കടക്കെണിയിലായ സംസ്ഥാന സര്‍ക്കാര്‍ ചെത്തുതൊഴിലാളികളുടെ ക്ഷേമനിധിപ്പണത്തില്‍ നിന്ന് 500 കോടി രൂപ എടുക്കുന്നു. ഇതോടെ ചെത്തു തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തടസ്സപ്പെടുമെന്നു ഭരണപക്ഷത്തില്‍നിന്ന് പോലും ആക്ഷേപമുണ്ടെങ്കിലും മുന്നോട്ടു പോകാനാണു സര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കരാറുകാര്‍ക്കും മറ്റും നല്‍കാന്‍ സംസ്ഥഥാന സര്‍ക്കാരിന് പണമില്ല. ഈ മാസം ക്ഷേമ പെന്‍ഷനും വിതരണം ചെയ്യണം. കഴിയുന്നിടത്തു നിന്നൊക്കെ പണം സ്വരൂപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനോട് 500 കോടി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ആവശ്യം പരിഗണനയിലാണെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കെ.എം.സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ട്രഷറിയില്‍ പണമില്ലാതെ വന്നപ്പോള്‍ ഈ നിക്ഷേപങ്ങളെല്ലാം ബാങ്കില്‍നിന്നു ട്രഷറിയിലേക്കു സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ ട്രഷറിയിലെ ഈ നിക്ഷേപങ്ങള്‍ ഈടു നല്‍കി ബാങ്കില്‍ നിന്ന് 500 കോടി രൂപ വായ്പയെടുക്കാനാണു ക്ഷേമനിധി ബോര്‍ഡിന്റെ അനുമതി തേടിയത്.