്‍ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ പ്രശ്നങ്ങള്‍ തുറന്നു പറയുമെന്ന് ഉറപ്പ്.

ഇവയാണ് പ്രധാനപ്പെട്ട ലൈഫ് സ്‌കില്‍സ്. അക്കാദമിക രംഗത്ത് വളരെയധികം മികവു പുലര്‍ത്തുന്ന കുട്ടികള്‍ പ്രായോഗിക ജീവിതത്തില്‍ തോറ്റു പോകുന്നത് ഈ ജീവിത നിപുണതയുടെ അഭാവം കൊണ്ടാണ്. കുട്ടികള്‍ക്ക് സമയമുള്ള ഈ വെക്കേഷന്‍ സമയത്ത് ഉദ്യോഗത്തിനും മറ്റ് തിരക്കുകള്‍ക്കും അല്‍പം അവധികൊടുത്ത് അച്ഛനമ്മമാര്‍ക്ക് അവര്‍ക്കൊപ്പം ചേരാം. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാം. ടി.വി. കാണുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാതെ കുട്ടികള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍. അതു വഴി അവര്‍ക്ക് നല്ല മാറ്റമുണ്ടാകുമെന്ന് ഉറപ്പ്. കുട്ടികളുടെ മുന്നില്‍ നല്ല മാതൃകകളാവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിഞ്ഞാല്‍ ഒരിക്കലും അവര്‍ മറ്റു വഴികളില്‍ പോകില്ല.

Advertisment