Advertisment

ബാങ്കുകൾ പൊട്ടുന്നൂ, കൊറോണ വീശിയടിക്കുന്നു. ഇതിനിടയിൽ സഹസ്ര കോടികൾ മുടക്കി കൂറുമാറ്റ നാടകങ്ങൾ കളിക്കുന്നവർക്ക് എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളത്?

New Update

publive-image

Advertisment

രു വർഷം മുമ്പ് വരെ ഷെയർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഷെയറായി ഒക്കെ ലിസ്റ്റ് ചെയ്തിരുന്ന ഒന്നാണ് 'യെസ്' ബാങ്കിൻറ്റേത്. ആ 'യെസ്' ബാങ്കാണ് ഇപ്പോൾ പൊട്ടുന്നത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിരിക്കുന്ന അനേകം പേരുടെ പണം ഓഹരികളുടെ മൂല്യം ഇടിയുമ്പോൾ ആവിയായി പോവില്ലേ?

അതിനെക്കുറിച്ച് എന്തെങ്കിലും ഗൗരവമായ ചർച്ചകൾ ഈ രാജ്യത്ത് ഇന്ന് നടക്കുന്നുണ്ടോ? ഒരുവശത്ത് കൊറോണ; മറുവശത്ത് ബാങ്കുകൾ പൊട്ടുന്നു.

ഇത്തരം രൂക്ഷമായ പ്രതിസന്ധി ഒക്കെ വരുമ്പോൾ നമ്മുടെ രാഷ്ട്രീയക്കാർ ശ്രദ്ധ തിരിച്ചുവിടാൻ തന്ത്രങ്ങൾ പ്രയോഗിക്കും. ആ രാഷ്ട്രീയ തന്ത്രത്തിൻറ്റെ ഭാഗം തന്നെയാണെന്ന് തോന്നുന്നു സഹസ്രകോടികൾ ഇറക്കിയുള്ള മധ്യപ്രദേശിലെ കൂറുമാറ്റ നാടകം.

ഹിന്ദു കാലനിർണയം അനുസരിച്ചു തന്നെ കലികാലമാണിത്. സത്യത്തിനും ധർമത്തിനും യാതൊരു വിലയുമില്ലാത്ത കാലം. അപ്പോൾ മധ്യപ്രദേശിൽ കാണുന്നതുപോലെ നമ്മുടെ രാഷ്ട്രീയക്കാർ വക്രബുദ്ധിയും കുടിലബുദ്ധിയും കാണിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അതല്ലേ ബാങ്കുകൾ പൊട്ടുമ്പോഴും,

പകർച്ചവ്യാധികൾ ജനങ്ങളുടെ ആരോഗ്യം കാർന്നുതിന്നുമ്പോഴും ആയിരകണക്കിന് കോടികൾ ഇറക്കി മധ്യപ്രദേശിൽ അധാർമികമായ രാഷ്ട്രീയ നാടകങ്ങൾ കളിക്കാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ഒരുമ്പെടുന്നത്.

സാമ്പത്തിക മേഖലയിലും, ആരോഗ്യ മേഖലയിലും പ്രതിസന്ധി നേരിടുമ്പോൾ നമ്മുടെ രാഷ്ട്രീയക്കാർ ഒരുതരം 'ഡൈവേർഷനറി ടാക്റ്റിക്ക്' ഉപയോഗിക്കുന്നു. നേരത്തേ പൗരത്വ ബില്ലിനെ ചൊല്ലി ആവശ്യമില്ലാത്ത വിവാദം സൃഷ്ടിച്ചത് രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു എന്നാണ് തോന്നിയത്. ജെ.എൻ.യു. - വിൽ ആളെ വിട്ട് തല്ലിച്ചതും,

വടക്കു കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപവുമെല്ലാം ഈ 'ഡൈവേർഷനറി ടാക്റ്റിക്കിൻറ്റെ' ഭാഗമായിരുന്നു എന്ന്‌ തന്നെയാണ് തോന്നുന്നത്. പക്ഷെ ജനം അത് മനസിലാക്കാത്തിടത്തോളം കാലം നമ്മുടെ രാഷ്ട്രീയക്കാർ മതവും, രാജ്യസ്നേഹവും ഒക്കെ കൂടെ കൂടെ പറഞ്ഞു ഇന്ത്യ ഭരിക്കും.

ചൈനയിൽ രണ്ടായിരത്തിൽ മിച്ചം പേരേ കൊറോണ മൂലം മരിച്ചുള്ളൂ. ഇന്ത്യയിൽ അത്തരത്തിൽ കൊറോണ വീശിയടിച്ചാൽ കുറഞ്ഞത് 2 ലക്ഷം പേരെങ്കിലും തട്ടിപോകും. ചൈനയിൽ 10 ദിവസം കൊണ്ട് കൊറോണ രോഗികൾക്ക് വേണ്ടി അവർ 'സൂപ്പർ സ്പെഷ്യാലിറ്റി' ആശുപത്രി പണിയുകയുണ്ടായി.

ഇന്ത്യയിൽ 10 മാസം എടുത്താലും നമുക്ക് അങ്ങനെയുള്ളൊരു 'സൂപ്പർ സ്പെഷ്യാലിറ്റി' ആശുപത്രി സ്വപ്നത്തിൽ പോലും സങ്കൽപിക്കാനാകുമോ?

തെരുവ് നായ്ക്കൾ കേറികിടക്കുന്ന ആശുപത്രി ബെഡ്ഡുകൾ ഇഷ്ടം പോലെ ഉള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും, ബീഹാറും, ഉത്തർപ്രദേശുമൊക്കെ. കുറെ നാൾ മുമ്പ് പ്രചരിച്ച ഒരു വീഡിയോയാണ് ഉത്തർ പ്രദേശിൽ കാൽ മുറിച്ചു മാറ്റിയ രോഗിക്ക് മുറിച്ചു മാറ്റപ്പെട്ട അതേ കാൽ തലയിണയായി മാറിയ കാഴ്ച.

publive-image

മുറിച്ചു മാറ്റിയ കാല് ഒരു രോഗിക്ക് തലയിണയായി മാറിയ വീഡിയോയുടെ വാർത്ത കേട്ട് ആരും ഞെട്ടേണ്ട. ഞെട്ടുന്നവർ സുരാജ് വെഞ്ഞാറമൂടിൻറ്റെ ഉത്തർ പ്രദേശിലെ യാത്രാനുഭവം വായിച്ചാൽ മാത്രം മതി.

സുരാജ് വെഞ്ഞാറമ്മൂടിൻറ്റെ മിമിക്രി സംഘത്തിന് ഉത്തർ പ്രദേശിൽ വെച്ച് വാഹനാപകടം നേരിട്ടു. കൂട്ടത്തിൽ ഒരാളുടെ കാല് അലഹബാദ് മെഡിക്കൽ കോളേജിൽ വെച്ച് മുറിച്ചു കളയേണ്ടി വന്നു. തൻറ്റെ കാല് മുറിച്ചു മാറ്റാതിരിക്കാൻ വേണ്ടി ഡോക്ടർമാരെ കാണുമ്പോഴേ "മേരാ കാൽ" എന്ന് പറഞ്ഞുകൊണ്ട് അലറി കരയുമായിരുന്നു സുരാജ് വെഞ്ഞാറമ്മൂട്.

ഹിന്ദി അറിയാതിരുന്നത് കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തായാലും അവസാനം ഡോക്റ്റർമാർക്ക് കാര്യം മനസിലായി. സുരാജ് വെഞ്ഞാറമൂടിന് കാല് നഷ്ടപ്പെട്ടില്ല.

ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യ രംഗം എത്ര പരിതാപകരം ആണെന്നാണ് ഇതൊക്കെ കാണിക്കുന്നത്. കുറെ നാൾ മുമ്പാണല്ലോ നൂറോളം നവജാത ശിശുക്കൾക്ക് ഗോരഖ്പൂരിൽ ജീവൻ നഷ്ടമായത്.

എന്തായാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒന്നല്ല നമ്മുടെ പൊതുജനാരോഗ്യ രംഗം. പൊതുജനാരോഗ്യമേഖലക്ക് വേണ്ടി വകയിരുത്തപ്പെടുന്നത് ഇന്ത്യയുടെ GDP-യുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണ്. പിന്നെയെങ്ങനെ നമ്മുടെ പൊതു ജനാരോഗ്യമേഖല രക്ഷപെടും?

കാശ് പിൻവലിക്കാനുള്ള ഇപ്പോഴുള്ള 'മൊറട്ടോറിയം' താമസിയാതെ റിസർവ് ബാങ്ക് നീക്കുമെന്നാണ് തോന്നുന്നത്. 'യെസ്' ബാങ്ക് SBI ഏറ്റെടുത്തതായി NDTV - യിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. 'യെസ്' ബാങ്കിൻറ്റെ ഷെയർ എടുത്തവരാണ് ശരിക്കും അനുഭവിക്കാൻ പോകുന്നത്.

ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചവർ ബാങ്കുകൾ പൊട്ടത്തില്ലെന്ന് കരുതി. ബാങ്കുകളൊക്ക പൊട്ടും എന്ന് ആരും ഒരു വർഷം മുമ്പ് പോലും വിചാരിച്ചിരുന്നില്ല. അങ്ങനെ വിചാരിച്ചിരുന്നതു കൊണ്ടാണെന്ന് തോന്നുന്നു പ്രശ്നം മുഴുവൻ ഉണ്ടായത്.

'യെസ്' ബാങ്ക് ഒക്കെ പൊട്ടുമ്പോൾ എന്തുകൊണ്ട് ആ ബാങ്കിൽ നിന്ന് കടം എടുത്ത് മുങ്ങി നടക്കുന്നവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലാ??? എന്തുകൊണ്ട് 'യെസ്' ബാങ്കിൽ പണം തിരിച്ചടയ്ക്കാതെ നടക്കുന്ന ആളുകളുടെ വീട്ടിലും, ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തുന്നില്ലാ???

സാധാരണക്കാരന് ഒരു നീതിയും, തട്ടിപ്പുകാർക്ക് വേറൊരു നീതിയും എന്ന സമീപനം ശരിയാണോ??? സമീപ കാലത്ത് ബാങ്ക് ക്യാപ്പിറ്റലിലെ തിരിമറി കണ്ടമാനം പെരുകിയത് ബി.ജെ.പി. സ്വകാര്യ മൂലധന ശക്തികളിൽ നിന്ന് പണം പറ്റിയത് കൊണ്ടാണെന്ന് ആർക്കും അനുമാനിക്കാം.

ബി.ജെ.പി. ഭരിക്കുമ്പോൾ കണ്ടമാനം കിട്ടാക്കടങ്ങൾ പെരുകിയത് കോർപ്പറേറ്റുകളോടുള്ള വിധേയത്ത്വം മൂലമാണ്. ആകെ നിക്ഷേപത്തിൻറ്റെ 12 ശതമാനം വരും കിട്ടാക്കടം. കിട്ടാക്കടങ്ങൾ ഇപ്പോൾ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു.

'നോൺ പെർഫോമിംഗ് അസറ്റ്സ്' (NPA) എന്ന് വിളിപ്പേരുള്ള കിട്ടാക്കടങ്ങൾ പല പബ്ലിക്ക് സെക്റ്റർ ബാങ്കുകളിലായി ഭീമമായ തുകകളാണ്.

മൂന്നു മാസം അടവില്ലെങ്കിൽ ലോൺ നോൺ പെർഫോമിംഗ് ആകും. പക്ഷെ മൂന്നാം മാസം ബാങ്ക് ഒരു ഗഡു വായ്പ്പാ തിരിച്ചടവ് തുക ലോൺ ആയി കൊടുക്കും. അതെ തുക ഒരു വായ്പ്പ ഗഡു കിട്ടിയതായി കാണിക്കും. അങ്ങനെ വായ്പ്പ ഡീഫോൾട് ലിസ്റ്റിൽ പെടാതെ രക്ഷപെടും. കസ്റ്റമറാകട്ടെ ഒരു പൈസ പോലും അടച്ചിട്ടുമില്ല.

ഈ റോൾ ഓവർ വർഷങ്ങളായി തുടർന്നു; പബ്ലിക്ക് സെക്റ്റർ ബാങ്കുകളുടെ കടം കൂടി കൂടി വന്നു. സമീപ കാലത്ത് ബാങ്കിങ് സെക്റ്ററിൽ ഒരു 'ക്രൈസിസ്' രൂപപ്പെടാൻ തുടങ്ങിയപ്പോൾ മാത്രമാണ് മാധ്യമങ്ങളിൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ വരാൻ തുടങ്ങിയത്.

മൂന്നാം ക്വാർട്ടറിൽ പോലും വായ്പയുടെ ഗഡു തിരിച്ചടയ്ക്കാതെ കടക്കാർ നാടുവിടാൻ തുടങ്ങിയപ്പോഴാണ് മാധ്യമങ്ങൾ ഭീകരമായ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇന്ത്യയിൽ മൂന്ന് ക്വാർട്ടർ ഇൻട്രസ്റ്റ് അടച്ചില്ലെങ്കിൽ 'നോൺ പെർഫോമിംഗ് അസറ്റ്സ്' ആകും. അങ്ങനെ നോക്കുമ്പോൾ ബഹു ഭൂരിപക്ഷം കിട്ടാക്കടങ്ങളും ബി.ജെ.പി. - യുടെ നെത്ര്വത്ത്വത്തിലുള്ള കേന്ദ്ര സർക്കാരിൻറ്റെ ലോൺ തന്നെ.

ഇന്ത്യയിൽ കുടുംബ ബന്ധങ്ങൾ വളരെ ശക്തമാണല്ലോ. ആയിരകണക്കിന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിടുന്നവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും ഒക്കെ ഇപ്പോഴും ഈ രാജ്യത്ത് തന്നെ ഉണ്ട്.

മിക്കവാറും തട്ടിപ്പ് നടത്തി സമ്പാദിച്ച പണത്തിൻറ്റെ സിംഹഭാഗവും ഈ ബന്ധുക്കളുടേയും, സുഹൃത്തുക്കളുടെയും പേരിലായിരിക്കും നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവുക. അവരുടെയൊക്കെ വീട്ടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുക; തട്ടിപ്പ് നടത്തിയവർക്ക് അവരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാൽ അവരുടേയും സ്വത്ത് കണ്ട് കെട്ടുക. ഇത് ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചാൽ തട്ടിപ്പ് നടത്തിയവരൊക്കെ താനേ തിരിച്ചു വരും.

നമ്മുടെ ഭരണ വർഗം എന്തുകൊണ്ട് അത്തരത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നില്ലാ എന്ന് അന്വേഷിക്കുമ്പോഴാണ് സാമ്പത്തികതട്ടിപ്പ് നടത്തിയവരും, നമ്മുടെ രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധം പുറത്തു വരുന്നത്.

6000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട ജതിൻ മേഹ്ത്തയുടെ മകൻ സൂരജ് മേഹ്ത്ത വിവാഹം കഴിച്ചിരിക്കുന്നത് വിനോദ് അഡാനിയുടെ മകളായ കൃപയെയാണ് എന്നാണ് പലരും ചൂണ്ടി കാണിക്കുന്നത്.

വിനോദ് അഡാനിയാകട്ടെ പ്രധാനമന്ത്രിയുമായി വളരെ അടുപ്പം പുലർത്തുന്ന ഗൗതം അദാനിയുടെ സഹോദരനും ആണ്. ആയിരകണക്കിന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം കൂളായി രാജ്യം വിടാൻ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് മനസിലാക്കാൻ ഇവരുടെയൊക്കെ കുടുംബ ബന്ധങ്ങളും കുടുംബത്തിലുള്ളവർക്ക് ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പവും നോക്കികണ്ടാൽ ധാരാളം മതി.

റിസർവ് ബാങ്കിൻറ്റെ വെബ്സൈറ്റിൽ നിന്നും സാമ്പത്തിക വിദഗ്ധ ഡോക്ടർ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത് 2014 മുതലാണ് കിട്ടാക്കടത്തിൽ വൻ വളർച്ച ഉണ്ടായതെന്നാണ്.

പൊതുമേഖലാ ബാങ്കുകളുടെ മാത്രം കണക്കെടുത്താൽ, ഇപ്പോൾ കിട്ടാക്കടം ആകെ നിക്ഷേപത്തിൻറ്റെ 12 ശതമാനം വരും എന്നും അവർ ചൂണ്ടി കാണിക്കുന്നു. ബാങ്കുകളിലെ ആകെ ആകെ നിക്ഷേപം ഏതാണ്ട് 130 ലക്ഷം കോടി രൂപയാണ്.

2020 മാർച്ച്‌ 31- ന് കിട്ടാക്കടം 14 ലക്ഷം കോടി രൂപ ആകുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറ്റിൽ പറഞ്ഞത്. റിസർവ് ബാങ്ക് തന്നെ തരുന്ന രൂപരേഖ അനുസരിച്ച് 80 ശതമാനം കിട്ടാക്കടവും 400 കോർപറേറ്റ് ഭീമൻമാരുടെ പേരിലാണ്. അതിൽത്തന്നെ 12 കമ്പനികൾ 5000 കോടിക്കുമേൽ കിട്ടാക്കടത്തിൻറ്റെ അധിപന്മാരുമാണ്.

ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതും, കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരക്കാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലാ എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞതും ഇതിനോട് ചേർത്തു വായിക്കണം.

വമ്പൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ ജതിൻ മേഹ്ത്താ, മെഹർ ചോംസ്കി, കോത്താരി തുടങ്ങിയ വമ്പന്മാരുമുണ്ട് ഈ പട്ടികയിൽ. ഇവരിൽ പലർക്കും കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് അടുത്ത ബന്ധവുമുണ്ട്.

കിട്ടാക്കടത്തിൻറ്റെ അധിപന്മാരായ 12 കമ്പനി ഉടമകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിൽ ആ കമ്പനി ഉടമകളിൽ ഓരോരുത്തരും ആരുടെ തോളിൽ കയ്യിട്ട് സെൽഫി എടുക്കുന്നവരാണെന്ന് പൊതുജനത്തിന് അറിയാമായിരുന്നു എന്നാണ് ഡോക്ടർ മേരി ജോർജ് ഈയിടെ എഴുതിയത്. ഇത് ശരിയല്ലേ???

ഇങ്ങനെ ബാങ്കുകൾ പൊട്ടുമ്പോഴും, കൊറോണ വീശിയടിക്കുമ്പോഴും ആണ് മധ്യപ്രദേശിൽ അങ്ങേയറ്റം അധാർമികമായ രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്നതെന്ന് ഉത്തരവാദിത്ത്വബോധമുള്ള നമ്മുടെ രാജ്യത്തിലെ പൗരന്മാർ ഓർമിക്കേണ്ടതുണ്ട്.

രാജ്യം ഗുരുതരമായ പ്രതിസന്ധികൾ നേരിടുമ്പോൾ സഹസ്രകോടികൾ മുടക്കി കൂറുമാറ്റ നാടകങ്ങൾ കളിക്കുന്നവർക്ക് എന്ത് രാഷ്ട്രീയ ധാർമികതയാണ് ഉള്ളത്?

കുടുംബ വാഴ്ചയെ എന്നും പരിഹസിച്ചിട്ടുള്ള ബി.ജെ.പി. - യാണ് ഇപ്പോൾ രാജവാഴ്ചയെ തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്നതെന്നും എല്ലാവരും ഓർമിക്കണം.

"ഞങ്ങൾ മഹാരാജിന് ഒപ്പമാണ് വന്നത്" എന്നാണ് ചില കോൺഗ്രസ്‌ എം.എൽ.എ.-മാർ ജ്യോതിരാധിത്വ സിന്ധ്യയോടൊപ്പം ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. ജനാധിപത്യത്തിൽ എവിടെയാണ് 'മഹാരാജ്' ഉള്ളത്? മധ്യപ്രദേശിൽ നിന്നുള്ള എം.എൽ.എ. - മാർ പഴയ രാജഭക്തിയിൽ നിന്ന് ഒരടി മുന്നോട്ട് പോയിട്ടില്ല എന്നാണ് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

മിക്കവാറും ഇങ്ങനെ പറയാൻ നൂറു കണക്കിന് കോടികൾ മറിഞ്ഞിട്ടും ഉണ്ടാകാം. ഇത്തരം പണക്കൊഴിപ്പിനപ്പുറം ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളുടെ മേൽക്കോയ്‌മകളെ പലരും പിന്തുണയ്ക്കുന്നത് ചരിത്ര യാഥാർഥ്യങ്ങൾ മനസ്സിലാക്കാത്തതു കൊണ്ടാണ്.

ലാറി കോളിൻസും, ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നയിറ്റ്' അല്ലെങ്കിൽ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകത്തിലെ 177 തൊട്ട്‌ 180 വരെയുള്ള പേജുകൾ വായിച്ചാൽ മതി ഇന്ത്യയിലെ രാജ കുടുംബങ്ങളുടെ പെണ്ണു പിടുത്തത്തിൻറ്റെ ചരിത്രം മനസിലാക്കുവാൻ.

'ഫ്രീഡം അറ്റ് മിഡ്നയിറ്റിൽ' നിരത്തിയിരിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ പലരുടെയും ഇന്ത്യയിലെ രാജ കുടുംബങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകളൊക്കെ മാറും. രാംപൂറിലെ ഒരു നവാബ് അടുത്തുള്ള രാജാക്കന്മാരുമായി ബെറ്റ് വെച്ച് പെണ്ണ് പിടിക്കുന്നതിൻറ്റെ സചിത്ര വിവരണമുണ്ട് ആ പുസ്തകത്തിൽ.

1947 ജൂണിൽ സർ കൊൺറാഡ് കോർഫീൽഡിനാൽ നശിപ്പിക്കപ്പെട്ട നാട്ടു രാജാക്കൻമാരുടെ മദനോൽസവ ചരിത്രങ്ങൾ കുറച്ചൊക്കെ ഈ പുസ്തകത്തിലുണ്ട്. ഇന്ത്യയിലെ പല രാജാക്കൻമാരും ഭോഗവും തീനും കുടിയും മാത്രമായി ജീവിതം തള്ളി നീക്കിയവരായിരുന്നു.

1947 ജൂണിൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻറ്റേ പടിവാതിൽക്കൽ നിന്നപ്പോൾ ബ്രട്ടീഷ് ഇന്ത്യയിലെ 600-ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സർ കൊൺറാഡ് കോർഫീൽഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തു.

വരാനിരിക്കുന്ന കോൺഗ്രെസ്സ് സർക്കാർ രാജ കുടുംബങ്ങളെ അതുപയോഗിച്ച് 'ബ്ളാക് മെയിൽ' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലർത്തിയ സർ കൊൺറാഡ് കോർഫീൽഡ് രതി ലീലയുടെ ചരിത്രം നശിപ്പിക്കുവാൻ ഉത്തരവ് കൊടുത്തത്.

ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചി വരെ ഇത്തരത്തിൽ രാജ കുടുംബങ്ങളുടെ രതി ലീലയുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകൾ നാല് ടൺ വന്നിരുന്നു എന്ന് പറയുമ്പോഴാണ് നമ്മുടെ രാജാക്കന്മാർ ചെയ്തിരുന്ന ജന സേവനം മനസിലാക്കേണ്ടത്!!!!

നല്ല ഭരണം കാഴ്ച വെച്ചവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന കാര്യവും നിഷേധിക്കുന്നില്ല. പക്ഷെ നമ്മുടെ നവാബുമാരിലേയും രാജാക്കന്മാരിലേയും, ഫ്യുഡൽ പ്രഭുക്കന്മാരിലേയും മഹാ ഭൂരിപക്ഷവും മദ്യത്തിലും മദിരാക്ഷിമാരിലും മുങ്ങി കുളിച്ചവരായിരുന്നു.

നോവലിസ്റ്റ് സക്കറിയ 'ഭാസ്കര പട്ടേലരും എൻറ്റെ ജീവിതവും' എന്ന കഥയിലൂടെ കാണിച്ചു തരുന്ന പട്ടേലരെ പോലെ കാണാൻ കൊള്ളാവുന്ന സ്ത്രീകൾക്ക് വഴി നടക്കാൻ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ട് എന്ന് ചിലരൊക്കെ ഓർമ്മിക്കുന്നത് നന്നായിരിക്കും.

രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ഇപ്പോൾ വറുതിയുടെ കാലമാണ്. കേന്ദ്രത്തിൽ ഭരണം ഇല്ലാ; വിരലിൽ എണ്ണാവുന്ന വളരെ ചുരുക്കം ചില സംസ്‌ഥാനങ്ങളിലേ ഭരണം ഉള്ളൂ. അതുകൊണ്ട് പണവും, സ്ഥാനാമാനങ്ങളും മോഹിച്ചുനടക്കുന്ന നേതാക്കന്മാരെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിന് പ്രയാസമാണ്. .

കർണാടകത്തിൽ 'ഓപ്പറേഷൻ താമര' നടപ്പാക്കിയപ്പോൾ MLA-മാർക്ക് 200 കോടി വരെ ആയിരുന്നു ഓഫർ എന്ന് ചില TV ചാനലുകളിലൊക്കെ വാർത്ത വന്നിരുന്നു. പിന്നീട് ആ വാർത്തയൊക്കെ മുക്കി. ഈയിടെ കർണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അമിത് ഷാ ആയിരുന്നു ആ കൂറുമാറ്റത്തിനുള്ള എല്ലാ ആസൂത്രണവും നടത്തിയത് എന്ന് പരസ്യമായി പറഞ്ഞു.

ദേശീയ മാധ്യമങ്ങളെ മുഴുവൻ വിലക്കെടുത്തിരിക്കുന്നതുകൊണ്ട് ബി.ജെ.പി.-ക്ക് ഇത്തരം പരസ്യമായ അഴിമതികളൊക്കെ വാർത്തകളാകാതെ മൂടി വെക്കാൻ സാധിക്കുന്നുണ്ട്. പക്ഷെ കണ്മുന്നിൽ കാണുന്നത് നിഷേധിക്കാൻ എങ്ങനെ പറ്റും?

കർണാടകത്തിൽ ചില MLA-മാർ 'റോൾസ്‌റോയിസ്' കാർ വാങ്ങുകയും അതിൻറ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുമ്പോൾ ആയിരകണക്കിന് കോടികൾ മറിഞ്ഞ കാര്യം ആർക്ക് നിഷേധിക്കുവാൻ സാധിക്കും. ഇംഗ്ളീഷിൽ പറയുന്നത് പോലെ ‘Truckloads of Money’ ആണ് ഇങ്ങനെ മറിഞ്ഞിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിൽ ബി.ജെ.പി. ചെലവഴിക്കുന്നത് പോലെ പണം മറ്റാരും ചെലവഴിക്കുന്നത് ആർക്കും കാണാൻ കഴിയില്ല.

നേതാക്കൾക്ക് ഹെലികോപ്ട്ടറിലും, ചാർട്ടേർട് വിമാനങ്ങളിലും പറന്നു നടക്കാൻ ഉള്ള പണം, മുഴുവൻ ദേശീയ പത്രങ്ങളിലും രണ്ടും മൂന്നും പേജ് നീളത്തിൽ പരസ്യം ചെയ്യാനുള്ള പണം, വൻ തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾ, റാലികൾ, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം - ഇതിനൊക്കെ ഉള്ള പണം ബി. ജെ.പി.-ക്ക് എവിടുന്നു വരുന്നു? ?

ബി.ജെ.പി. തിരഞ്ഞെടുപ്പുകളിൽ ചിലവാക്കുന്ന പൈസയും, മറ്റു പാർട്ടിക്കാരെ ചാക്കിട്ട് പിടിക്കാൻ ഒഴുക്കുന്ന ഭീമമായ തുകയും നോക്കിയാൽ ബി.ജെ.പി. നേതാക്കന്മാരുടെ വാക്കുകളിലെ പൊള്ളത്തരം ആർക്കും വ്യക്തമാകില്ലേ?

ഇന്ത്യൻ കോർപ്പറേറ്റുകളോട് ഏറ്റവും അടുപ്പമുള്ള പാർട്ടിയായതുകൊണ്ടാണ് ഇങ്ങനെ നിർലോഭമായി പണം ചിലവഴിക്കാൻ ബി.ജെ.പി.-ക്ക് സാധിക്കുന്നത്. ചുരുക്കം പറഞ്ഞാൽ മറ്റു പാർട്ടികളിൽ അഴിമതി ആരോപിച്ച് കള്ളപ്പണത്തിൻറ്റെ കുത്തക സ്വയം ഏറ്റെടുക്കക എന്ന രാജ്യസേവനം മാത്രമേ ബി.ജെ.പി. ഇന്ത്യയിൽ ചെയ്തു കൂട്ടിയിട്ടുള്ളൂ.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment