Advertisment

ജാതിയേക്കാളേറെ നിറമാണ് ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിയിലുള്ള രൂഢമൂലമായ പ്രശ്‌നം

New Update

publive-image

Advertisment

കേരളത്തിൽ ജാതീയത ഏറ്റവും കൂടുതൽ ഉള്ളത് നായന്മാരിലും, ക്രിസ്ത്യാനികളിലും ആണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ പൊതുവെ പാരമ്പര്യ വാദികളാണ്.

ചരിത്രപരമായി നോക്കിയാൽ ചെറുകിട കർഷകരും ഇടത്തരം വ്യാപാരികളുമായിരുന്ന മിക്ക സുറിയാനി ക്രിസ്ത്യാനികൾക്കും വലിയ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാ. നായന്മാരും അങ്ങെനെയൊക്കെ തന്നെ ആയിരുന്നു. ഈ രണ്ടു വിഭാഗങ്ങളേയും പൊതുവെ കേരളത്തിൻറ്റെ മധ്യ വർഗമായി കരുതാം.

മധ്യ വർഗത്തിന് സാമൂഹ്യമായും, സാമ്പത്തികമായും ഉന്നതി പ്രാപിക്കുമ്പോൾ ജാതി സാമൂഹ്യ യാഥാർഥ്യമായിട്ടുള്ള ഒരു സമൂഹത്തിൽ ജാതി മേൽക്കോയ്മയും സ്ഥാപിക്കാനുള്ള ആഗ്രഹം വരും. ഇതാണ് കേരളത്തിലെ സുറിയാനി, പരമ്പരാഗത ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചത്.

സാമ്പത്തികമായും, സാമൂഹ്യമായും അഭിവൃദ്ധി പ്രാപിച്ചപ്പോൾ അവർ ജാതി മേൽക്കോയ്മയും ഉണ്ടാക്കാൻ നോക്കി. അത് കൊണ്ടാണ് അവർ ഇല്ലാത്ത 'നമ്പൂതിരി ബന്ധത്തിൻറ്റെ' അല്ലെങ്കിൽ 'ബ്രാഹ്മണിക്കൽ ജീനിൻറ്റെ' കഥ പറയുന്നത്.

publive-image

നായന്മാരും ഇത്തരത്തിൽ ജാതി മേൽക്കോയ്മയിൽ അധിഷ്ഠിതമായ ഫള്ളു പറയുന്നതിലും, കാണിക്കുന്നതിലും ഒട്ടും മോശക്കാരല്ല. പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിയുടെ (ആറാം തമ്പുരാൻ) ഒരു പണിക്കാരൻ തൻറ്റെ മകന് കലാമണ്ഡലത്തിൽ നേരിടുന്ന വിവേചനത്തെ കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി ചോദിക്കുന്നുണ്ട് "നമ്പൂതിരിക്കില്ലാത്ത അയിത്തം നായർക്കോ" എന്ന്.

ആറാം തമ്പുരാനെ കുറിച്ചുള്ള ശ്രീരാമൻറ്റെ പുസ്തകത്തിൽ ഇത് കൃത്യമായി പറയുന്നുമുണ്ട്. ഉത്തരേന്ത്യയിലും ഇതാണ് സ്ഥിതി. ബ്രാഹ്മണൻ ഒരു പക്ഷെ ദളിതനുമായി കൂട്ട് കൂടും. പക്ഷെ ഠാക്കൂറും, യാദവനും കൂട്ട് കൂടില്ല. ഉത്തർ പ്രദേശിൽ ബി.എസ.പി. ബ്രാഹ്മണരുമായി പല തവണ കൂട്ട് കൂടിയതാണല്ലോ. ഇപ്പോഴും കൂട്ടുണ്ട്. പക്ഷെ മറ്റു സമുദായങ്ങൾക്ക് ഇത് അഭിമാനത്തിൻറ്റെ പ്രശ്നമാണ്.

ആ മിഥ്യാഭിമാനം ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും വളരെ അധികം കാണാം. സ്ഥിരം നാലുകെട്ടുകളും, കൊട്ടാരങ്ങളും, കോവിലകങ്ങളും കാണിക്കുന്ന നമ്മുടെ മലയാള സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങൾ മലയാളിയിലേക്ക് വീണ്ടും എത്തിയത് എന്നാണ് തോന്നുന്നത്.

സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങളിലൊന്നായ മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആനയെ നമ്മുടെ സിനിമകളിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലിലെ പോലെ 'ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു' എന്ന രീതിയിൽ പലരും അഹങ്കരിക്കുന്നു.

പക്ഷെ ഇങ്ങനെ മിഥ്യാഭിമാനത്തിൽ അഭിരമിക്കുന്ന ചിലരുടെ യഥാർത്ഥ കുടുംബ ചരിത്രം തേടി പോയാൽ ചിലപ്പോൾ അവസാനം ആ ആന കുഴിയാന ആയി തീരാൻ സാധ്യതയുണ്ട്.

വെളുത്ത നിറം ആണ് പരമ്പരാഗത ക്രിസ്ത്യാനികൾ അവരുടെ ആഢ്യത്വം കാണിക്കാനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെ മിക്ക ഉന്നത ജാതിക്കാരിലും ഈ നിറത്തിൽ അധിഷ്ഠിതമായ 'സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്' ഉണ്ട്.

കേരളത്തിലെ പരമ്പരാഗത കൃസ്ത്യാനികളിൽ ജാതിബോധം പരിശോധിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ ആയ ഒരു വിഷയം തന്നെയാണ്. പക്ഷെ ജാതി മാത്രമാണോ ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിതിയിലുള്ള രൂഢമൂലമായ പ്രശ്നം?

അല്ലെന്നു വേണം പറയാൻ. ജാതിയേക്കാളേറെ നിറമാണ് ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥിതിതിയിലുള്ള പ്രശ്‌നം.

സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുൺ ചന്ദ്രൻ 'ഓറക്കിൾ' കമ്പനിയിൽ താൻ നേരിട്ട വർണ വിവേചനം 'പന്തുകളിക്കാരൻ' എന്ന പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. 'കറുത്തവൻ' എന്ന് വരുൺ ചന്ദ്രനെ അധിക്ഷേപിച്ച കൂടെ ജോലി ചെയ്യുന്ന ആളെ പരസ്യമായി തല്ലാൻ വരുൺ ചന്ദ്രൻ മടിച്ചില്ല.

പിന്നീട് HR ഡിപ്പാർട്ട്മെൻറ്റിൻറ്റെ ഇടപെടലിൽ അത് വലിയ വിഷയം ആയെങ്കിലും കമ്പനിക്കെതിരേ വർണവിവേചനം എന്ന ആരോപണം വരുമെന്ന് കണ്ടപ്പോൾ കമ്പനി അധികൃതരും അയഞ്ഞു.

ഈ സംഭവം 'പന്തുകളിക്കാരൻ' എന്ന പുസ്തകത്തിലൂടെ വിവരിക്കുമ്പോൾ വരുൺ ചന്ദ്രൻ പറയുന്ന ഒരു കാര്യമുണ്ട്: അയിത്തമൊക്കെ കാലക്രമത്തിൽ മാഞ്ഞുപോകും; പക്ഷെ ഇന്ത്യയിൽ നിറത്തെ ചൊല്ലി വളരെയധികം പ്രശ്നങ്ങൾ നിലനിൽക്കും എന്നാണ് വരുൺ ചന്ദ്രൻ സ്വന്തം അനുഭവത്തിലൂടെ തന്നെ വ്യക്തമാക്കുന്നത്.

ഈ നിറത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ കേരളത്തിലോ, ബാന്ഗ്ലൂരിലോ മാത്രമല്ലാ; ലോകം മുഴുവൻ ഉണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലും അത് വളരെ രൂക്ഷവുമാണ്. ആഫ്രിക്കക്കാർ ഇന്ത്യയിലെ പല നഗരങ്ങളിലും തല്ല് വാങ്ങിക്കുന്നത് അത് കൊണ്ടാണ്; ആഫ്രിക്കക്കാർക്കെതിരെ പല സംഘടിതമായ ആക്രമണങ്ങളും ഇന്ത്യൻ നഗരങ്ങളിൽ നടന്നിട്ടുണ്ട്.

എല്ലാ ആഫ്രിക്കക്കാരും മയക്കുമരുന്ന് വിൽപ്പനക്കാരും, കള്ളുകുടിയന്മാരും, സാമൂഹ്യ വിരുദ്ധരും ഒക്കെയായി ചിത്രീകരിക്കപ്പെടുന്നതും നിറത്തെ ചൊല്ലിയുള്ള രൂഢമൂലമായ പ്രശ്നങ്ങൾ ഇന്ത്യൻ സമൂഹങ്ങളിൽ നിലനിൽക്കുന്നത് കൊണ്ടാണ്.

ഇന്ത്യയിൽ 'ഹോമോജെനസ്' ആയിട്ടുള്ള ഒരു കമ്യുണിറ്റി പോലും ഇല്ലാ എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാർ ഒന്നടക്കം പറയുന്നത്. ഒരു ഗ്രാമത്തിൽ തന്നെയുള്ള പലരും പോലും പല നിറക്കാരും, പല ശാരീരിക 'ഫീച്ചേഴ്സും' ഉള്ളവരുമാണ്.

പക്ഷെ നിറം ഇന്ത്യയിൽ എന്നും വളരെ 'സെൻസിറ്റിവ്' ആയ വിഷയം ആണ്. ചരിത്രപരമായി യവനരുടെ വരവോടു കൂടിയും, പിന്നീട് മുഗളനും, താർത്താരിയും, അഫ്ഗാനിയും, പേർഷ്യരും എല്ലാം ചേർന്നാണ് ഇൻഡ്യാക്കാർക്ക് ഈ നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ സമ്മാനിച്ചത്.

200-300 വർഷം നമ്മെ ഭരിച്ച ബ്രട്ടീഷുകാരാണ് ശരിക്കും ഈ നിറത്തെ ചൊല്ലിയുള്ള 'സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്' ഇൻഡ്യാക്കാരിൽ രൂഢമൂലമാക്കിയത്. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടതിന് ശേഷം നമ്മുടെ പട്ടാള ഓഫീസർമാർക്കും, സിവിൽ സർവീസ് ഉദ്യോഗസ്ഥ പ്രഭുക്കൾക്കും കീഴുദ്യോഗസ്ഥരുടെ വിധേയത്വം നേടാൻ വലിയ പ്രയാസമായിരുന്നു.

അത്രയും ശക്തമായിരുന്നു ബ്രട്ടീഷുകാർ നിറത്തെ ചൊല്ലി ഉണ്ടാക്കിയെടുത്ത സുപ്പീരിയോരിറ്റി കോമ്പ്ലെക്സ്!

ചിലർ നിറത്തെ ജാതിയുമായി ബന്ധപ്പെടുത്തുന്നു. അപ്പോഴും ചില വസ്തുതകൾ ഓർക്കണം. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജാതി ഉണ്ട്. 'മംഗളോയിഡ് ഫീച്ചേഴ്സ്' അല്ലെങ്കിൽ മുഖലക്ഷണമുള്ള അവരുടെ ഇടയിൽ എങ്ങനെയാണ് ജാതി വന്നത്? ഇതിനൊന്നിനും കൃത്യമായ ഉത്തരങ്ങൾ ഇല്ലാ.

നിറത്തെ ചൊല്ലിയുള്ള പ്രശ്നം ചരിത്രപരമായി ആര്യൻ ആക്രമണത്തോട് കൂടിയാണെന്ന് ചിലർ പറയും. പക്ഷെ ആ വാദത്തിലും കണ്ടമാനം പ്രശ്നങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഏറ്റവും അധികം ദളിത് പ്രാതിനിധ്യം ഉള്ളത് പഞ്ചാബിലാണ് - 2011-ലെ സെൻസസ് പ്രകാരം 31.94 ശതമാനം.

'ആര്യൻ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് പഞ്ചാബിലൂടെ അല്ലാതാകാൻ ഒരു വഴിയും ഇല്ലല്ലോ. "ദ്രവീഡിയരായ കറുത്ത നിറക്കാരായ ദളിതരെ മുഴുവൻ തല്ലിയോടിച്ചു" - എന്ന് പറയുമ്പോൾ പഞ്ചാബിലെ ഈ 31.94 ശതമാനം ദളിത് പ്രാതിനിധ്യത്തിന് ആർക്കെങ്കിലും മറുപടി ഉണ്ടോ?

അത് മാത്രമല്ല; പഞ്ചാബിലെ ദളിതരിൽ ഭൂരിപക്ഷവും നല്ല വെളുത്തിട്ടാണ്. സംശയമുണ്ടെങ്കിൽ ആർക്കും പഞ്ചാബിൽ പോയി നോക്കാം.

ജാതി വാദികൾ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിൽ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ്. ഹിന്ദുയിസത്തിൽ ശ്രീകൃഷ്ണൻ കാർവർണനാണ്; പരമ ശിവനാകട്ടെ നീലകണ്ഠനും.

പക്ഷെ നിറത്തെ ചൊല്ലിയുള്ള സങ്കൽപ്പങ്ങൾ ആഴത്തിൽ വേരൂന്നിയിട്ടുള്ള നമ്മുടെ സമൂഹത്തിൽ കാർവർണനെ ആരാധിക്കുന്ന സ്ത്രീകളും, നീലകണ്ഠനായ പരമ ശിവനെ ആരാധിക്കുന്നവരും വെളുപ്പിൽ അഴകില്ല എന്ന് പറഞ്ഞാൽ പെട്ടെന്നൊന്നും അംഗീകരിച്ചു തരില്ല.

പെൺകുട്ടികൾ വെളുത്തിരിക്കണം എന്നതാണ് നമ്മുടെ സൗന്ദര്യ സങ്കൽപ്പം. അതുകൊണ്ടാണ് പാർവതി, ലക്ഷ്മി, സരസ്വതി - ഈ ദേവതമാരെല്ലാം വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നത്.

നാഷണൽ മ്യുസിയത്തിലോ, മറ്റേതെങ്കിലും ചരിത്ര മ്യുസിയത്തിലോ പോയാൽ പണ്ടുണ്ടായിരുന്ന ദേവതാ സങ്കൽപ്പങ്ങളിൽ ഇങ്ങനത്തെ വെളുത്തു തുടുത്തിട്ടുള്ളതും, പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നതും ആയിരിക്കുന്ന ഒരു ദേവതകളേയും കാണാൻ സാധിക്കില്ല എന്നുള്ളത് പരമ സത്യമാണ്. പക്ഷെ അതൊന്നും ഇന്നത്തെ മനുഷ്യരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല.

ആര്യൻ ആക്രമണ സിദ്ധാന്തം ഇത്ര പൊലിപ്പാക്കാനുള്ള കാരണമെന്താണ്? യഥാർഥത്തിൽ ഈ 'ആര്യൻ ആക്രമണ സിദ്ധാന്തത്തിന്' പിന്നിലുള്ള യഥാർഥ വസ്തുത കറുപ്പിനെ ചൊല്ലിയുള്ള അപകർഷതാ ബോധം മാത്രമാണ്.

കല്യാണങ്ങളിൽ 'പെണ്ണിന് നിറം കുറഞ്ഞു പോയി' എന്നുള്ളത് സ്ഥിരം കേൾക്കുന്ന ഒരു പരിദേവനമാണല്ലോ. അതുകൊണ്ടാണല്ലോ കോടി കണക്കിന് രൂപയുടെ വെളുക്കാനുള്ള ക്രീമായ 'ഫെയർ ആൻഡ് ലവ്ലി' വിറ്റു പോയത്; ഇന്നും വിൽക്കപ്പെടുന്നത്.

സിന്ധൂ നദീ തടത്തിൽ നിന്ന് ദ്രവീഡിയവരായ കറുത്ത നിറക്കാരെ ആര്യന്മാർ തല്ലിയൊടിച്ചു എന്നാണല്ലോ നമ്മളിൽ പലരും പഠിച്ചിട്ടുള്ളത്. ദളിതരെല്ലാം കറുത്തവരാണെന്ന് അനുമാനിക്കുന്നതാണ് യഥാർത്ഥത്തിലുള്ള പ്രശ്നം.

കറുത്തു മെലിഞ്ഞ ഒരു സ്ത്രീയെ എന്തുകൊണ്ടാണ് സംഘ പരിവാറുകാർ 'ഭാരത മാതാവായി' പ്രദർശിപ്പിക്കാത്തത്? 'ഭാരത മാതാവ്' എന്തുകൊണ്ടാണ് വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നത്?

ഇന്ത്യയിലെ സ്ത്രീകളെല്ലാം അങ്ങനെ വെളുത്തു തുടുത്തു പട്ടു സാരിയിൽ പൊതിഞ്ഞിരിക്കുന്നവരാണോ? ഇന്ത്യൻ സ്ത്രീത്ത്വത്തിൻറ്റെ പ്രതീകമായി സംഘ പരിവാറുകാർ 'ഭാരത മാതാവിനെ' പ്രദർശിപ്പിക്കുമ്പോൾ യാഥാർഥ്യ ബോധം എന്നൊന്ന് വേണ്ടേ?

ഇന്ത്യയിൽ ഈ നിറത്തെ ചൊല്ലിയുള്ള വിവാദങ്ങൾ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലേക്കും പടർന്ന കാരണം കൊണ്ട് തന്നെയാണ് ആര്യൻ ആക്രമണ സിദ്ധാന്തം ഉണ്ടായത്. ആര്യൻ ആക്രമണ സിദ്ധാന്തത്തെ കുറിച്ച് പോരുകോഴികളെ പോലെ പലരും പല ഫോറങ്ങളിലും പോരടിക്കുന്നതിൻറ്റെ പിന്നിലുള്ള ചേതോവികാരം കാണാൻ ഒട്ടും വിഷമമില്ല.

അതുകൊണ്ടു തന്നെ ഈ ആര്യൻ ആക്രമണ സിദ്ധാന്തം തെറ്റാണെന്നു പറഞ്ഞാൽ കറുപ്പ് നിറക്കാരൊന്നും പെട്ടെന്ന് സമ്മതിച്ചു തരികയുമില്ല. ആര്യൻ ആക്രമണ സിദ്ധാന്തത്തിൽ മാത്രമല്ലാ; ഇന്ത്യയിലെ മിക്ക സാമൂഹ്യ പ്രശ്നങ്ങളിലും ഈ നിറത്തെ ചൊല്ലി ഒത്തിരി കുഴപ്പങ്ങൾ വരുന്നുണ്ട്.

കേരളത്തിലെ പരമ്പരാഗത കൃസ്ത്യാനികളുടേയും, ഉന്നത ജാതിക്കാരെന്ന് അഭിമാനിക്കുന്നവരുടേയും ഇടയിൽ ആ നിറത്തെ ചൊല്ലിയുള്ള മിഥ്യാഭിമാനം തന്നെയാണ് നിഴലിച്ചു നിൽക്കുന്നത്.


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment