കേരളത്തിലെ ഒന്നാം നമ്പർ സംവിധായക ജോഡികളായ സിദ്ധിഖ് ലാലുമാരുടെ സിനിമകൾക്ക് ഒരു പ്രത്യകത ഉണ്ട് എന്നും . റാംജിറാവ് സ്പീക്കിങ് മുതൽ ബിഗ് ബ്രദർ വരെയുള്ള സിനിമകൾക്കെല്ലാം ഇംഗ്ലീഷ് പേരുകളാണ് . എന്നത് പോലെയാണ് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയുടെയും പ്രത്യേകത.
അദ്ദേഹത്തിന്റെ നേരെ വന്നിട്ടുള്ള എല്ലാ അഴിമതി ആരോപണങ്ങളും ഇംഗ്ലീഷ് പേരുകൾ തന്നെ . ഒന്നാമൻ ലാവ്‌ലിന്‍, രണ്ടാമൻ സ്പ്രിംഗ്ളര്‍ . ഒന്ന് കനേഡിയൻ ആണെങ്കിൽ മറ്റവൻ സാമ്രാജ്യത്വ കുത്തകയായ അമേരിക്കയും . രണ്ട് ആരോപണങ്ങളും കേരളത്തില്‍ മുഴങ്ങിയ അഴിമതി കേസുകളില്‍ ഏറ്റവും മുന്തിയ തുകയ്ക്കുള്ളതും.
ഇനി നമ്മുടെ മുൻ മുഖ്യമന്ത്രിമാരുടെ അഴിമതി ആരോപണ കഥകളിലൂടെ സഞ്ചരിയ്ക്കാം :
സിംഗപ്പൂരിലെ പവർ & എനർജി കമ്പനിയിൽ നിന്നും അന്തർ ദേശീയ മാർക്കറ്റിൽ 392 ഡോളർ ടണ്ണിന് വിലയുള്ളപ്പോൾ 15000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുവാൻ 405 ഡോളർ ടണ്ണിന് കൊടുത്തു എന്നതായിരുന്നു കേസിനാധാരമായത് . കേരള സർക്കാരിന് 2.32 കോടിയോളം നഷ്ടം വരുത്തിയെന്നതാണ് കേസ് . നഷ്ടം സാങ്കല്‍പ്പികമാണ്. ഇടപാടില്‍ പണം ഇടപാട് കണ്ടെത്താനായില്ല.
പക്ഷേ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനും ഒമ്പത് പേർക്കുമെതിരെ വിജലൻസ് കേസെടുത്തു . കരുണാകരൻ സുപ്രീം കോടതിയിൽ ലീവ് അപേക്ഷ നൽകുകയും സുപ്രീം കോടതി കേസ് സ്റ്റേ ചെയ്യുകയും ചെയ്തു . പിന്നീട് കരുണാകരന്റെ മരണശേഷം അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കുകയും പിന്നീട് വന്ന മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ പേര് കേസിൽ ചേർക്കുകയും ചെയ്തു .
കരുണാകരനൊപ്പം അന്നത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ , ചീഫ് സെക്രട്ടറി പത്മകുമാർ , അഡീഷണൽ ചീഫ് സെക്രട്ടറി സക്കറിയ മാത്യു, സിവിൽ സപ്ലൈസ് എംഡി ജിജി തോംസൺ , പിന്നെ ഒരു ശിവരാമകൃഷ്ണനും ടിജെ തോമസുമായിരുന്നു പ്രതികൾ .
പിന്നീട് കേരള ഹൈക്കോടതി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തൻ ആക്കിയെങ്കിലും സഖാവ് വിഎസും അൽഫോൻസ് കണ്ണന്താനവും ചേർന്നുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി നൽകുകയും 2016 ഫെബ്രുവരി പതിനാറിന് കേസിന്റെ പതിനാറടിയന്തിരം സുപ്രീം കോടതിയിൽ നടക്കുകയും ചെയ്തു .
1982 ൽ ഇടമലയാർ ഡാം ഉണ്ടാക്കിയ വകയിൽ കേരളസർക്കാരിന്റെ 2 കോടി വെള്ളത്തിലാക്കി എന്ന പേരിൽ അന്നത്തെ യുഡിഎഫ് മന്ത്രിയായിരുന്ന ആർ ബാലകൃഷ്ണക്കെതിരെ തുരുതുരെ കേസുകൾ കൊടുക്കുകയും അദ്ദേഹത്തെ ജയിലിൽ ആക്കുകയും ചെയ്തപ്പോൾ കയ്യടിച്ചവരുടെ സാമ്രാജ്യത്തിലെ രാജാവായി വിലസുകയാണ് ഇന്നിപ്പോൾ പിള്ള .
മറ്റൊന്നാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ പഞ്ചസാര കുംഭകോണം . 136 കോടിയുടെ ആരോപണമായിരുന്നു. പഞ്ചസാര മുതല്‍ മുളകുപൊടി വരെ ഇതിന്‍റെ വാലായി പല ആരോപണങ്ങളും കേസുകളും വന്നു. കോര്‍പ്പറേഷനെ വിറ്റ് തിന്നുകൊണ്ടിരുന്ന ഉന്നതരായിരുന്നു കേസില്‍ പ്രതികളാകേണ്ടിയിരുന്നത്.
അന്വേഷിച്ചത് ചില്ലറ പാര്‍ട്ടികളല്ല പുലികളായിരുന്നു, സാക്ഷാല്‍ സി ബി ഐ ! ആ കേമന്മാര്‍ അന്വേഷിച്ചിട്ട് ഒടുവില്‍ കേസ് അവസാനിപ്പിച്ചത് പതിനായിരം രൂപ കൈക്കൂലി മേടിച്ചെന്നു പറഞ്ഞ് ഒരു യു ഡി ക്ലാര്‍ക്കിനെ പിടിച്ചു പ്രതിയാക്കി ആ പാവത്തിനെ ബലിയാടാക്കി.
കോര്‍പ്പറേഷന്‍ തലപ്പത്തെ കോടികളുടെ അഴിമതി കേസില്‍ പതിനായിരം രൂപാ കൈക്കൂലിക്കാരന്‍ അറസ്റ്റിലായി, സി ബി ഐ കോടതി അയാളെ ശിക്ഷിച്ചു , അയാളുടെ ജോലിയും നഷ്ടമായി. കാശുണ്ടാക്കിയവനൊക്കെ അന്വേഷണക്കാര്‍ക്ക് അതിന്‍റെ നക്കാപ്പിച്ചയും കൊടുത്ത് ബാക്കി പോക്കറ്റിലാക്കി സുഖമായി ജീവിക്കുന്നു.
പണി പോയ പാവം യു ഡി ക്ലാര്‍ക്കിന്‍റെ അപ്പീല്‍ ഇപ്പോള്‍ ഹൈക്കോടതി പരിഗണനയിലാണ്. പതിനായിരക്കാരനെ ശിക്ഷിച്ചു നീതിപീഠത്തിന്റെ കാവലാള്‍ ആകാനാണ് ആ ജഡ്ജിയും തീരുമാനിക്കുന്നതെങ്കില്‍ ആ കുംഭകോണവും ചരിത്രത്തിന്‍റെ പടുകുഴിയില്‍ തന്നെ .
പിന്നൊന്നാണ് സോളാര്‍. ഒന്നാം തരം തട്ടിപ്പുകേസിനെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൂടി വാലും തുമ്പുമില്ലാത്ത കോഴ ആരോപണമാക്കി മാറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്തി. ഇപ്പോള്‍ ആ കേസ് പീഡനം വരെയായി മാറി. എഴുതിയാല്‍ തന്നെ നാറുന്ന കേസ് .. പോട്ടെ .
അതൊക്കെ ചീളുകേസുകളായിരുന്നു , ഇന്നത്തെ വിഷയം അതല്ല . എസ്എൻസി ലാവലിൻ ആയിരുന്നു ഏറ്റവും വിലകൂടിയ അഴിമതിക്കേസ്. ഇന്നിപ്പോൾ കാലം മാറി കഥകളും മാറി . ഹിന്ദി സിനിമയിലേത് പോലെ കോടികൾ ഇട്ടാണ് കളികൾ . 200 മുതൽ എഴുന്നൂറ് വരെ കോടികൾ വരെ കീട്ടാവുന്ന കേസായി മാറിയിരിക്കുകയാണ് സ്പ്രിംഗ്ളർ .
ഒരു ഉറുപ്പിക മുതൽ മുടക്കാതെയാണ് ഇതൊക്കെ ചെയ്തത് എന്ന് പറയുമ്പോൾ പഴയ പാൽപ്പൊടിയും അമേരിക്കൻ ഗോതമ്പും ഉപ്പുമാവും കരിമണലും ഒക്കെ മനസിലൂടെ മിന്നി മറയുന്നു . റിലയൻസ് ഫോണുകളും സിമ്മുകളും തന്നത് പോലെ ജിയോ പുതിയ കണക്ഷനുകൾ തന്നതുപോലെ എല്ലാറ്റിന്റെ പിന്നിലും ഒരു പണി വരുന്നുണ്ട് എന്നോർക്കുന്നതു നന്നായിരിക്കും
ആസ്ട്രേലിയയിലെ സർക്കാർ കെട്ടിടത്തിൽ സ്വന്തം അഭിമാനമായ മുഖ്യമന്ത്രിയുടെ പേരുകൾ വന്ന കഥകൾ വായിച്ചുരസിച്ചിരിക്കാം . ആറുമണിയോടെ തള്ളുകൾ കേട്ടുകൊണ്ട് ജീവിതം സുഖസുഷുപ്തിയിലാകാം ...
സ്വപ്നത്തിൽ ഡാറ്റകൾ വിൽക്കാനുണ്ട് .. ഡാറ്റകൾ വിൽക്കാനുണ്ട് .. എന്നുറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് സഖാവ് ദാസപ്പനും
ചാനൽ ചർച്ചയിൽ പങ്കെടുക്കുവാൻ കള്ളി നിക്കർ ഇട്ടുകൊണ്ട് സൈബർ സിൻഡിക്കറ്റ് സഖാവ് വിജയനും.