Advertisment

കേരളത്തിലെ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം' !

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ 'അയൽക്കാർ' എന്ന നോവലിൻറ്റെ പ്രമേയം. ക്ഷേത്രത്തിലെ ഉൽസവ പറമ്പിലും, നാട്ടുകാർ തമ്മിലുള്ള കലഹങ്ങളിലും എന്നുവേണ്ട ഒരു ഗ്രാമത്തിൽ സംഭവിക്കാവുന്ന എല്ലാ ഭിന്നതകളും ഈ രണ്ടു തറവാട്ടിലും പെട്ടവർ കക്ഷി ചേർന്നു. രണ്ടു കൂട്ടരും തല്ലുണ്ടായപ്പോൾ ഗുണ്ടകളെ ഇറക്കി.

Advertisment

സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും ഏഷണിയും പരദൂഷണവും നടത്തി. മംഗലശേരി തറവാട്ടിലെ സ്ത്രീകൾക്കെതിരേ 'സ്വഭാവ ദൂഷ്യം' എന്ന ആരോപണവും പച്ചാഴി തറവാട്ടിലെ സ്ത്രീകൾ നാട്ടിൽ ഉയർത്തി. തറവാടുകളിലെ സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' അന്നൊക്കെ നിസാര സംഗതിയല്ലല്ലോ. അതൊക്കെ ഗ്രാമ ചന്തകളിൽ പറഞ്ഞു പരത്തിയത് വലിയ കോലാഹലത്തിലാണ് അവസാനിച്ചത്.

publive-image

അവസാനം എന്ത് സംഭവിച്ചു? രണ്ടു തറവാട്ടിലേയും ആണുങ്ങൾ തല്ലിലും വെട്ടിലുമായി അനേകം കേസുകളിൽ പ്രതികളായി. കേസിൽ പ്രതികളാകുമ്പോഴും ആഢ്യത്വവും, പ്രഭുത്വവും കുറക്കാൻ സാധിക്കില്ലല്ലോ. രണ്ടു കൂട്ടരും ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന വക്കീലൻമാരേ തങ്ങൾക്ക് വേണ്ടി ഇറക്കി. കേസുകളുടെ ചെലവിനായി രണ്ടു കൂട്ടരും തറവാടിൻറ്റെ ഭൂമി അന്യാധീനപ്പെടുത്തി. അവസാനം തെളിവെടുപ്പും, വിചാരണയും, ശിക്ഷയുമൊക്കെയായി പോലീസ് സ്റ്റേഷനിലും, കോടതിയിലും, ജയിലിലും ഇരു കൂട്ടരും ജീവിതം പാഴാക്കിയപ്പോൾ രണ്ടു തറവാടുകളുടേയും സമ്പത്ത് കാര്യമായി ചോർന്നു.

കേരളത്തിലെ ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് പി. കെശവദേവിൻറ്റെ പ്രശസ്തമായ 'അയൽക്കാർ' എന്ന നോവലിൽ കാണിച്ചു തരുന്നത്. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴി ശിവശങ്കര പിള്ളയുടെ 'കയറിൽ' താലികെട്ട് കല്യാണങ്ങളുടെ സചിത്രമായ വിവരണമുണ്ട്. സ്ത്രീകൾക്ക് വിലപിടിപ്പുള്ള സ്വർണം, വസ്ത്രങ്ങൾ - ഇവയൊക്കെ ആഘോഷങ്ങൾക്ക് ഒഴിച്ച് കൂടാത്തതാണല്ലോ.

വിഭവ സമൃദ്ധമായ സദ്യയും ഈ ആഘോഷങ്ങളുടെ ഒക്കെ ഭാഗവും ആണല്ലോ. കര ഒട്ടാകെ ആണല്ലോ അന്നൊക്കെ സദ്യക്ക് ആളെ വിളിക്കുന്നത്. സദ്യ ഉണ്ട് ആളുകൾ ഏമ്പക്കം വിട്ട് എഴുന്നേറ്റ് പോകുന്നത് കാണുന്നതായിരിക്കാം ഒരുപക്ഷെ ആഢ്യത്വവും, പ്രഭുത്വവും പേറുന്ന ചിലർക്ക് അഭിമാനിക്കാൻ വക നൽകിയത്!!!

കുട്ടനാട്ടിൽ ഇത്തരത്തിൽ വള്ള സദ്യ നടത്തി മുടിഞ്ഞുപോയ തറവാടുകളുണ്ട്. പിൽക്കാലത്ത് ഈ സദ്യകളൊക്കെ പല സിനിമകൾക്കും പ്രമേയമായി. 'ജലോത്സവം' എന്ന സിനിമ അത് നന്നായി കാണിക്കുന്നുണ്ടല്ലോ. സിബി മലയിലിൻറ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ജലോത്സവത്തിൽ നെടുമുടി വേണുവിൻറ്റെ ക്യാരക്റ്റർ സ്വന്തം കുടുംബത്തിൻറ്റെ ഭൂമി പോലും വളളംകളിക്ക് വേണ്ടി അന്യാധീനപ്പെടുത്തുന്നതാണല്ലോ ആ സിനിമയിൽ കാട്ടിത്തരുന്നത്.

വളളംകളിയെ നെഞ്ചിലേറ്റിയ ഒരു തലമുറ ആ വളളംകളിയുടെ ഭാഗമായുള്ള ചിലവ് മറക്കുമ്പോഴുള്ള പ്രശ്നമാണ് 'ജലോത്സവം' കാട്ടിത്തരുന്നത്. പണ്ടത്തെ 'സ്മാർത്ത വിചാരം' നമ്പൂതിരി സ്ത്രീകളുടെ 'സ്വഭാവ ദൂഷ്യം' മുൻനിർത്തിയുള്ള കുറ്റവിചാരണ ആയിരുന്നെങ്കിലും അത് നടത്തുന്ന തറവാട്ടിൽ സ്മാർത്തൻമാർക്കും അവരുടെ അനുയായികൾക്കും നല്ല സദ്യ ഒരുക്കണമായിരുന്നു. എം. ടി. - യുടെ പരിണയത്തിൽ അത് കാണിച്ചിട്ടുണ്ട്. സ്മാർത്ത വിചാരം നടത്തി പല കുടുംബങ്ങളും തകർന്ന കാര്യം അറിയാമോ എന്ന് മനോജ്‌ കെ. ജയൻറ്റെ ക്യാരക്റ്റർ ചോദിക്കുന്നുമുണ്ട് പരിണയത്തിൽ.

ഇത്തരത്തിൽ പണ്ട് നിലനിന്നിരുന്ന പല ദുഷിച്ച രീതികളും, ആചാരങ്ങളും ആണ് പല ഫ്യുഡൽ മേൽക്കോയ്മകളേയും തകർത്തത്. പക്ഷെ ഇതിനൊക്കെ അപ്പുറം ലോകമൊട്ടാകെ സംഭവിച്ച മറ്റൊരു പ്രധാന കാര്യവുമുണ്ട് പഴയ കാല ഭൂപ്രഭുക്കൾക്ക് അധികാരം നഷ്ടപ്പെടുത്തിയതിൽ. അത് ജനസംഖ്യയുടെ വർദ്ധനവായിരുന്നു.

ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ നാട്ടു രാജ്യങ്ങളും, പ്രഭുക്കളും അവരുടെ യുദ്ധ വീര്യന്മാരും തമ്മിലുള്ള നിരന്തരമായ സംഘടനങ്ങൾക്ക് ബ്രട്ടീഷ് ഭരണത്തിൻറ്റെ ആധിപത്യത്തിൽ കുറച്ചൊക്കെ മാന്ദ്യം സംഭവിച്ചു. അതൊക്കെ കൂടാതെ പകർച്ച വ്യാധികളേയും, രോഗങ്ങളേയും കുറേയൊക്കെ കീഴ്പ്പെടുത്തിയപ്പോൾ ജനങ്ങളുടെ മരണനിരക്ക് കുറഞ്ഞു; ആയുർദൈർഖ്യം കൂടി.

കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭൂമി പിന്നീട് അനേകം അംഗങ്ങളിൽ വീതിക്കപ്പെട്ടു. അപ്പോൾ തറവാടുകളിലെ കൃഷി ഭൂമി മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ അന്നത്തെ വലിയ അംഗങ്ങളുള്ള കുടുംബങ്ങളിൽ നിലവിൽ വന്നു. എം. ടി. -യുടെ 'നാലുകെട്ട്' ആ ഭൂമി വീതം വെയ്‌പിൻറ്റെ പ്രശ്നങ്ങളൊക്കെ പറയുന്നുണ്ടല്ലോ.

മലയാളി ശരിക്കും അപ്പോഴാണ് പ്രവാസിയായി മാറി തുടങ്ങിയത്. ഒന്നാം ലോക മഹാ യുദ്ധത്തിലും, രണ്ടാം ലോക മഹാ യുദ്ധത്തിലും ധാരാളം മലയാളി പുരുഷൻമാർ പങ്കെടുത്തു. സൈന്യത്തിൽ അന്നൊക്കെ ചേർന്നത് രാജ്യസ്നേഹം മൂലം അല്ലായിരുന്നു. ബ്രട്ടീഷുകാരോട് രാജ്യസ്നേഹത്തെ പ്രതി കൂറ് കാട്ടേണ്ട കാര്യമൊന്നും ഇല്ലല്ലോ. തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു സൈന്യത്തിൽ ചേരാൻ അന്നൊക്കെ കാരണമായത്.

ഇന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ദാരിദ്ര്യം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം.

ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണ് സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഈ ദാരിദ്ര്യമൊക്കെ മറന്നുകൊണ്ട് ആരും കേരളത്തിലെ ഇന്നലെകളെ നോക്കി കാണരുത്.

അന്നത്തെ ദാരിദ്ര്യാവസ്ഥയിൽ നിന്നും അഭിവൃദ്ധിക്ക് വേണ്ടി മലയാളി കുടിയേറ്റം തുടങ്ങുന്നത് അപ്പോഴാണ്. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിംഗപ്പൂർ മേഖലകളിലേക്ക് 1950 - നു ശേഷം പോയി ജോലി ചെയ്തു. 'സിംഗപ്പൂരിൽ നിന്നുള്ള മേനോൻ' എന്നതൊക്കെ പണ്ടത്തെ സിനിമകളിൽ കേൾക്കാവുന്ന ഒരു ഡയലോഗായിരുന്നല്ലോ. സിലോണിലും പലരും അന്നൊക്കെ ജോലി ചെയ്തിരുന്നല്ലോ. '

ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം' എന്നു പറഞ്ഞുകൊണ്ട് അന്നൊക്കെ മലയാളികൾക്ക് വേണ്ടി സിലോണിൽ നിന്ന് വാർത്തകളും, മറ്റു പരിപാടികളും റേഡിയോയിൽ വന്നിരുന്നല്ലോ. പിന്നീട് ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഇന്നിപ്പോൾ ഉണ്ട്.

ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ ഇന്നത്തെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല.

കൃഷിഭൂമിയെ ജീവിത വരുമാനം ആക്കാൻ പറ്റാതിരുന്ന മലയാളിയുടെ സ്വോഭാവികമായ ഒരു പരിവർത്തനമാണ് പ്രവാസിയായി മാറിയത്തിലൂടെ കാണുന്നത്. "ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം" - എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്.

ഇങ്ങനെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ചരിത്രം സുദീർഘമായ നോക്കി കാണേണ്ടതിനു പകരം മറ്റു സമുദായങ്ങളെ ചൂണ്ടികാട്ടി അവരാണ് തങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം എന്നു പറയാനാണ് ഇന്നിപ്പോൾ ബി.ജെ.പി. - യും, സംഘ പരിവാറുകാരും ശ്രമിക്കുന്നത്. കേരളത്തിൻറ്റെ കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലുണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾ മനസിലാക്കുക ദുഷ്കരമായ കാര്യമാണല്ലോ.

അതേസമയം തങ്ങളുടെ മേധാവിത്ത്വം നഷ്ടപ്പെട്ടതിന് മറ്റു സമുദായങ്ങളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ച് സുദീർഘമായ എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി തൻറ്റെ ‘The Decline of Nair Dominance' അതല്ലെങ്കിൽ 'നായർ മേധാവിത്ത്വത്തിൻറ്റെ പതനം' എന്ന പുസ്തകത്തിൽ ഈ സാമൂഹ്യ മാറ്റത്തെ കുറിച്ച് കുറെയൊക്കെ പ്രദിപാദിച്ചിട്ടുണ്ട്.

സായിപ്പിന് ഇവിടെ വന്ന് ജാതി-മത ശക്തികളുടെ കൂട്ട് പിടിക്കേണ്ടയോ, അവരുടെയൊക്കെ വിരോധം സമ്പാദിക്കേണ്ടയോ കാര്യമൊന്നും ഇല്ലല്ലോ. പക്ഷെ ഇതൊക്കെ പറഞ്ഞാൽ ബി.ജെ.പി. കാരുടേയും, സംഘ പരിവാറുകാരുടേയും തലയിൽ കേറുമോ???

പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ 'The Decline of Nayar Dominance: Society and Politics in Travancore' എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ 'നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ 'കയർ' - ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ 'ഒരു ദേശത്തിൻറ്റെ കഥ' - യും, പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലും ഒക്കെ പറയുന്നത് ഒരു കാലഘട്ടത്തിൻറ്റെ കഥയാണ്. ഈ പുസ്തകങ്ങളൊക്കെ പറയുന്നത് കള്ളമല്ലാ. തകഴിയും, എം. ടി. വാസുദേവൻ നായരും, എസ്. കെ. പൊറ്റക്കാടും, പി. കേശവദേവും ഒക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആർക്കും ചിന്തിക്കാനും സാധ്യമല്ലല്ലോ.

'പൊളിറ്റിക്കൽ പ്രഷർ ഗ്രൂപ്പായി' ഇന്ന് എല്ലാ സമുദായ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഇന്നത്തെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ സന്ഖടിതമായ ബാർഗെയിനിങ്ങും, വോട്ട് ബാങ്ക് സ്ട്രാറ്റജി -യുമൊക്കെ ഇവിടെ ക്രിസ്ത്യാനിയും, മുസ്ലീമും മാത്രമല്ല ഈഴവനും നായരും, പുലയരും, പറയരും ഒക്കെ ചെയ്യുന്നതാണ്.

പക്ഷെ എല്ലായിടത്തും അതിൻറ്റെ ഗുണഭോക്താക്കൾ ആ സമുദായത്തിൻറ്റെ നേതാക്കൻമാർക്കോ അല്ലെങ്കിൽ അങ്ങിനെ ആണെന്ന് നടിക്കുന്ന കുറിച്ചു പേർക്കോ മാത്രമാണ്. വിദ്യാഭ്യാസ കച്ചവടമൊക്കെ എല്ലാ സമുദായങ്ങളും ചെയ്യുന്നതാണ്. സ്കൂളുകളിലും, കോളേജുകളിലും നിയമനത്തിനും,അഡ്മിഷനും ഭീമമായ തുക ഈടാക്കുന്നതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യമാണ്. സ്ഥാപനവൽകരിക്കപെട്ട മുസ്‌ലിം, ക്രൈസ്തവ സന്ഘടനകളെ പോലെ തന്നെ പ്രവർത്തിക്കുന്നവയാണ് SNDP - യും, NSS - ഉം. അവർ പ്രതിനിഥാനം ചെയ്യുന്ന സമുദായങ്ങളിലെ പാവപ്പെട്ടവരെ SNDP - യും, NSS - ഉം ഉദ്ധരിക്കുന്നില്ല.

അധികാരവും, സമ്പത്തും മാത്രമാണ് എല്ലാ സന്ഖടനകളുടേയും ലക്ഷ്യം. ഏതു സമുദായത്തിലെ പാവപ്പെട്ടവനും ഈ സംഘടനകൾ കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. സമുദായങ്ങളിലെ പ്രമാണിമാർക്ക് പ്രയോജനം കൈവരുന്നതല്ലാതെ സാധാരണക്കാർക്ക് ഈ സംഘടനകൾ കൊണ്ടൊക്കെ എന്ത് പ്രയോജനമാണുള്ളത്?

സാധാരണക്കാരനായ സമുദായ അംഗത്തെ സംബന്ധിച്ചിടത്തോളം അവനവൻ അദ്ധ്വാനിച്ചാൽ അവനവനു കൊള്ളാമെന്നല്ലാതെ ഒരു സമുദായത്തിലെ പ്രമാണിമാരും സാധാരണക്കാരെ ഉദ്ധരിക്കാൻ മുന്നോട്ട് വരുന്നതായി കണ്ടിട്ടില്ല. ഇതൊക്കെ കാണാതെ ന്യൂനപക്ഷങ്ങൾക്കെതിരേയും, ന്യൂനപക്ഷ സംഘടനകൾക്കെതിരേയും ബി.ജെ.പി. - യും, സംഘ പരിവാറുകാരും സ്ഥിരം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലവിളി നടത്തുന്നതിൽ യാതൊരു യുക്തിയുമില്ല.

............................................................................................................................................

 

 

 

publive-image

(ലേഖകന്‍ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment