ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിത കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വനിത കമ്മീഷന്റെ ഓഫീസിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജോസഫൈന്റെ കോലം കത്തിച്ചു. കെഎസ്‌യു പ്രവർത്തകരും ജോസഫൈന്റെ പരാമർശത്തിനെതിരെ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു.
ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞ യുവതിയോട് “എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഈ പരാമർശമാണ് വിവാദമായത്. എന്നാൽ യുവതിയോട് “അനുഭവിച്ചോ’ എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ പ്രതികരിച്ചിരുന്നു. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.
സ്ത്രീത്വത്തെ അപമാനിച്ച ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പുറത്താക്കാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നല്കുമെന്നും കെ.പി.സി.സി സെക്രട്ടറി പി.വി രാജേഷ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ കെ.ആർ ശർരാജ്, കെ.എൻ സഹീർ, ഹരിദാസ് മച്ചിങ്ങൽ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ഹക്കീം കൽമണ്ഡപം, സി.നിഖിൽ, സദ്ദാം ഹുസൈൻ,ഷെറീഫ്, സൽമാനുൽ ഫാരിസി എന്നിവർ പ്രസംഗിച്ചു.