നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ക്രമക്കേടും എൻഡോമെട്രിയോസിസും
ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 23-ാമത് യൂറോപ്യൻ കോൺഗ്രസ് ഓഫ്
എൻഡോക്രൈനോളജിയിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്.
ഗർഭാശയത്തിലെ ഏറ്റവും ഉള്ളിലെ പാളിയാണ് 'എൻഡോമെട്രിയം'. 'എൻഡോമെട്രിയ' ത്തിലെ
കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ്'എൻഡോമെട്രിയോസിസ്' എന്നറിയപ്പെടുന്നത്. ആഗോളതലത്തിൽ ഏകദേശം 10 ശതമാനം പ്രത്യുൽപാദനപ്രായത്തിലുള്ള സ്ത്രീകളെ എൻഡോമെട്രിയോസിസ് ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ചില സ്ത്രീകളെ അത് കാര്യമായിബാധിക്കാം. ആർത്തവ സമയത്തുണ്ടാകുന്ന അമിതമായ വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾഅനുഭവപ്പെടുന്ന വേദന, മലമൂത്ര വിസർജ്ജന സമയത്തുള്ള വേദന എന്നിങ്ങനെയുള്ള പലതരം ലക്ഷണങ്ങൾ രോഗിയിൽ കണ്ടേക്കാം.
ചിലരിൽ രക്തസ്രാവത്തിന് മുന്നോടിയായി വേദന വന്നുതുടങ്ങുകയും ആർത്തവക്കാലത്തുടനീളം ഈ വേദന നീണ്ടുനിൽക്കുന്നതായും കാണാം. ചില സ്ത്രീകൾക്ക് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.എൻഡോമെട്രിയോസിസ് വന്ധ്യത, ഗർഭം അലസൽ, എക്ടോപിക് പ്രഗ്നന്‍സി എന്നിവയ്ക്ക് കാരണമാകുന്നതായി പഠനത്തിൽ പറയുന്നു.
ദിവസവും ലഘുവ്യായാമങ്ങൾ ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും ആർത്തവം ക്യത്യമാകാനും എൻഡോമെട്രിയോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. ഗ്രീസിലെ നാഷണൽ ആന്റ് കപ്പോഡിസ്ട്രിയൻ യൂണിവേഴ്സിറ്റി ഓഫ് ഏഥൻസിനെ ഗവേഷകരായ ഡോ. നർജസ് നാസിരി അൻസാരി, ഡോ. അഗേലികി കറപാനജിയോട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.