തിരുവില്വാമല; കുത്താമ്പുള്ളി പരക്കോട്ട് റിട്ട. കേണൽ ശാന്തകുമാർ (57) വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞാണ് കൊവിഡിനെ തുരത്തിയത്. സംഭവം നടന്നത് കേരളത്തിലല്ല, അങ്ങ് ബെംഗളൂരുവിലാണെന്നു മാത്രം.
കേരളത്തിൽ ആശുപത്രികളിൽ എല്ലാ രോഗികൾക്കും കിടക്ക കിട്ടാത്ത കാലം വരുന്നുവെങ്കിൽ തീവ്രത കുറഞ്ഞവർ ചിലപ്പോൾ ഈ വഴി പരീക്ഷിക്കേണ്ടി വന്നേക്കാം എന്ന മുഖവുരയോടെ ശാന്തകുമാർ തന്റെ അനുഭവം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.
ബെംഗളൂരു ജയ് നഗറിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ശാന്തകുമാറിനു ജൂൺ 2 ന് ആണു ചുമയും തുടകളിൽ കടച്ചിലും അനുഭവപ്പെടുന്നത്. നേരെ വീട്ടിൽ നിന്ന് പ്ലേറ്റും ഗ്ലാസും ഫ്ലാസ്കും സ്വന്തമാക്കി ഒരു മുറിയിൽ കയറിക്കൂടി. തെർമോ മീറ്ററിൽ നോക്കിയപ്പോൾ പനി 100. ഓക്സി മീറ്ററിൽ ഓക്സിജൻ ലവൽ 95–96. പുതച്ചുമൂടി കിടന്നു. നാരങ്ങ പിഴിഞ്ഞതും തേനും ഉള്ളിസത്തും കുടിച്ചു. പനിക്കു കഴിക്കാറുള്ള ഗുളികയും കഴിച്ചു.
7 ന് പരിശോധന നടത്തിയതോടെ കർണാടക സർക്കാരിന്റെ പോസിറ്റീവ് പട്ടികയിൽ ഇടം പിടിച്ചു. വീട്ടിൽ കഴിഞ്ഞോളാം എന്ന് പറഞ്ഞപ്പോൾ എതിർപ്പുണ്ടായില്ല. കാരണം, ബെംഗളൂരുവിൽ ആശുപത്രിക്കിടക്കകൾക്ക് ക്ഷാമമായി തുടങ്ങിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ പനി കുറഞ്ഞപ്പോൾ തൊണ്ടയിൽ നനവുകൂടി.
മണത്തറിയാനുള്ള ശേഷി നഷ്ടപ്പെട്ടു. പേടി തോന്നിയെങ്കിലും മനസ്സിനു ധൈര്യം പകർന്നു. കരുതിയിരുന്ന പോലെ സ്വാദു നഷ്ടപ്പെടാഞ്ഞതിനാൽ സന്തോഷവും തോന്നി. പിന്നെപ്പിന്നെ മണത്തറിയാനുള്ള ശേഷി തിരിച്ചുവന്നു തുടങ്ങി.
പരിശോധന കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോൾ ഊഷ്മാവും ഓക്സിജൻ ലവലും എല്ലാം സാധാരണ നിലയിലായി; കോവിഡ് മുക്തനായി. 15 ദിവസമാണ് കൊറോണയോടൊപ്പം കഴിഞ്ഞത്. മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും മാസങ്ങളോളം കഴിഞ്ഞിട്ടും കൊറോണ പിടികൂടിയതിൽ നിരാശ ഉണ്ടെങ്കിലും ഇങ്ങനെ തുരത്താനാവും എന്നു മനസ്സിലാക്കിയതിൽ സന്തോഷമുണ്ട്.
രാജ്യത്ത് കോവിഡ് രോഗികൾ 10 ലക്ഷം തികഞ്ഞ ദിവസമാണു രോഗമുക്തനായത്. കേരളത്തിൽ ആശുപത്രികളിൽ കിടക്കകൾ തികയാത്ത കാലം വരാതിരിക്കട്ടെ എന്നാശംസിക്കുന്നതിനൊപ്പം അങ്ങനെ വന്നാൽ നേരിടാൻ തന്റെ അനുഭവം ഉപകാരപ്പെടട്ടെ എന്നും പറയുന്നു ശാന്തകുമാർ.