Advertisment

പെങ്ങളുടെ കല്യാണത്തിന്‍റെ കടം വീട്ടാന്‍ 70 കളില്‍ ഉഡുപ്പിയില്‍ നിന്നും അബുദാബിയ്ക്ക് വണ്ടി കയറിയ ഭാവഗുതു രഘുറാം ഷെട്ടി അടുത്തിടെ അബുദാബിയിൽ നിന്നും മുങ്ങിയത് അംബാനിയിൽ നിന്നും ലീസിനെടുത്ത വിമാനത്തിൽ ! എ ബി വാജ്പേയിയെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച് ഉഡുപ്പി മുനിസിപ്പല്‍ കൗൺസില്‍ പിടിച്ചെടുത്ത പഴയ രാഷ്ട്രീയക്കാരന്‍ ! മെഡിക്കൽ റെപ്രസെന്റേറ്റീവില്‍ തുടങ്ങി പണം വെളുപ്പിക്കലിന്റെയും പണം കൈമാറ്റത്തിന്‍റെയും കിരീടം വെക്കാത്ത രാജാവായി മാറിയ ബി ആര്‍ ഷെട്ടിയുടെ പതനത്തിന്‍റെ കഥ ഇങ്ങനെ ....

New Update

publive-image

Advertisment

പെങ്ങളുടെ കല്യാണത്തിന് ഉണ്ടാക്കിയ കടം വീട്ടാനാണ് ബിആർ ഷെട്ടിയെന്ന ഭാവഗുതു രഘുറാം ഷെട്ടി 1973 ല്‍ ഉഡുപ്പിയില്‍ നിന്നും അബുദാബിയിലേക്ക് വണ്ടി കയറിയത്. ഇന്നിപ്പോൾ ആയിരക്കണക്കിന് ജനങ്ങൾക്കും വൻകിട ബാങ്കുകൾക്കും അത്യവശ്യം കടം വരുത്തിയാണ് അനിൽ അംബാനിയുടെ കയ്യിൽ നിന്നും ലീസിനെടുത്ത വിമാനത്തിൽ അബുദാബിയിൽ നിന്നും മുങ്ങിയിരിക്കുന്നത്.

പല മാധ്യമങ്ങളിലും എഴുതിയതായി കണ്ടു ആ യാത്ര സ്വന്തം വിമാനത്തിലായിരുന്നെന്ന് ! അതുകൊണ്ടാണ് വാടകവിമാനമാണെന്ന് ഇവിടെ എഴുതേണ്ടി വന്നത് . ഷെട്ടി സാറും ഫോർബ്‌സും ഒക്കെ ക്ഷമിക്കുമല്ലോ ?

publive-image

മെഡിക്കൽ റെപ്രസെന്റേറ്റീവ് , ഉഡുപ്പി കൗൺസിലർ എന്നൊക്കെയുള്ള കഥകൾ എല്ലാവരും പറഞ്ഞതുകൊണ്ട് അതിലേക്കു നമ്മൾ കടക്കുന്നില്ല. ഇന്നിപ്പോൾ യുഎഇ യിലെ അറബിക് ട്രോളർമാരുടെ പ്രധാന വിഷയം ഷെട്ടി സാർ തന്നെ. ' താൽ റഫീക്ക് വെയ്ൻ ഫുല്സ് ' എന്നിങ്ങനെയുള്ള അറബിക് തമാശകളെക്കൊണ്ട് നിറയുകയാണ് വാട്സാപ്പും സോഷ്യൽ മീഡിയകളും.

കോവിഡ് വിഷയത്തിൽ ഏറ്റവും തടിതപ്പിയത് ഷെട്ടി തന്നെ . ഇനി ഷെട്ടിയെങ്ങാനും ഇറക്കിവിട്ടതാണോ ഈ കോവിഡിനെ എന്ന് തമാശിച്ചാലും ദോഷം പറയരുത്. അത്രയ്ക്കുണ്ട്  ഈ കൊറോണകൊണ്ട് അദ്ദേഹത്തിനുള്ള നേട്ടം ?

ഒരു കാര്യം പറയാം : ആരൊക്കെ.. എന്തൊക്കെ അദ്ദേഹത്തെ കുറ്റം പറഞ്ഞാലും സമയത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠത പ്രശംസനീയമാണ് . രാവിലെ പത്തുമണിക്കുള്ള ഒരു പരിപാടിക്ക് അദ്ദേഹം ഒമ്പതരയ്ക്ക് എത്തിച്ചേരും , അതും വെള്ള യൂണിഫോം ധരിച്ച ഡ്രൈവർ ഓടിക്കുന്ന റോൾസ് റോയിസിലോ അല്ലെങ്കിൽ മേബാക്കിലോ .

എല്ലാവരോടും കുശലം പറയും ... ചിരിക്കും ... സംസാരിക്കും . അദ്ദേഹത്തിന്റെ മലയാളം കേൾക്കുവാനും ഒരു രസമാണ് . രഞ്ജിനി ഹരിദാസിന്റെ മലയാളമാണ് അദ്ദേഹത്തിന്റേതും .

ഒരിക്കൽ അബുദാബിയിൽ വെച്ചുള്ള ഗംഭീരമായ ഒരു വിരുന്നിൽ തൊട്ടടുത്തിരുന്ന ആളിന്റെ അടുത്തുവന്ന് എല്ലാവരും കുശലം പറയുവാൻ തുടങ്ങിയപ്പോൾ ഷെട്ടിജിയും കാര്യങ്ങൾ ചോദിച്ചറിഞ്ഞു .

' ഏതൊക്കെ സിനിമകളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ? കഴിഞ്ഞ സിനിമ ഞാൻ കണ്ടിരുന്നു എന്നൊക്കെ ' .... , ഒന്നും മനസ്സിലാകാതെ ആ സെലിബ്രിറ്റിയും എന്തൊക്കെയോ മറുപടി പറഞ്ഞു . ആ സെലിബ്രിറ്റി സൗരവ് ഗാംഗുലി ആയിരുന്നു . ഷെട്ടി വിചാരിച്ചു ഏതോ ഒരു ബോളിവുഡ് സിനിമാക്കാരൻ ആണെന്ന് . ഇതാണ് ശരിക്കും ഷെട്ടി !!

ഷെട്ടിയുടെ വളർച്ചയ്ക്ക് പിന്നിൽ ഒരു പാവം മലയാളിയുടെ കഠിന പ്രയത്നം ഉണ്ടായിരുന്നു . ആ മനുഷ്യനാണ് ഇദ്ദേഹത്തെ മെഡിക്കൽ ഫീൽഡിലേക്ക് കൈ പിടിച്ചുയർത്തിയത് . നാടിന് നിരക്കാത്ത ഒരു മാർഗത്തിലൂടെ പണം സമ്പാദിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം ഷെട്ടിയെ ശകാരിച്ചു . ഷെട്ടി കൂട്ടാക്കിയില്ല .

അവസാനം കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ ആ പാവം മനുഷ്യനെ ഒറ്റുകൊടുത്തുകൊണ്ട് ഷെട്ടി ആ സാമ്രാജ്യം കൈക്കലാക്കുകയായിരുന്നു. ആ പാവം മലയാളി അച്ചായൻ അഴിക്കുള്ളിലും , അതും ആജീവനാന്ത തടവുശിക്ഷ . പിന്നീട് അദ്ദേഹത്തെ ജയിലിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത് മുരളി മേനോൻ എന്ന ഇന്ത്യൻ അംബാസഡറും .

ഈ കഥയിലെ സത്യാവസ്ഥകൾ പഴയ ഗൾഫുകാർക്ക് കുറച്ചൊക്കെ അറിയാം. അന്ന് ഷെട്ടി ഇവിടെ കത്തിജ്വലിച്ചു നിന്നതുകൊണ്ട് ആരും അധികം വെളിയിൽ പറഞ്ഞില്ല . മാധ്യമങ്ങളും സംഘടനകളും ഷെട്ടിയാൽ ജീവിച്ചിരുന്നതുകൊണ്ടും പലതും ആരും കണ്ടില്ല, കേട്ടില്ല !!!

ഇപ്പോഴിതാ കേൾക്കുന്നു , ദുബായ് ബിസിനസ്സ് ബേ യിലെ കെട്ടിട്ടത്തിലെ 14 മത്തെ നിലയിൽ നിന്നും സ്വന്തം മകന്റെ മുന്നിൽ വെച്ച് ചാടിയെന്ന് പറയപ്പെടുന്ന ആ മനുഷ്യൻ , കേരളത്തിലെ ഏറ്റവും വലിയ വീട്ടുകാരൻ, ദൽഹിയിൽ നടന്ന ഒരു വൻ വിവാദത്തിൽ നിന്നും തലയൂരുവാൻ ദുബായിലെത്തിയ മാനന്തവാടിക്കാരൻ... ആ കപ്പൽ മുതലാളിയുടെ മരണത്തിന്റെ കാരണക്കാരനും ഈ ഷെട്ടിയെന്നാണ് പറയപ്പെടുന്നത്.

publive-image

ഷെട്ടിയും മരിച്ച കപ്പൽ മുതലാളിയും തമ്മിൽ ഊഹക്കച്ചവടങ്ങൾ ഉണ്ടായിരുന്നത്രെ ! നടുക്കടലിൽ പെട്രോളിയം പ്രൊഡക്ടുകളുമായി നങ്കൂരമിടുന്ന കപ്പലുകളിലെ ഡീസലിനും പെട്രോളിനും വിലയിട്ടുകൊണ്ടുള്ള ഒരു കളി . ഡോളറും സ്വർണ്ണവും ഒക്കെ അവധിവ്യാപാരം ചെയ്യന്നതുപോലെയുള്ള ഒരു തരം ചൂതാട്ടം .

ആ കളികളിൽ  കുറെ കോടികൾ ഷെട്ടി ഈ കപ്പൽമുതലാളിക്ക് കൊടുത്തു തീർക്കുവാനുണ്ട് എന്നാണ് പറയുന്നത് . രണ്ടാളും ഗോൾഡൻ വിസക്കാരും ആയിരുന്നു . അതുപോലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നൂറാം നില മൊത്തമായി വിലക്ക് വാങ്ങിയതും ചൂതാട്ടത്തിന് വേണ്ടിയാണ് എന്നാണ് അടുത്തറിയാവുന്നവർ പറഞ്ഞിരുന്നത് .

കൊളോമ്പോയിലെയും ഗോവയിലെയും കാസിനോകളിലെ മുഖ്യ നിക്ഷേപകരിൽ ഒരാളായിരുന്നു ഷെട്ടി . വമ്പൻ കാസിനോ കളിക്കാരെ പ്രൈവറ്റ് ജെറ്റുകളിൽ അവിടെയെല്ലാം എത്തിച്ചു കൊടുക്കുന്നതും അദ്ദേഹത്തിന്റെ ഹോബിയായിരുന്നു .

മണിഗ്രാം പോലുള്ള വഴികളിൽ പണമയക്കുന്ന ആളുകളിൽ പത്തോളം ശതമാനവും രേഖകൾ ശരിയല്ലാത്തതുകൊണ്ടും രേഖകൾ ഇല്ലാത്തതുകൊണ്ടും പണം അവർക്ക് ലഭിക്കാറില്ലത്രേ . മുഖ്യമായും കാസർകോട്ടും ബംഗ്ലാദേശിലും പാകിസ്താനിലും ശ്രീലങ്കയിലും ഫിലിപ്പീൻസിലും ഒക്കെയുള്ള പാവങ്ങളുടെ പണമാണ് ഇങ്ങനെ പെട്ടുപോകുന്നത് .

അത് മാത്രം ഒരു വര്‍ഷം 20 - 30 കോടികൾ വെറുതെ കിട്ടും . അതുപോലെ നാട്ടിലെ രാഷ്ട്രീയക്കാരുടെയും കള്ളപ്പണക്കാരുടെയും പണം വെളുപ്പിക്കൽ തകൃതിയായി നടത്തിയിരുന്നു . അങ്ങനെ കിട്ടുന്ന പണമാണ് ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്നത് . ഇന്നിപ്പോൾ ഷെട്ടി കടന്നിരിക്കുന്നതും അതുപോലെയുള്ള ഒരു ചൂതാട്ട കേന്ദ്രത്തിലേക്കായിരിക്കുമെന്നാണ് സൂചന .

പണം വെളുപ്പിക്കലിന്റെ കിരീടം വെക്കാത്ത രാജാവായിരുന്നു ഷെട്ടിയദ്ദേഹം എന്നാണ് ദുബായ്ക്കാര്‍ക്കിടയിലെ സംസാരം . സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന കമ്പനി ആയതുകൊണ്ട് റഷ്യയിലെയും സൗത്ത് ആഫ്രിക്കയിലെയും കൊളമ്പിയയിലെയും വമ്പന്മാരുമായിട്ടായിരുന്നു കൂട്ടുക്കെട്ട് .

publive-image

അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് ഒരു ലുങ്കി ന്യുസ് ( മലയാളി പരദൂഷണം ) പ്രചരിച്ചിരുന്നു . ഷെട്ടിയുടെ മണി എക്‌സ്‌ചേഞ്ചിന്റെ ശരിക്കുള്ള മുതലാളി അറബി ഷെട്ടിയോട് കണക്കുകൾ ചോദിക്കുകയും ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുവാനായി കള്ളക്കണക്കുകൾ ഉണ്ടാക്കിയതാണെന്നും കമ്പനിയുടെ ആസ്തി അത്രയൊന്നുമില്ലെന്നും അറബിയെ ധരിപ്പിക്കയും ചെയ്തുവെന്ന് ?

ദുരുഹതകൾ മനസിലാക്കിയ അറബി മുതലാളി ഷെട്ടിയെ വീട്ടുതടങ്കലിൽ ആക്കുകയും കച്ചവടത്തിലെ പാർട്ണണര്ഷിപ്പ് പിരിയുകയും ചെയ്തത്രെ . കമ്പനിയെ മറ്റൊരു യുഎഇ കമ്പനിക്ക് വിൽക്കുകയും അവർ പിന്നീട് ഷെട്ടിയെ രണ്ടു ലക്ഷം ദിർഹം പ്രതിമാസ ശമ്പളത്തിൽ നിയമിക്കുകയും ചെയ്തു .

ഈ വാർത്ത നാടെങ്ങും പ്രചരിച്ചതോടെ ഷെട്ടി ആദ്യം ചെയ്തത് ദുബായിലെയും അബുദാബിയിലെയും ചില മാധ്യമപ്രവർത്തകരെ ജോലിക്കെടുക്കുകയും അവരിലൂടെ സ്വന്തം ഇമേജ് ഉണ്ടാക്കിയെടുക്കുകയുമായിരുന്നു .

മാധ്യമങ്ങളുടെ കൂട്ടായ്‌മയുടെ ഒരു ചടങ് ദുബായിലെ മുത്തീനയിലുള്ള ഷെറാട്ടണിൽ വെച്ച് നടന്നപ്പോൾ ഉത്‌ഘാടനം ചെയ്യിച്ചത് ‌ ഷെട്ടിയെക്കൊണ്ടായിരുന്നു . അന്ന് ആ ചടങ്ങിലേക്ക് ഷെട്ടി എത്തപ്പെട്ടത് വിവേകാനന്ദനെന്ന ഒരു പത്രപ്രവർത്തകനിലൂടെയായിരുന്നു . അങ്ങനെയങ്ങനെ എവിടെയൊക്കെ മലയാളി മനസ്സിൽ കയറിപ്പറ്റാനാകും എന്നതായിരുന്നു ഷെട്ടിയുടെ മുഖ്യ അജണ്ട .

അതുപോലെ അതേ നാളുകളിൽ നാദാപുരം സെന്ററിൽ ഷെട്ടിക്ക് ഒരു വൻ സ്വീകരണവും നടത്തിയിരുന്നു . ഇതിന്റെ പിന്നിലും ഓരോരോ പിആർ ലോബികളായിരുന്നു . എല്ലാ പ്രാഞ്ചിയേട്ടന്മാർക്കും കിട്ടിയപ്പോൾ തനിക്കും പത്മശ്രീ സംഘടിപ്പിക്കുവാൻ അദ്ദേഹം ചിലവാക്കിയത് 50 ലക്ഷം രൂപയാണത്രെ .

കേരളത്തിലെ ഒരു മുൻ കേന്ദ്രമന്ത്രിയുടെ ഡൽഹിയിലുള്ള ഭാര്യയാണ് അത് തരപ്പെടുത്തിക്കൊടുത്തത് . പത്മശ്രീ കിട്ടുവാൻ സഹായിച്ച ആളിന് തിരുവനന്തപുരം ആശുപത്രിയിൽ നല്ലൊരു ജോലി സമ്മാനമായി കൊടുക്കുകയും ചെയ്തു .

മലയാളി മനസ്സിൽ കുറേക്കൂടി ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി ഫിനാബലർ എന്നപേരിലൊക്കെ കുറെ തട്ടിക്കൂട്ട് കമ്പനികൾ സമാന്തരമായി ആരംഭിക്കുകയും അമേരിക്കയിലുള്ള ശാസ്ത്രജ്ഞൻ സാംപിട്രോഡയെ കൺസൾട്ടന്റായി നിയമിക്കുകയും ചെയ്തു . പതിവിന് വിപരീതമായി വമ്പൻ പ്രസ് മീറ്റിങ്ങുകൾ ഇന്ത്യയിലും യുഎഇയിലും നടത്തുകയും ബാങ്കുകാരുടെ കണ്ണിലുണ്ണിയാവുകയും ചെയ്തു .

തനിക്കൊന്നും സംഭവിട്ടില്ല എന്നത് എല്ലാവരിലും എത്തിക്കുവാൻ കൂട്ടായി നിന്നത് മങ്ങാട്ട് ബ്രദേഴ്സായിരുന്നു . പിന്നീട് അവർ കാര്യങ്ങൾ ഏറ്റെടുത്തപ്പോൾ മുപ്പതോളം വര്‍ഷം കൂടെയുണ്ടായിരുന്ന സുധീർഷെട്ടി സ്ഥലം കാലിയാക്കുകയും ചെയ്തു .

തുടര്‍ന്നങ്ങോട്ട്‌ ബാങ്കുകളിൽ നിന്നുള്ള വായ്പകളുടെ സംസ്ഥാന സമ്മേളനമായിരുന്നു . ഏഴര ബില്യൺ ദിർഹമാണ് അടിച്ചുമാറ്റിയത് , ഏകദേശം പതിനയ്യായിരം കോടി ഇന്ത്യൻ രൂപ . തലസ്ഥാനത്തുള്ള ഒരു ആശുപത്രീയിൽ 500 കോടി ഇറക്കിയിട്ടുണ്ട് .

മങ്ങാട്ട്  ബ്രദേഴ്സും  അത്യവശ്യം കോടികൾ ഇട്ട് കളിച്ചിരുന്നു . മകൾ ഒരു ജോർദാനിയെ പ്രണയിച്ചു കല്യാണം കഴിക്കുകയും ബൈറ്റ് റൈയ്റ്റ് എന്ന ഭക്ഷണ ശ്രുംഖലയും അതുപോലെ ദുബായിലെ റിയൽ എസ്റ്റേറ്റിൽ കളിക്കുകയും ചെയ്തപ്പോൾ ഏകദേശം ആയിരം കോടിയോളം കളഞ്ഞു കുളിച്ചിരുന്നു .

publive-image

എന്തായാലും ഷെട്ടിക്ക് കുറെയധികം ബിനാമികളുണ്ടെന്ന് നമ്മുക്ക് ഉറപ്പിക്കാം . ഷെട്ടിയാൽ ജീവിതം ഹോമിച്ച ഒരു പാവം സംവിധായക പ്രതിഭ ഇന്നിപ്പോൾ പാലക്കാട്ടെ  ഒരു അപ്പാർട്ട്മെന്റിൽ ഖൊറന്റൈനിൽ സകല സിനിമക്കാരുടെയും ജന്മദിനാശംസകളുമായി ജീവിതം തള്ളിനീക്കുന്നു .

അന്നത്തെ ആ പ്രോജക്റ്റ് അദ്ദേഹത്തിന്റെ മറ്റൊരു ചൂതാട്ടമായിരുന്നു . മഹാഭാരതമെന്ന പേരിൽ ഒരു സിനിമയെടുത്താൽ മെയ്ക് ഇൻ ഇന്ത്യ പ്രോജക്ടിലെ ഭാഗമാവാമെന്ന ഒരു വ്യാമോഹം . കൂടാതെ വടക്കേ ഇന്ത്യയിലെ കുറെ പൊട്ടന്മാരായ കോടീശ്വരന്മാരുടെ ഇടയിലേക്കുള്ള നുഴഞ്ഞു കയറ്റം .

ഈയിടെ കവിതയെഴുതി കുടുങ്ങിപ്പോയ മറ്റൊരു വേദനിക്കുന്ന കോടീശ്വരന്റെ സിനിമ അവാർഡിൽ പങ്കെടുക്കുവാൻ രാമോജി സിറ്റിയിൽ പോയപ്പോൾ കയറിക്കൂടിയ മോഹമായിരുന്നു സിനിമ എന്നത് .

അന്നേരം ഒരു പത്രപ്രവർത്തകൻ മുഖേനയാണ് മഹാഭാരത്തിന്റെ ആയിരം കോടി സംവിധായകൻ മങ്ങാട്ട് ബ്രദേഴ്സിനെ കാണുന്നതും ഷെട്ടിയുടെ സാമ്രാജ്യത്തിലേക്ക് കയറിക്കൂടുകയും ചെയ്തത് .

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടായി എന്നതുപോലെയാണ് ഷെട്ടി ആ പ്രോജക്റ്റ് ഏറ്റെടുത്തത് . എല്ലാം വമ്പന്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു . അതിനായി അൻപത് ലക്ഷം ചിലവിൽ ഹോമവും നടത്തിയിരുന്നു ഷെട്ടിയദ്ദേഹം . അവസാനം ജ്യോതിയും വന്നില്ല തീയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല എന്ന് പറഞ്ഞത് പോലെയായി ആയിരം കോടി പ്രോജക്റ്റ് .

publive-image

സ്വന്തം അച്ഛന്റെ പാർട്ടി കോണ്‍ഗ്രസ്. മകന്‍ ജനസംഘത്തില്‍ ! അന്നത്തെ ഉടുപ്പി മുൻസിപ്പൽ കൗൺസില്‍ തെരഞ്ഞെടുപ്പില്‍ ഭാവഗുതു രഘുറാം ഷെട്ടിക്കായി പ്രസംഗിക്കാന്‍ വന്നത് സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു.

ഫലം വന്നപ്പോള്‍  അച്ഛന്റെ പാർട്ടിയെ തറപറ്റിച്ചുകൊണ്ട് 14 ൽ 12 സീറ്റുകളും കരസ്ഥമാക്കിയ ഷെട്ടിയുടെ നേതൃത്വം അക്ഷരാർത്ഥത്തിൽ നാട്ടുകാരെ മൊത്തം ഞെട്ടിച്ചിരുന്നു . ആ ആവേശത്തിൽ പെങ്ങളുടെ കല്യാണം ആർഭാടമാക്കിയപ്പോൾ കടം കയറി നാടുവിട്ടു .

ആ രാഷ്ട്രീയം അദ്ദേഹം കമ്പനിയുടെ വളർച്ചയിലും പയറ്റിയിരുന്നു .  യുഎഇ എക്സ്ചേഞ്ച് എന്ന പേരിട്ട കമ്പനിയെ പിടിച്ചെടുത്തത് തന്നെ ഒരു സർക്കാർ സ്ഥാപനമെന്ന ചിന്ത ജനങ്ങളിൽ വളർത്തി കെഎംസിസിയെയും സോഷ്യൽ ക്ലബ്ബിനെയും ഇന്ത്യൻ അസ്സോസിയേഷനുകളെയുമൊക്കെ കയ്യിലെടുത്ത് ബിസിനസ് വളര്‍ത്താനായിരുന്നു .

എല്ലാ ഇവന്റുകളിലെയും ഭാഗഭാക്കായി . എല്ലാ പത്രക്കാർക്കും  ചാനലുകാർക്കും പരസ്യം വാരിക്കോരി കൊടുത്തു എന്നൊക്കെ കരുതുമെങ്കിലും ഒരു നിശ്ചിത തുകക്കുമേലെ ആർക്കും കിട്ടിയതായി അറിവില്ല . അബുദാബിയിലെ അമ്പലത്തിന്റെ സൃഷ്ടാവാകുവാൻ മുന്നിൽ കയറിക്കൂടി നിന്നു . കാരണം അമ്പലമൊക്കെ അവിടത്തെ സർക്കാർ വർഷങ്ങൾക്ക് മുൻപേ അനുവദിച്ചിരുന്നതാണ് .

ഇന്നിപ്പോൾ വാടകക്കെടുത്ത വിമാനത്തിൽ അദ്ദേഹം എവിടെയാണാവോ ? ഇന്ത്യയിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണ കിട്ടുവാൻ ഇടയില്ലെന്നാണ് അറിയുന്നത് , കാരണം ഇടക്കുവെച്ച് പാർട്ടി നേതൃത്വവുമായി ഷെട്ടി ഉടക്കി പിരിഞ്ഞിരുന്നു .

പാർട്ടിയെ തന്റെ വളർച്ചക്കായി ദുരുപയോഗം ചെയ്യുന്നു എന്നത് മനസ്സിലാക്കിയപ്പോഴായിരുന്നു പാർട്ടി മാറ്റിനിർത്തുവാൻ കാരണമായത് . അറബികളെക്കൊണ്ട് നമ്മൾ പറയിപ്പിച്ചു . ഏറ്റവും വിഷമം ഫോർബ്‌സ് കമ്പനിക്കും അതുപോലെ അദ്ദേഹത്തെ പുണ്യാളൻ ആക്കുവാൻ ശ്രമിച്ച കുറേയാളുകൾക്കുമാണ് .

യുഎഇ യിലെയും മറ്റും ഇതുപോലെ അപഥ സഞ്ചാരത്തിലൂടെ പണം സമ്പാദിച്ചുകൊണ്ട് നാട്ടിൽ ചാരിറ്റി കളികൾ കളിക്കുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ ഇവരൊക്കെ . ഇതുപോലെയുള്ള വൈറസുകൾ ആ പുണ്യ നാട്ടിൽ ഇനി വേണ്ടെന്നാണ് അവിടത്തുകാർ പറയുന്നത് !

ഷെട്ടിയുടെ എക്സ്ചേഞ്ചിൽ നിന്നും നാട്ടിലേക്ക് പണമയച്ചു ആധാർ കാർഡില്ലാതെ പണം കിട്ടാതെ വിഷമിക്കുന്ന ദാസനും

ഷെട്ടിയുടെ കാറിൽ വെള്ളയും വെള്ളയും ധരിച്ചുകൊണ്ട് തൊപ്പിയിട്ട ഡ്രൈവർ വിജയനും

letters@dasanumvijayanum.com

dasanum vijayanum
Advertisment