വിസ്‌കോണ്‍സിന്‍: സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ 9 വരെ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് ഉത്തരവിറക്കി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലെജിസ്ലേച്ചേഴ്‌സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഡെമോക്രാറ്റിക് ഗവര്‍ണറായ ടോണി എവേഴ്‌സ് ഉത്തരവിറക്കിയത്.
ബാലറ്റുകള്‍ മെയില്‍ വഴി അയച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദ്ദേശങ്ങളെ വിസ്‌കോണ്‍സിന്‍ സെനറ്റും അസംബ്ലിയും നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻ പാര്‍ട്ടി തള്ളിക്കളഞ്ഞിരുന്നു. മുമ്പ് നിശ്ചയിച്ചതുപോലെ ചൊവ്വാഴ്ച്ച പോളിംഗ് നടത്താന്‍ റിപ്പബ്ലിക് പാര്‍ട്ടി തീരുമാനിച്ചിരിക്കേയാണ് ജൂണ്‍ വരെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഗവര്‍ണര്‍ ഉത്തരവിറക്കിയത്. കൊവിഡ് 19 വ്യാപനവും സംസ്ഥാനത്തുണ്ടാകുന്ന മരണവും കണക്കിലെടുക്കുമ്പോള്‍ ഉത്തരവിറക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് എവേഴ്‌സ് പറഞ്ഞു.
''ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകള്‍ ശ്രദ്ധിക്കുന്നില്ല, അവര്‍ നിലവില്‍ പേടിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ എന്ന നിലയില്‍ അവരോടൊപ്പം താന്‍ നില്‍ക്കണം'', എവേഴ്‌സ് പറഞ്ഞു. അതേസമയം, എവേഴ്‌സിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി. ഉത്തരവിനെ റിപ്പബ്ലിക്കന്‍സ് കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത.